ശിക്ഷയ്ക്കു പുല്ലുവില, മുംബൈയ്ക്കെതിരെയും ‘നോട്ട് ബുക്ക്’ എടുത്ത് ഇന്ത്യൻ സ്പിന്നർ; വൻ തുക പിഴയൊടുക്കണം

9 months ago 9

ഓൺലൈൻ ഡെസ്ക്

Published: April 05 , 2025 06:23 PM IST

1 minute Read

 X@IPL
മുംബൈയ്ക്കെതിരെ ദിഗ്‍വേഷ് രതി നോട്ട്ബുക്ക് ആഘോഷം നടത്തിയപ്പോള്‍. Photo: X@IPL

ലക്നൗ∙ വിവാദമായ ‘നോട്ട് ബുക്ക്’ ആഘോഷം മുംബൈ ഇന്ത്യൻസിനെതിരെയും ആവർത്തിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‍വേഷ് രതി. ബിസിസിഐയുടെ മുന്നറിയിപ്പു മറികടന്ന് വീണ്ടും അച്ചടക്ക ലംഘനം നടത്തിയ യുവതാരത്തെ സംഘാടകരും വെറുതെവിട്ടില്ല. തെറ്റ് ആവർത്തിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനം താരം പിഴയായി അടയ്ക്കേണ്ടിവരും. താരത്തിനെതിരെ രണ്ടു ഡിമെറിറ്റ് പോയിന്റു കൂടി ചുമത്തും. ഇതോടെ താരത്തിന്റെ ആകെ ഡിമെറിറ്റ് പോയിന്റുകൾ മൂന്നാകും.

മുംബൈയ്ക്കെതിരായ മത്സരത്തിൽ ഒൻപതാം ഓവറിൽ നമൻ ധിറിനെ പുറത്താക്കിയപ്പോഴായിരുന്നു ‘നോട്ട് ബുക്ക്’ ആഘോഷം ദി‍ഗ്‍വേഷ് ആവർത്തിച്ചത്. 24 പന്തുകളിൽ 46 റൺസെടുത്തു മികച്ച നിലയിലുള്ളപ്പോഴായിരുന്നു നമൻ ധിറിനെ ഇന്ത്യൻ സ്പിന്നർ പുറത്താക്കിയത്. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ ‘നോട്ട്ബുക്ക്’ ആഘോഷം നടത്തിയ ദിഗ്‍വേഷിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു.

പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയുടെ വിക്കറ്റെടുത്തപ്പോഴായിരുന്നു ഈ ആഘോഷപ്രകടനം. ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചെങ്കിലും ഇതിൽനിന്നും താരം പാഠം പഠിച്ചില്ല. തുടർന്നാണ് വൻ തുക തന്നെ പിഴയായി അടിച്ചേൽപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്. മുംബൈയ്ക്കെതിരെ നാലോവറുകൾ പന്തെറിഞ്ഞ താരം 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും ദിഗ്‍വേഷ് സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കാണ് ദിഗ്‍വേഷ് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിയത്.

English Summary:

Digvesh Rathi fined again for the celebrations

Read Entire Article