05 August 2025, 09:51 PM IST

ഷാനവാസ്, ജോസ് കുര്യൻ| ഫോട്ടോ: mathrubhumi, facebook@Jose Kurian
പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ വിയോഗത്തിൽ അനുശോചനവുമായി സുഹൃത്തും സഹനടനുമായ ജോസ് കുര്യൻ. തനിക്ക് വളരെ പ്രിയപ്പെട്ട കൂട്ടുകാരനെ ആണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ജോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വഴുതക്കാടുള്ള ഷാനവാസിന്റെ വസതിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കാണാന്‍
എത്തിയതായിരുന്നു ജോസ്.
'സിനിമയിൽ തുടക്കം കുറിച്ചത് മുതൽക്കുള്ള സൗഹൃദമാണ് ഞങ്ങളുടേത്. നാൽപത് വർഷമായി വളരെ അടുത്ത് അറിയാം. അഭിനയത്തേക്കാൾ ഉപരി യാത്രകളോട് ആയിരുന്നു ഷാനുവിന് പ്രിയം. സുഖമില്ലാതിരുന്നിട്ടും വീൽ ചെയറിൽ ഇരുന്ന് അടുത്ത കാലത്ത് ഷാനവാസ് വിദേശ യാത്ര നടത്തിയിരുന്നു. ആദ്യമായി ഷാനവാസിനെ കാണുന്നത് നസീർ സാറിന്റെ വീട്ടിൽ വെച്ചാണ്. നസീർ സർ ആണ് എനിക്ക് ഷാനുവിനെ പരിചയപ്പെടുത്തുന്നത്, അന്നുതൊട്ട് ഞങ്ങൾ നല്ല കൂട്ടുകാർ ആയി. പിന്നീട് അനവധി ചിത്രങ്ങളിൽ ഷാനവാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. - ജോസ് പറഞ്ഞു.
'കരാട്ടെ പഠിച്ച ആളായിരുന്നു ഷാനു, അത് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും പഠിപ്പിക്കാനും വലിയ താൽപര്യമായിരുന്നു. പുതിയ കാർ വാങ്ങുമ്പോൾ ഒക്കെ എന്നോട് സന്തോഷം പങ്കിടുമായിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്തത് ഷാനു തന്നെയായിരുന്നു. അവസരങ്ങൾ നിരവധി വന്നുവെങ്കിലും സിനിമയോട് അവന് ഭ്രമം ഇല്ലായിരുന്നു. സിനിമയെക്കാൾ അവനിഷ്ടം യാത്ര പോകാൻ ആയിരുന്നു. ഇടയ്ക്ക് ഷാനവാസിനു സുഖമില്ലാതെ ഇരുന്നപ്പോൾ കാണാൻ പോയിരുന്നു. പ്രിയപ്പെട്ട ഒരു സുഹൃത്തിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്.' - ജോസ് പറഞ്ഞു.
Content Highlights: Shanavas's True Passion Was Travel, Not Films: Actor Jose Kurian's Tribute
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·