വിനീതിനും ചിലത് പറയാനുണ്ട്! അച്ഛൻ കരം കണ്ടോ! നോബിൾ എങ്ങനെ നായകനായി! 'വിനീത് ജോമോൻ ഷാൻ ത്രയം' വീണ്ടും

3 months ago 4

Authored by: ലക്ഷ്മി ബാല |Samayam Malayalam24 Sept 2025, 1:57 pm

എന്റെ മറ്റുള്ള സിനിമയിൽ നിന്നും തീർത്തും വ്യത്യസ്തം ആണ് ഈ സിനിമ. കൂടുതൽ അവകാശ വാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല പ്രേക്ഷകർ കണ്ടിട്ട് അഭിപ്രായം പറയട്ടെ

വിനീത്(ഫോട്ടോസ്- Samayam Malayalam)
ഇതുവരെയുള്ള തന്റെ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ത്രില്ലർ മൂവി എത്തുന്ന സന്തോഷത്തിലാണ് വിനീത് ശ്രീനിവാസൻ . ചിത്രം ഇരുപത്തിഅഞ്ചിന് തീയേറ്ററുകൾ കീഴടക്കാൻ എത്തുമ്പോൾ മൂപ്പര് ലണ്ടനിൽ ആണ്. തന്റെ സിനിമയെ കുറിച്ച് കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാനോ, കൂടുതൽ രസം കെടുത്താനോ വിനീത് ഒരുക്കമല്ല, പ്രത്യേകിച്ചും ഒരു ത്രില്ലർ മൂവി ആയതുകൊണ്ടുതന്നെ തീയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർ അറിഞ്ഞുപറയട്ടെ എന്നാണ് താരത്തിന്റെ അഭിപ്രായം. സ്ഥിരം ശൈലിയിൽ നിന്നും മാറി എത്തുന്ന പടം ആയതുകൊണ്ടുതന്നെ ഷൂട്ടിങ് സമയം അത്ര കൂൾ ആയിരുന്നില്ലെന്നാണ് വിനീത് പറയുന്നത്. ജോർജിയ റഷ്യ, അസർ ബൈജാൻ എന്നിങ്ങനെ വിദേശരാജ്യത്ത് ഷൂട്ടിങ് പൂർത്തിയാക്കിയ കരത്തിന്റെ വിശേഷങ്ങൾ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ വിനീത് പറയുന്നു.

ഹൃദയം, വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ് വിശാഖിനൊപ്പം ഒരു ത്രില്ലർ ചിത്രവുമായെത്തുന്നതിന് പിന്നിൽ?


എന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറി മറ്റൊരു രീതിയിൽ ഉള്ള സിനിമകൾ ചെയ്യണം എന്ന ഒരു പ്ലാൻ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയത്താണ് ഇതിന്റെ സ്ക്രിപ്റ്റ് ഞാൻ കേൾക്കുന്നത്. ഇതിനു മുൻപ് ഒരു പത്തുപന്ത്രണ്ടു വര്ഷം മുൻപേ ആണ് ഞാൻ ഒരു ത്രില്ലർ ചെയ്തിട്ടുള്ളത്. എൻറെ സിനിമകളിൽ നിന്നും മാറി ഒരു സിനിമ ഞാൻ ചെയ്തിട്ടുള്ളത് തിര മാത്രമാണ്. അപ്പോൾ ആ സ്‌പേസിലേക്ക് പോയിട്ട് ഒരു സിനിമ ചെയ്യണം എന്ന് തോന്നിയത് കരം മാത്രമാണ്.

