Published: April 20 , 2025 04:22 PM IST
1 minute Read
മുംബൈ∙ ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അഭിഷേക് നായർ ടീമിനൊപ്പം ചേർന്നതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ക്ലബ്ബിൽ അഭിഷേകിന്റെ റോൾ എന്താണെന്നു വ്യക്തമല്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് ശത്രുതാ മനോഭാവത്തോടെയാണ് അഭിഷേകിനോടു പെരുമാറിയതെന്നും, അദ്ദേഹത്തെ പുറത്തിരിക്കാൻ ക്ലബ്ബ് അനുവദിക്കില്ലെന്നുമാണു ഫ്രാഞ്ചൈസിയുടെ നിലപാടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം കൊൽക്കത്ത ഐപിഎൽ കിരീടം നേടുമ്പോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു മുംബൈ സ്വദേശിയായ അഭിഷേക് നായർ. മുംബൈ നഗരത്തിൽ കെകെആർ ക്രിക്കറ്റ് അക്കാദമിയുടെ നടത്തിപ്പും അഭിഷേകിന്റെ മേൽനോട്ടത്തിലായിരുന്നു. ഗൗതം ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായതോടെയാണ് അഭിഷേകിനും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഗംഭീറിന്റെ നിർബന്ധത്തിലാണ് അഭിഷേകിനെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്താൻ ബിസിസിഐ തയാറായത്.
എന്നാൽ അഭിഷേക് നായരെ പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചപ്പോൾ ഗംഭീറും എതിർത്തില്ല. അഭിഷേക് നായർക്കൊപ്പം ഫീൽഡിങ് പരിശീലകൻ ടി. ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരെയും ബിസിസിഐ പറഞ്ഞുവിട്ടിരുന്നു. ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കൊൽക്കത്തയിലെത്തിയ അഭിഷേക് നായർ താരങ്ങൾക്കൊപ്പം പരിശീലനങ്ങളിൽ പങ്കെടുത്തു തുടങ്ങി. 41 വയസ്സുകാരനായ അഭിഷേകിന് കൊൽക്കത്ത താരങ്ങളുമായും മാനേജ്മെന്റുമായും വളരെ അടുത്ത ബന്ധമാണുള്ളത്.
English Summary:








English (US) ·