ബിജു പങ്കജ്\ മാതൃഭൂമി ന്യൂസ്
21 May 2025, 05:35 PM IST
"വളരെ എക്സൈറ്റഡ് ആയിരിക്കുന്ന ഒരു സബ്ജെക്റ്റുണ്ട്. അതിന്റെ എഴുത്തും നടക്കുന്നുണ്ട്. അതെങ്ങനെയെങ്കിലും ഈ വർഷം തിയേറ്ററിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. മലയാളസിനിമയായിരിക്കും അത്."

പ്രകാശ് വർമയും മോഹൻലാലും | ഫോട്ടോ: സ്ക്രീൻഗ്രാബ്, Instagram
ബെംഗളൂരു: സിനിമ സംവിധാനം ചെയ്യണമെന്നതാണ് എപ്പോഴുമുള്ള ആഗ്രഹമെന്ന് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വർമ. എല്ലായ്പ്പോഴും ആ ആഗ്രഹത്തിന്റെ ഏറ്റവും അടുത്തുവന്നശേഷം നടക്കാതെ പോവുകയായിരുന്നു. ആ സമയത്തായിരിക്കും ഏതെങ്കിലും പരസ്യ ചിത്രീകരണജോലി വരിക. ആ ഫോർമാറ്റിനോട് ഇഷ്ടമുള്ളതുകൊണ്ട് അതിലേക്ക് എടുത്തുചാടും. ആ ജോലികളെല്ലാം തീർത്തിട്ട് ആറുമാസം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ നേരത്തെ ആലോചിച്ചുവെച്ചത് ബോറായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
"നിലവിലെ അവസ്ഥയിൽ വളരെ എക്സൈറ്റഡ് ആയിരിക്കുന്ന ഒരു സബ്ജെക്റ്റുണ്ട്. അതിന്റെ എഴുത്തും നടക്കുന്നുണ്ട്. അതെങ്ങനെയെങ്കിലും ഈ വർഷം തിയേറ്ററിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. മലയാളസിനിമയായിരിക്കും അത്. മുൻഗണന സിനിമ ചെയ്യുക എന്നതാണ്. നമ്മളെ വല്ലാതെ ഉറക്കംകെടുത്തുന്ന ഒരു കഥാപാത്രം വന്നാൽ, അതെനിക്ക് ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്ന അവസ്ഥയുണ്ടെങ്കിൽ അത് ചെയ്യും.
തുടരും എന്ന ചിത്രത്തിലെ ജോർജ് സാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനുപിന്നാലെ ഒരുപാടുപേർ വിളിക്കുന്നുണ്ട്. കഥകൾ വരുന്നുണ്ട്. എന്നെ മനസിലാക്കാൻ പറ്റുന്നതാണ് എന്ന് തോന്നിയാൽ മാത്രമേ അവയിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ സ്വീകരിക്കാൻ സാധിക്കൂ. സംവിധായകൻ ഭദ്രൻ സാർ കഴിഞ്ഞദിവസം വിളിച്ചിട്ട് വളരെ ശ്രദ്ധേയമായ ഒരു പോയിന്റ് പറഞ്ഞു. പോലീസുകാരനാണെങ്കിലും നെഗറ്റീവാണെങ്കിൽത്തന്നെയും നിങ്ങളത് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ആ കഥാപാത്രത്തിൽ ഒരു വ്യത്യസ്തതയാവാമെങ്കിൽ അതിനൊരു മൂല്യമുണ്ടാവും.
പൊടുന്നനെ പത്തുപതിനഞ്ച് സിനിമകൾ തുടരെ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ. പക്ഷേ, രാത്രി വല്ലാതെ ഉറക്കംകെടുത്തുന്ന തരത്തിലുള്ള വേഷമാണെങ്കിൽ ചെയ്തിരിക്കും. എന്നെ സംബന്ധിച്ച് പ്രേക്ഷകരില്ല. ഇപ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ ശരിക്കും എന്നെ കീഴടക്കിയിരിക്കുകയാണ്. ഒരു നെഗറ്റീവ് കഥാപാത്രത്തെ അവർ നെഞ്ചോടുചേർക്കുക എന്നത് ഞാനെന്നും അനുഭവിക്കുന്ന കാര്യമാണ്. പുലർച്ചെ രണ്ടര മണിക്കുപോലും അറിയുന്നവരും അറിയാത്തവരും വിളിക്കുന്നുണ്ട്. നമ്മൾ ചെയ്ത ജോലിയുടെ ഫലം എന്നത് ഏതൊരു പുരസ്കാരത്തേക്കാളും വലുതാണ്." പ്രകാശ് വർമ വിശദീകരിച്ചു.
Content Highlights: Prakash Varma talks astir his filmmaking aspirations, upcoming Malayalam films





English (US) ·