വിവാഹനിശ്ചയം കഴിഞ്ഞെത്തിയ ആദ്യ മത്സരത്തിൽ അഞ്ചുവിക്കറ്റ്; തിരിച്ചുവരവ് ഗംഭീരമാക്കി അർജുൻ തെണ്ടുൽക്കർ

4 months ago 5

12 September 2025, 11:24 AM IST

arjun tendulkar

അർജുൻ തെണ്ടുൽക്കർ | ഫോട്ടോ - എഎഫ്പി, പിടിഐ

ബെംഗളൂരു: എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനും ഇടംകൈയന്‍ പേസറുമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) സംഘടിപ്പിക്കുന്ന കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കുവേണ്ടിയാണ് അര്‍ജുന്റെ പ്രകടനം. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജുന്‍ ആകെ അഞ്ചുവിക്കറ്റുകളാണ് നേടിയത്.

ആദ്യപന്തില്‍ മഹാരാഷ്ട്ര ഓപ്പണിങ് ബാറ്റര്‍ അനിരുദ്ധ സബാലെയെയാണ് പുറത്താക്കിയത്. അര്‍ജുന്‍ ആകെ അഞ്ചുവിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ മഹാരാഷ്ട്ര ഒരു ഘട്ടത്തില്‍ 15-ന് നാല് എന്ന നിലയില്‍ തകര്‍ന്നു. ഓപ്പണര്‍മാരെ രണ്ടുപേരെയും അര്‍ജുനാണ് പുറത്താക്കിയത്. മഹാരാഷ്ട്ര 136 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ ആദ്യ ഇന്നിങ്‌സില്‍ 333 റണ്‍സ് നേടി. ഒന്‍പതാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ അര്‍ജുന്‍ 44 പന്തില്‍ 36 റണ്‍സ് നേടി ബാറ്റിങ്ങിലും താരമായി. അര്‍ജുന്‍ മുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലാണ് മഹാരാഷ്ട്രയ്ക്കായി കളിച്ചത്. 220-ലാണ് ഗോവയിലേക്ക് മാറിയത്.

കുടുംബസുഹൃത്തായ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ച ശേഷമുള്ള അര്‍ജുന്റെ ആദ്യമത്സരമായിരുന്നു ഇത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

Content Highlights: Arjun Tendulkar Shines with Five-Wicket Haul

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article