സി ഐ ഡി കഴിഞ്ഞ് 70 വർഷം കഴിഞ്ഞ് മെറിലൻഡ് ചെയ്യുന്ന ത്രില്ലർ ചിത്രം, കരം സിനിമയെ കുറിച്ച് കൂടുതൽ വിശദമാക്കാമോ

കൂടുതൽ ആയി സിനിമയെ കുറിച്ച് പറയാൻ എനിക്ക് നിവൃത്തിയില്ല. ഇത് ഒരു ത്രില്ലർ ആയതുകൊണ്ട് ഒരുപാട് വിവരങ്ങൾ പുറത്തുവിടാൻ ആകില്ല. അപ്രതീക്ഷിതമായ സാഹചര്യത്തിൽ വിദേശരാജ്യത്ത് പെട്ടുപോകുന്ന ഒരാൾ. ആ സാഹചര്യത്തിൽ നിന്നും ആ വ്യക്തി എങ്ങനെ പുറത്തുകടക്കുന്നു. എന്നുള്ളതാണ് ഇതിന്റെ ഒരു ആശയം.


എത്ര മാത്രം ചലഞ്ചിംഗ് ആയിരുന്നു കരം? മലയാളത്തിൽ ഇത്തരമൊരു പടം എടുക്കുമ്പോൾ എത്രമാത്രം റിസ്ക്ക് ഫാക്ടർ അതിൽ ഉണ്ടായിരുന്നു?

തീർച്ചയായും ഞാൻ ചെയ്തിട്ടുള്ള സിനിമയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഇറക്കിയ ചിത്രമാണ് കരം. പുറത്തുഷൂട്ട് ചെയ്ത ചിത്രം ആയതുകൊണ്ടും ഇതിന്റെ പ്രൊഡക്ഷനിൽ ക്വാളിറ്റി വേണം എന്നുള്ളതുകൊണ്ടും നന്നായി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. റിസ്ക്ക് ഫാക്ടർ തീർച്ചയായും ഉണ്ട്. ഇതിന്റെ ഷൂട്ട് അത്ര ഈസി ആയിരുന്നില്ല. ഞാൻ ചെയ്തിട്ടുള്ള മറ്റുള്ള സിനിമകൾ പോലെ അത്രയും ആസ്വദിച്ചു ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യത്തിലും ആയിരുന്നില്ല ഇതിന്റെ ഷൂട്ട് നടന്നത്. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലെ ഷൂട്ട്. ഇവിടെ ഉള്ള അന്തരീക്ഷം അല്ല അവിടെ. അതുകൊണ്ടുതന്നെ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പിന്നെ ഓരോ സിനിമക്കും അതിന്റെതായ റിസ്ക്ക് ഉണ്ട്. പിന്നെ ഞങ്ങൾക്ക് ഇതിന്റെ തിരക്കഥയിലും, സബ്ജെക്ടിലും ഇത് എക്സ്ക്യൂട്ട് ചെയ്യുന്ന രീതിയിൽ ഒക്കെയും നമ്മൾക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു.

ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളയാളാണല്ലോ. ട്രെയിലറിനൊപ്പം from the manager of Thira എന്നാണ് എഴുതി കണ്ടത്. കരം ഒരു ടിപ്പിക്കൽ വിനീത് ശ്രീനിവാസൻ പടമല്ലേ?


From the manager of Thira എന്ന് എഴുതിയത് തന്നെ എന്റെ മറ്റുസിനികൾ പോലെ അല്ല ഇത് എന്ന ധ്വനി ഉണ്ടായിക്കോട്ടെ എന്നത് കൊണ്ടാണ്. പിന്നെ തിര പോലെ ഇതും ഒരു ത്രില്ലർ ആണ്. കുറെ വർഷങ്ങൾ കഴിഞ്ഞാണല്ലോ ഞാൻ ഒരു ത്രില്ലർ ചെയ്യുന്നത്. അപ്പോൾ നമ്മൾ പറയാതെ തന്നെ ആളുകളിലേക്ക് അത് കൃത്യമായി എത്തുമല്ലോ From the manager of Thira എന്ന് വയ്ക്കുമ്പോൾ അതാണ് അങ്ങനെ വച്ചത്.

