Published: April 09 , 2025 01:16 PM IST
1 minute Read
-
കൊൽക്കത്തയ്ക്കെതിരെ ലക്നൗവിന് 4 റൺസിന്റെ നാടകീയ ജയം
-
നിക്കോളാസ് പുരാൻ (36 പന്തിൽ 87*), മിച്ചൽ മാർഷ് (48 പന്തിൽ 81) തിളങ്ങി
കൊൽക്കത്ത ∙ ഒരു ബൗണ്ടറി കൂടിയുണ്ടായിരുന്നെങ്കിൽ.... ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ ത്രില്ലറിൽ ഫിനിഷ് ലൈനിന് അരികെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണപ്പോൾ ആരാധകരെല്ലാം മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. ലക്നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ വീറോടെ പൊരുതിയ കൊൽക്കത്ത ബാറ്റർമാർക്ക് 5 റൺസ് അകലെ ജയം നഷ്ടമായി. അവസാന 4 ഓവറിൽ 54, 3 ഓവറിൽ 45 എന്നിങ്ങനെ വിജയലക്ഷ്യം ചുരുക്കുമ്പോൾ പവർ ഹിറ്റർ റിങ്കു സിങ് ക്രീസിലുള്ളതായിരുന്നു (15 പന്തിൽ 38 നോട്ടൗട്ട്) കൊൽക്കത്തയുടെ പ്രതീക്ഷ. എന്നാൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ തുടക്കത്തിൽ ഹർഷിത് റാണ (9 പന്തിൽ 10*) സ്ട്രൈക്ക് എൻഡിലായത് തിരിച്ചടിയായി. ആദ്യ 3 പന്തിൽ ഒരു ഡോട്‌ബോൾ അടക്കം 5 റൺസ് മാത്രം നേടാൻ കഴിഞ്ഞ ഹർഷിത്, റിങ്കുവിനു സ്ട്രൈക്ക് നൽകുമ്പോൾ ലക്ഷ്യം 3 പന്തിൽ 19. അടുത്ത 3 പന്തുകളിൽ ബിഷ്ണോയിക്കെതിരെ റിങ്കു 2 ഫോറും ഒരു സിക്സും നേടിയെങ്കിലും ജയിക്കാൻ 5 റൺസ് കൂടി വേണ്ടിയിരുന്നു.
സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ്– 20 ഓവറിൽ 3ന് 238. കൊൽക്കത്ത– 20 ഓവറിൽ 7ന് 234. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ലക്നൗവിനെ കൂറ്റൻ സ്കോറിലെത്തിച്ച നിക്കോളാസ് പുരാനാണ് (36 പന്തിൽ 87 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. ഓപ്പണർ മിച്ചൽ മാർഷും (48 പന്തിൽ 81) ലക്നൗ ബാറ്റിങ്ങിൽ തിളങ്ങി.
കൊൽക്കത്തയുടെ മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡികോക്ക് (15) മൂന്നാം ഓവറിൽ പുറത്തായെങ്കിലും സുനിൽ നരെയ്നും (13 പന്തിൽ 30) ക്യാപ്റ്റൻ അജിൻക്യ രഹാനെയും (35 പന്തിൽ 61) ചേർന്നു പവർപ്ലേയിൽ ടീം സ്കോർ 90ൽ എത്തിച്ചു. എന്നാൽ മധ്യ ഓവറിൽ 83 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ലക്നൗ ബോളർമാർ പിടിമുറുക്കി. 16–ാം ഓവറിലെ വെങ്കടേഷ് അയ്യരുടെ (29 പന്തിൽ 45) പുറത്താകലും നിർണായകമായി.
20 പന്ത്, 5 വിക്കറ്റ്ഷാർദൂൽ ഠാക്കൂർ 13–ാം ഓവറിലെ അവസാന പന്ത് എറിയാനെത്തുമ്പോൾ 2ന് 162 എന്ന നിലയിലായിരുന്നു കൊൽക്കത്ത. ക്രീസിൽ 71 റൺസ് കൂട്ടുകെട്ടുമായി അജിൻക്യ രഹാനെയും (35 പന്തിൽ 61) വെങ്കടേഷ് അയ്യരും. അവസാന പന്തിൽ ഷാർദൂൽ, രഹാനെയെ പുരാന്റെ കയ്യിലെത്തിച്ചു. അതായിരുന്നു കളിയുടെ ടേണിങ് പോയിന്റ്. അടുത്ത ഓവറിൽ 4 റൺസ് മാത്രം വഴങ്ങിയ രവി ബിഷ്ണോയ് രമൺദീപ് സിങ്ങിനെ (2) പുറത്താക്കി. 15–ാം ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടുത്ത ആവേശ് ഖാൻ ആംഗ്ക്രിഷ് രഘുവംശിയുടെ (5) വിക്കറ്റുമെടുത്തു. വെങ്കടേഷ് അയ്യർ (45), ആന്ദ്രേ റസ്സൽ (7) എന്നിവരും പിന്നാലെ പുറത്ത്. 20 പന്തുകൾക്കിടെ കൊൽക്കത്തയ്ക്കു നഷ്ടമായത് 5 നിർണായക വിക്കറ്റുകൾ; നേടിയതാകട്ടെ വെറും 23 റൺസും.
English Summary:








English (US) ·