Published: October 28, 2025 09:44 AM IST
1 minute Read
സിഡ്നി ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ ഐസിയുവിൽനിന്നു മാറ്റി. വാരിയെല്ലിനേറ്റ പരുക്കിനെ തുടർന്ന് ശ്രേയസിനെ കഴിഞ്ഞ ദിവസമാണ് സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചതും ശ്രേയസിനെ ഐസിയുവിലേക്ക് മാറ്റിയതും. ആരോഗ്യനില തൃപ്തികരമായതിനു പിന്നാലെയാണ് ഐസിയുവിൽനിന്നു പുറത്തിറക്കിയത്. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി മുപ്പതുകാരൻ ശ്രേയസ് സിഡ്നിയിൽ തന്നെ തുടരുമെന്നു ടീം മാനേജ്മെന്റ് അറിയിച്ചു.
ഓസ്ട്രേലിയൻ ബാറ്റർ അലക്സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസിന് വീണു പരുക്കേറ്റത്. പിന്നാലെ ഫിസിയോയുടെ സഹായത്തോടെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസ് ബോധരഹിതനായി വീണെന്നും പൾസ് ഉൾപ്പെടെ ആശങ്കാജനകമാംവിധം താഴ്ന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്കാനിങ്ങിൽ ശ്രേയസിന്റെ പ്ലീഹയിൽ (സ്പ്ലീൻ) മുറിവുള്ളതായി കണ്ടത്തി. ഇതാണ് ആന്തരിക രക്തസ്രാവത്തിനു കാരണമായതെന്നാണ് വിവരം. എല്ലാം നിയന്ത്രണവിധേയമാണെന്നും ശ്രേയസിനു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) അറിയിച്ചു.
സിഡ്നി ആശുപത്രിയിലെ ഡോക്ടർമാർക്കു പുറമേ ബിസിസിഐയുടെ മെഡിക്കൽ ടീം ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. ഇവരുടെ കൂടി മേൽനോട്ടത്തിലാകും ശ്രേയസിന്റെ തുടർ ചികിത്സ. പരുക്ക് പൂർണമായും ഭേദമായി ശ്രേയസ് നാട്ടിലേക്കു മടങ്ങുന്നതുവരെ ബിസിസിഐ മെഡിക്കൽ ടീം സിഡ്നിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശ്രേയസ് ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് വിവരം. ആശുപത്രി വിട്ടാലും ശ്രേയസിന് 3 ആഴ്ചയോളം വിശ്രമം ആവശ്യമായി വരും. അതേസമയം, ശ്രേയസ്സ് അയ്യരുടെ കുടുംബം ഉടൻ സിഡ്നിയിലേക്കു പോകും. ഇതിന്റെ വീസാ നടപടികൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
English Summary:








English (US) ·