.jpg?%24p=18c3105&f=16x10&w=852&q=0.8)
സൗമ്യ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി | Photo: Screen grab/ Mathrubhumi News, Mathrubhumi
ആലപ്പുഴ: നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമായി ഒരുവര്‍ഷത്തോളമായി സൗഹൃദമുണ്ടെന്ന് മോഡല്‍ സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യംചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. എട്ടുമണിക്കൂറിലേറെ നീണ്ടചോദ്യംചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
'സിനിമ മേഖലയിലുള്ള ആളല്ല. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പരിചയം. ഒരുവര്‍ഷമായി സൗഹൃദമുണ്ട്. ലഹരി ഇടപാടുമായി ഒരുബന്ധവുമില്ല. ഷൈനും ഭാസിയുമായുള്ള ബന്ധം മാത്രമാണ് ചോദിച്ചത്. സൗഹൃദം മാത്രമാണ് അവരുമായുള്ളത്. ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കാമെന്ന് അന്വേഷണസംഘം പറഞ്ഞു. തസ്ലീമ സുഹൃത്താണ്. അതിനപ്പുറത്തേക്ക് അവരുടെ വ്യക്തിപരമായ ബിസിനസുകളെക്കുറിച്ച് അറിയില്ല. തസ്ലീമയുമായി ആറുമാസത്തെ പരിചയമാണുള്ളത്. ഇന്‍സ്റ്റഗ്രാം വഴിയാണ് മൂവരുമായി പരിചയം', മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി സൗമ്യ പറഞ്ഞു.
തിങ്കളാഴ്ച ഒമ്പതുമണിക്കു മുമ്പ് തന്നെ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും മോഡലായ സൗമ്യയും ചോദ്യംചെയ്യലിനായി ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ എത്തിയിരുന്നു. പത്തുമണിയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. മൂന്നുപേരേയും വെവ്വേറെയാണ് ചോദ്യംചെയ്തത്.
പത്തുമണിക്ക് ഹാജരാവാനാണ് നോട്ടീസ് നല്‍കിയത്. ഷൈന്‍ ടോം ചാക്കോ രാവിലെ ഏഴുമണിയോടെ എക്‌സൈസ് ഓഫീസിലെത്തി. എട്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി ഹാജരായത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇരുവരും തയ്യാറായില്ല. കേസിലെ പ്രതിയായ തസ്ലീമ സുഹൃത്താണെന്നും അവരെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിച്ചത് എന്നായിരുന്നു ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ സൗമ്യയുടെ പ്രതികരണം.
അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. മൂവരും തസ്ലീമയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടേയും പണമിടപാടുകളുടേയും രേഖകള്‍ ലഭിച്ചിരുന്നു. ഇത് നിരോധിത ലഹരിവസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ടാണോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.
100-ഓളം ചോദ്യങ്ങള്‍ക്കും അതിന്റെ ഉപചോദ്യങ്ങള്‍ക്കുമാണ് എക്‌സൈസ് മൂവരില്‍നിന്നും മറുപടി തേടിയത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കത്തകതായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സിനിമാമേഖലയിലെ രണ്ടുപേരെ ചൊവ്വാഴ്ചയും ചോദ്യംചെയ്യും. ഈ മൊഴികളെല്ലാം പരിശോധിച്ച ശേഷമായിരിക്കും കേസില്‍ കൂടുതല്‍പ്പേരെ പ്രതിചേര്‍ക്കുക.
ബെംഗളൂരുവില്‍ ലഹരിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും അവിടെനിന്നാണ് ചോദ്യംചെയ്യലിനായി ആലപ്പുഴയില്‍ എത്തിയതെന്നും ഷൈന്‍ ടോം ചാക്കോ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഷൈനിന്റെ ഡി- അഡിക്ഷന്‍ സെന്ററിലെ ചികിത്സാരേഖകള്‍ പിതാവ് പി.സി. ചാക്കോ എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയിരുന്നു.
Content Highlights: Shine Tom Chacko, Sriniath Bhasi, exemplary questioned for 8+ hours successful Alappuzha hybrid cannabis case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·