റഷ്യ, ജോർജിയ, അസർബൈജാൻ മൊത്തം ഒരു ഇൻ്റർനാഷണൽ ലെവൽ ആണോ പിടിച്ചിരിക്കുന്നത്

ജോർജിയയിൽ ആണ് നമ്മുടെ ചിത്രത്തിന്റെ നല്ലൊരു ശതമാനം ഷൂട്ടിങ് നടന്നിട്ടുള്ളത്. പിന്നെ റഷ്യ അസർബൈജാൻ ബോർഡറുകളിലും ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു 85 ശതമാനത്തോളം ഇന്ത്യക്ക് പുറത്താണ് ഇത് ഷൂട്ട് ചെയ്തിട്ടുള്ളത്. പിന്നെ വിദേശീയർ അടക്കമുള്ള ഒരുപറ്റം താരങ്ങൾ ഇതിന്റെ ഉള്ളിൽ ഉണ്ട്. മലയാളം സിനിമ തന്നെ ആണ്, തീർച്ചയായും മലയാളികൾക്ക് കണക്ട് ആകുന്ന രീതിയിൽ തന്നെയാണ് നമ്മൾ അത് ചെയ്തിട്ടുള്ളത് എങ്കിലും , പക്ഷേ ഇന്റര്നാഷണൽ അപ്പീൽ വേണം എന്ന് ആഗ്രഹിച്ചുതന്നെയാണ് ചെയ്തത്. ഇനി ബാക്കിയുള്ളത് പ്രേക്ഷകർ തീരുമാനിക്കട്ടെ.

ഇവാൻ വുകോമനോവിച്ചിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് എങ്ങനെയാണ് അദ്ദേഹത്തെ എങ്ങനെ കൺവിൻസ് ചെയ്തു?


ഇവാൻ ആശാനെ ഞങ്ങൾ അപ്രോച് ചെയ്തപ്പോൾ തന്നെ വളരെ പോസറ്റീവ് ആയിട്ടാണ് ഞങ്ങളോട് റെസ്പോണ്ട് ചെയ്തത്. ആദ്യം ഒരു ഓഡിഷൻ വച്ചു അതിൽ ഓക്കേ ആണെന്ന് ബോധ്യം ആയശേഷം ആണ് ഇതിലേക്ക് എത്തുന്നത്. ഇദ്ദേഹം ഇത് ചെയ്‌താൽ ഗംഭീരം ആകും എന്ന് അതോടെ ബോധ്യമായി. പിന്നെ കേരളത്തിനോട് ഭയങ്കര സ്നേഹം ഉള്ള ആളാണ് അതുകൊണ്ടുതന്നെയാണ് നമ്മൾ ഇത് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം റെഡിയായത്. അതൊരു വലിയ ബ്ലെസിംഗ്‌ ആയി കാണുന്നു.

വിനീത് - ജോമോൻ - ഷാൻ ത്രയം വീണ്ടും ഒന്നിക്കുകയാണല്ലോ, നിങ്ങളുടെ ഒരു ഫ്രണ്ട്ഷിപ്പ് വൈബിനെ കുറിച്ച്

ഉറപ്പായും ജോമോൻ സിനിമാറ്റോഗ്രഫിയും ഷാൻ ഇതിന്റെ മ്യൂസിക്കും ചെയ്യുമ്പോൾ ഞാൻ ഭയങ്കര കംഫർട്ട് ആണ്. നമ്മൾ അത്രയും കൂട്ടുകാർ ആയതുകൊണ്ട് തന്നെ ഇത് എത്രയും ഗംഭീരം ആക്കാമോ അത്രയും ഗംഭീരമാക്കാൻ ആണ് അവരും ശ്രമിച്ചത്. തീർച്ചയായും അതിന്റെ മേന്മ ഈ സിനിമക്ക് ഉണ്ടാകും. പിന്നെ കുറെ വർഷങ്ങൾക്ക് ശേഷം ആണ് നമ്മൾ ഒരുമിച്ചെത്തുന്നത് അതിന്റെ ഒരു സന്തോഷവും പറഞ്ഞാൽ തീരില്ല.

