വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തു; ആര്‍സിബി താരത്തിനെതിരേ പരാതിയുമായി യുവതി

6 months ago 8

ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ 27-കാരന്‍ യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലായ ഐജിആര്‍എസിലാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐജിആര്‍എസില്‍ സമര്‍പ്പിച്ച പരാതി പരിഹരിക്കാന്‍ പോലീസിന് ജൂലൈ 21 വരെ സമയം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായ പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

മരുമകളെന്ന് പറഞ്ഞാണ് യാഷ് ദയാല്‍ തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയായിരുന്നു പെരുമാറ്റം. അങ്ങനെയാണ് താന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദിച്ചതായും പരാതിയിലുണ്ട്. തന്നെ ശാരീരികവും മാനസികവുമായി ദയാല്‍ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. താനുമായി ബന്ധത്തിലായിരുന്ന സമയത്ത് ദയാലിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

2025 ജൂണ്‍ 14-ന് വനിതകളുടെ ഹെല്‍പ് ലൈന്‍ നമ്പറായ 181-ല്‍ വിളിച്ച് പരാതിപറഞ്ഞിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.

Content Highlights: A pistillate accuses RCB cricketer Yash Dayal of exploitation aft a matrimony proposal

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article