ഷാജി എന്‍. കരുണിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടം - എം.എ. ബേബി

8 months ago 6

28 April 2025, 06:24 PM IST

ma baby, shaji n karun

എം.എ. ബേബി | അഖിൽ ഇ.എസ്. / മാതൃഭൂമി, ഷാജി എൻ. കരുൺ

തിരുവനന്തപുരം: ഷാജി എന്‍. കരുണിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി. സംവിധായകന്‍ എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ ഛായാഗ്രാഹകനെന്ന നിലയില്‍ അവിതര്‍ക്കിത പ്രാഗത്ഭ്യം ഉണ്ടായിരുന്നയാളാണ് ഷാജി എന്‍.കരുണെന്നും എം.എ. ബേബി അനുസ്മരിച്ചു.

'ഷാജി എന്‍.കരുണ്‍ നമുക്കറിയുന്നതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ്. സംവിധായകനെന്ന നിലയില്‍ പ്രശസ്തനാവുന്നതിന് മുമ്പ് അദ്ദേഹം അരവിന്ദന്‍ സിനിമകളുടെയും മറ്റ് പ്രഗത്ഭരമായ ഒട്ടേറെപ്പേരുടെ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയായി വലിയ പ്രശസ്തി നേടിയിട്ടുണ്ട്. പിറവി മുതല്‍ അദ്ദേഹം സംവിധായകനെന്ന നിലയിലും അംഗീകാരം നേടുകയുണ്ടായി. പുരോഗമനകലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമായത്.'

'ഇടതുപക്ഷജനാധിപത്യഗവണ്‍മെന്റിന്റെ കാലത്ത് കേരളചലച്ചിത്രവികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംവിധായകന്‍ എന്നുള്ള നിലയിലുള്ള അംഗീകാരവും സ്വീകാര്യതയും എന്നതിന് പുറമേ ഛായാഗ്രാഹകനെന്ന നിലയില്‍ അവിതര്‍ക്കിത പ്രാഗത്ഭ്യവും. ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും.'- എം.എ. ബേബി പറഞ്ഞു.

'അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ ലോകപ്രശസ്തനായ ചലച്ചിത്രപ്രതിഭയെ കൊണ്ട് പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നതില്‍ ഷാജി എന്‍.കരുണിന്റെ ഉത്സാഹവും പങ്കാളിത്തവും ഞാന്‍ ഓര്‍ക്കുകയാണ്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിനുതന്നെ വലിയ നഷ്ടമാണ് ഷാജി എന്‍. കരുണിന്റെ വേര്‍പാടെന്നും ദുഃഖവും അനുശോചനവും അറിയിക്കുന്നതായും എം.എ. ബേബി പറഞ്ഞു.

Content Highlights: cpm wide secratary ma babe astir shaji n karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article