ഹെലൻ കഴിഞ്ഞ് നോബിൾ ബാബു തോമസ് അഭിനയിക്കുന്ന ചിത്രമാണല്ലോ, നായകനായി നോബിളിനെ ഉറപ്പിച്ച മൊമൻ്റ്


നോബിളിനെ അല്ലാതെ ഞാൻ വേറെ ആരെയും ചിന്തിച്ചിട്ടില്ല. കാരണം നോബിൾ എഴുതിയ സിനിമയാണ്. നോബിൾ സിനിമ പറഞ്ഞു കേൾക്കുന്ന സമയം തൊട്ടേ ദേവ് മഹേന്ദ്രന് നോബിളിന്റെ രൂപ ഭാവങ്ങൾ തന്നെയാണ്. എന്റെ മനസ്സിൽ തുടക്കം തൊട്ടേ അങ്ങനെ ആണ്, കുറെ വർഷങ്ങൾ ആയി നോബിളിനെ അറിയുന്നത് കൊണ്ടുതന്നെ അവന് എന്തൊക്കെ ചെയ്യാൻ ആകും, എനിക്ക് എന്തൊക്കെ അവനെ കൊണ്ട് ചെയ്യിക്കാൻ ആകും എന്ന ധാരണ ഉണ്ട്.

സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത രേഷ്മയിലേക്ക് നായിക വേഷം എത്തിയത് എങ്ങനെയാണ്


രേഷ്മയെ വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിവിന്റെ പെയർ ആയി കാസ്റ്റ് ചെയ്തിരുന്നു/. പിന്നെ കരം പ്ലാൻ ചെയ്യുമ്പോൾ മറ്റൊരു പെൺകുട്ടിയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രീ പ്രൊഡക്ഷന്റെ സമയത്ത് അവർക്ക് ചില ബുദ്ധിമുട്ടുകൾ വന്നപ്പോഴാണ് രേഷ്മയെ ആലോചിക്കുന്നതും ഇതിലേക്ക് എത്തുന്നതും.

ശ്രീനിവാസൻ സാറിനെ സിനിമ കാണിച്ചിരുന്നോ?


ഇല്ല. അച്ഛനും ആയി ഞാൻ സംസാരിച്ചു, അടുത്ത ആഴ്ച സിനിമ ഇറങ്ങും കാണണം എന്ന് പറഞ്ഞിട്ടുണ്ട്. അവർ കാണും എന്നും പറഞ്ഞു. ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ്. പടം റിലീസ് ചെയ്തു രണ്ടുമൂന്നുദിവങ്ങൾ കഴിഞ്ഞാൽ ആകും നാട്ടിലേക്ക് എത്തുക. എത്തിക്കഴിഞ്ഞിട്ട് അവരേം കൊണ്ട് പോകണം എന്നുണ്ട്. ചിലപ്പോൾ അതിനു മുൻപേ തന്നെ അവർ പടം കാണുമായിരിക്കും. തീയേറ്ററിൽ കാണണം എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ലക്ഷ്മി ബാല

രചയിതാവിനെക്കുറിച്ച്ലക്ഷ്മി ബാല സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ ആണ് ലക്ഷ്മി ബാല. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം) തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ ചെയ്തിട്ടുണ്ട്. 2014 മുതൽ ഓൺലൈൻ മീഡിയ രംഗത്തുപ്രവർത്തിക്കുന്നു. ഓൺലൈൻ പത്ര മേഖലയിൽ 11 വർഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ച ലക്ഷ്മി 2019 മുതൽ സമയം മലയാളത്തിന്റെ ഭാഗമാണ്.... കൂടുതൽ വായിക്കുക

Read Entire Article