
നടിയും മാണ്ഡ്യ എംപിയുമായ കങ്കണ റണൗട്ട് | ഫോട്ടോ: PTI
താൻ വിവാഹിതരും കുട്ടികളുമുള്ള പുരുഷന്മാരുടെ പിന്നാലെ പോകുന്നെന്ന ആരോപണത്തിന് മറുപടിയുമായി നടിയും മാണ്ഡി എംപിയുമായ കങ്കണ റണൗട്ട്. എല്ലാം തെറ്റായ മാനസികാവസ്ഥയുടെ അടയാളങ്ങളാണെന്ന് അവർ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവമുണ്ട്. സിനിമാ വ്യവസായം വൃത്തികെട്ടതും മലിനമായ ഇടമാണെന്നും അവർ വ്യക്തമാക്കി.
ഹോട്ടർഫ്ലൈയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും കങ്കണ മനസുതുറന്നത്. "നിങ്ങൾ ചെറുപ്പവും അഭിലാഷങ്ങളുമുള്ള ഒരാളായിരിക്കുമ്പോൾ, വിവാഹിതനും കുട്ടികളുമുള്ള ഒരു പുരുഷൻ നിങ്ങളോട് അടുക്കാൻ ശ്രമിച്ചാൽ, ഒരു ബന്ധത്തിലുള്ള ആളുമായി നിങ്ങൾ പ്രണയത്തിലാവുന്നു എന്നാണ് പറയുക. അത് ആ പുരുഷന്റെ തെറ്റല്ല. അത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ കുറ്റപ്പെടുത്താൻ ആളുകൾ എപ്പോഴും ഒരു വഴി കണ്ടെത്തുന്നു. പ്രത്യേകതരം വസ്ത്രങ്ങൾ ധരിച്ചതിനോ രാത്രി വൈകി പുറത്തിറങ്ങിയതിനോ പഴി കേൾക്കേണ്ടി വരുന്ന അജിതീവിതമാരെ നോക്കൂ. ഇതെല്ലാം തെറ്റായ മാനസികാവസ്ഥയുടെ അടയാളങ്ങളാണ്." കങ്കണ അഭിപ്രായപ്പെട്ടു.
സിനിമാ വ്യവസായത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്ന് കങ്കണ തുറന്നുപറഞ്ഞത്. ഈ വ്യവസായം വൃത്തികെട്ടതും മലിനവുമായ ഒരിടമാണ്, പുറത്തുനിന്നുള്ളവരോട് ബോളിവുഡ് സിനിമാ മേഖല വളരെ ക്രൂരമായാണ് പെരുമാറിയിട്ടുള്ളത്. ‘മീ ടൂ’ ക്യാമ്പെയ്‌ന്റെ സമയത്ത് താൻ ഇതിനെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
"പുറത്തുനിന്നുള്ളവർ ഇവിടെ ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. ഞാൻ ലോഖണ്ഡ്‌വാല പോലുള്ള സ്ഥലങ്ങളിൽ പോവുകയും ജോലി ചെയ്തിട്ടുമുണ്ട്. എന്റെ ജീവിതത്തിൽ നേരത്തെ തന്നെ ഒരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ഇപ്പോഴും ആ തെരുവുകളിൽ അലഞ്ഞുനടക്കുകയും സ്വയം നഷ്ടപ്പെടുകയും തങ്ങളുടെ വ്യക്തിത്വം ഇല്ലാതാവുകയും ചെയ്ത ഒരുപാട് ആളുകളുണ്ട്. ഞാൻ അധികം നായകന്മാരുടെ കൂടെ അഭിനയിച്ചിട്ടില്ല. ഈ നായകന്മാർക്ക് മര്യാദ തീരെയില്ല എന്നതായിരുന്നു എന്റെ പ്രധാന ആശങ്ക," കങ്കണ കൂട്ടിച്ചേർത്തു.
എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ ഒടുവിൽ വേഷമിട്ടത്. പ്രധാന വേഷം ചെയ്തതിനുപുറമേ ചിത്രം സംവിധാനംചെയ്തതും കങ്കണയായിരുന്നു. ഈ പിരീഡ്-ഡ്രാമയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് അവർ അവതരിപ്പിച്ചത്. കൂമി കപൂറിന്റെ 'ദി എമർജൻസി: എ പേഴ്സണൽ ഹിസ്റ്ററി', ജയന്ത് വസന്ത് സിൻഹയുടെ 'പ്രിയദർശിനി: ദി ഡോട്ടർ ഓഫ് ഇന്ത്യ' എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പൊളിറ്റിക്കൽ ബയോപിക് ഒരുക്കിയത്.
നടൻ ആർ മാധവനെ കേന്ദ്രകഥാപാത്രമാക്കി എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന, പേരിടാത്ത സൈക്കോളജിക്കൽ-ത്രില്ലറിലാണ് കങ്കണ അടുത്തതായി അഭിനയിക്കുന്നത്.
Content Highlights: Kangana Ranaut addresses allegations of pursuing joined men, discusses manufacture exploitation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·