.jpg?%24p=8375778&f=16x10&w=852&q=0.8)
ബെൻ സ്റ്റോക്സും ഗില്ലും | PTI
കെന്നിങ്ടൺ: അവസാനടെസ്റ്റിൽ ജയിച്ചാണ് അടുത്തിടെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യ സമനിലയിലെത്തിയത്. ഓവലിൽ ആറു റൺസിന്റെ ജയമാണ് ശുഭ്മാൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. എന്നാൽ പുതുതായി നാമകരണം ചെയ്ത തെണ്ടുൽക്കർ- ആൻഡേഴ്‌സൻ ട്രോഫി സമ്മാനിക്കാൻ സച്ചിൻ തെണ്ടുൽക്കറോ ജെയിംസ് ആൻഡേഴ്സനോ സ്റ്റേഡിയത്തിലുണ്ടാകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറുടെയും ജിമ്മി ആൻഡേഴ്സന്റെയും പേരിലുള്ള ആദ്യത്തെ പരമ്പരയായിരുന്നു ഇത്. പരമ്പര സമനിലയിൽ അവസാനിച്ചതിനാൽ, രണ്ട് ക്യാപ്റ്റൻമാർക്കും ട്രോഫി കൈമാറാൻ ഇരുവരും അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ സമയം ഇരുവരും ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ, അവരെ ക്ഷണിക്കാതിരുന്നതാണോ?- സ്‌പോർട്‌സ്‌റ്റാറിലെ കോളത്തിൽ ഗാവസ്‌കർ കുറിച്ചു.
അതോ, ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്നത് പോലെയായിരുന്നോ ഇതും? അന്ന് ഓസ്‌ട്രേലിയ പരമ്പര ജയിച്ചതുകൊണ്ട് ബോർഡർ-ഗവാസ്‌കർ ട്രോഫി സമ്മാനിക്കാൻ അലൻ ബോർഡറെ മാത്രമാണ് ക്ഷണിച്ചത്. ഈ ഇംഗ്ലണ്ട് പരമ്പര സമനിലയിൽ ആയതിനാൽ, ഒരുപക്ഷേ സമ്മാനദാനച്ചടങ്ങിന് ഇരുവരേയും ക്ഷണിക്കാതിരുന്നതാവാം. - ഗാവസ്കർ കുറിച്ചു.
മത്സരശേഷം ട്രോഫി കൈമാറുന്ന ചടങ്ങില്‍ സച്ചിന്റെയോ ആന്‍ഡേഴ്‌സന്റെയോ സാന്നിധ്യം ഉണ്ടാവാത്തതാണ് ആരാധകർക്കിടയിൽ അതൃപ്തിക്ക് കാരണമായിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. സച്ചിന്റെയും ആൻഡേഴ്സന്റെയും സാന്നിധ്യം ഓവലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഇരുവരുടെയും മാത്രമല്ല പട്ടൗഡി കുടുംബാംഗങ്ങളുടെയും സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതിഹാസതാരങ്ങളെ അവഗണിച്ചോയെന്ന് പലരും ചോദിച്ചു.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്ക് സമ്മാനിക്കുന്നത് തെണ്ടുൽക്കർ- ആൻഡേഴ്‌സൻ ട്രോഫി ആയിരിക്കുമെന്ന് സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സച്ചിൻ തെണ്ടുൽക്കറിന്റെയും ജെയിംസ് ആൻഡേഴ്‌സന്റെയും സാന്നിധ്യത്തിൽ ട്രോഫി അനാവരണം ചെയ്തിരുന്നു.സച്ചിൻ തെണ്ടുൽക്കറുടെ അഭ്യർഥനമാനിച്ച് പരമ്പര നേടുന്ന ടീമിന്റെ ക്യാപ്റ്റന് പട്ടൗട്ടിയുടെ പേരിൽ മെഡൽ നൽകാനും തീരുമാനമെടുത്തിരുന്നു. പരമ്പര സമനിലയിലയാതോടെ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ഇരുടീമുകളും പങ്കിടുകയായിരുന്നു.
Content Highlights: sachin anderson lack Trophy Presentation gavaskar response








English (US) ·