Published: October 08, 2025 03:01 PM IST
1 minute Read
മുംബൈ∙ കഠിനാധ്വാനം ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ചതെന്നും, ടീമിനു വേണ്ടി ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്നും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാരവേദിയിൽവച്ചായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി മാറിയതോടെ ഇന്ത്യൻ ട്വന്റി20 ടീമിൽ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായിരുന്നു. ഓപ്പണർ റോളില്‍ തിളങ്ങി നിൽക്കുമ്പോഴായിരുന്നു, ഗില്ലിന് വഴിയൊരുക്കുന്നതിനായി സഞ്ജുവിന് മധ്യനിരയിലേക്കു മാറേണ്ടിവന്നത്.
ഏഷ്യാകപ്പിൽ ഇന്ത്യൻ മധ്യനിരയിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ‘‘നിങ്ങൾ ഇന്ത്യൻ ജഴ്സി ധരിച്ചുകഴിഞ്ഞാൽ ഒന്നിനോടും നോ പറയാൻ പറ്റില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യൻ ജഴ്സിക്കു വേണ്ടിയും ഡ്രസിങ് റൂമിൽ ഇടം ലഭിക്കാനും ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി എന്റെ ചുമതല നിർവഹിക്കുന്നതിനെ അഭിമാനത്തോടെയാണു ഞാൻ കാണുന്നത്. രാജ്യത്തിനു വേണ്ടി ഒൻപതാം നമ്പരിൽ ബാറ്റു ചെയ്യാനോ, വേണ്ടിവന്നാൽ ലെഫ്റ്റ് ആം സ്പിൻ എറിയുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല.’’– സഞ്ജു പറഞ്ഞു.
‘‘രാജ്യാന്തര ക്രിക്കറ്റിൽ ഞാന്‍ അടുത്തിടെയാണു 10 വർഷം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ഞാൻ 40 കളികളാണ് ആകെ കളിച്ചത്. അക്കങ്ങൾ മുഴുവന്‍ കഥയും നിങ്ങളോടു പറയില്ലെന്ന് അടുത്തിടെ ഞാൻ പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൽ അഭിമാനമുണ്ട്. പുറത്തെ ബഹളങ്ങൾ ശ്രദ്ധിക്കാൻ നിൽക്കാതെ അകത്തെ ബഹളങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നതിനാണ് ഞാൻ ശീലിച്ചിട്ടുള്ളത്.’’– സഞ്ജു വ്യക്തമാക്കി.
ഏഷ്യാകപ്പിൽ അഞ്ചാം നമ്പരിൽ ബാറ്റു ചെയ്യാനിറങ്ങിയ താരം കാമിയോ റോളുകളുമായി തിളങ്ങിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോര്‍ മത്സരത്തിൽ 39 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സ് നിർണായകമായിരുന്നു. പാക്കിസ്ഥാനെതിരായ ഫൈനലിലും മലയാളി താരം തിളങ്ങി. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ഏകദിന ഫോർമാറ്റിൽ താരത്തിന് അവസരം ലഭിച്ചില്ല.
English Summary:








English (US) ·