Published: August 17, 2025 08:47 PM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണെ അഞ്ചാം നമ്പർ ബാറ്ററായി കളിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ ടീമിലെടുത്താൽ ഓപ്പണറായി അല്ലാതെ കളിപ്പിക്കാൻ സാധിക്കില്ലെന്നും അങ്ങനെ വന്നാൽ സ്വാഭാവികമായും മികച്ച ഫോമിലുള്ള സഞ്ജുവിനെ എവിടെ കളിപ്പിക്കും എന്ന ചോദ്യം ഉയരുമെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.
സഞ്ജുവിനെ അഞ്ചാം നമ്പരിൽ ഇറക്കുന്നതു ശരിയാകില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഇന്ത്യൻ ട്വന്റി20 ടീമിൽ അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവർ ചേരുന്ന ടോപ് ഓർഡറിലേക്കാണു ശുഭ്മന്‍ ഗില്ലിനെയും യശസ്വി ജയ്സ്വാളിനെയും തിരുകിക്കയറ്റാൻ ശ്രമിക്കുന്നത്. ‘‘ഈ ടീമിലെ ആരും പുറത്തുപോകണമെന്ന് എനിക്ക് അഭിപ്രായമില്ല. മറ്റൊരു ഓപ്പണറെ കൂടി ഒപ്പം കരുതേണ്ടതു പ്രധാനമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചപ്പോൾ ഇന്ത്യയ്ക്ക് മൂന്നാം ഓപ്പണർ ഉണ്ടായിരുന്നില്ല. സഞ്ജുവിനോ, അഭിഷേകിനോ ഫോം ഔട്ട് സംഭവിച്ചാൽ ആര് ഓപ്പൺ ചെയ്യുമെന്നു പോലും അവർ ചിന്തിച്ചിട്ടില്ല. ഏഷ്യാ കപ്പിൽ മൂന്നാം ഓപ്പണർ ഇല്ലെങ്കിലും ട്വന്റി20 ലോകകപ്പിനു പോകുമ്പോഴെങ്കിലും അതുണ്ടാകണം.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
‘‘ശുഭ്മൻ ഗില്ലാണ് മൂന്നാം ഓപ്പണറെങ്കിൽ അദ്ദേഹത്തെ ബിസിസിഐ ബെഞ്ചിൽ ഇരുത്തുമോ? ഇനി ഗില്ലിനെ കളിപ്പിച്ചാല്‍ ആരുടെ സ്ഥാനത്തായിരിക്കും. സഞ്ജു വിക്കറ്റ് കീപ്പറാണ്, അതുകൊണ്ടു പുറത്തിരുത്താൻ സാധിക്കില്ല. സഞ്ജു പോയാൽ ആര് കീപ്പറാകും? അതാണു പ്രശ്നം. സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റു ചെയ്യാന്‍ ഇറങ്ങുന്നതു ഞാൻ ആഗ്രഹിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങളിൽ തിലക് വര്‍മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇറങ്ങും. അപ്പോൾ സഞ്ജു അഞ്ചാമൻ ആകണോ?’’
‘‘കഴിഞ്ഞ മത്സരങ്ങളിൽ ഓപ്പണിങ്ങിൽ സഞ്ജുവിനെ ഇറക്കിയ ശേഷം ആ പദ്ധതികളൊക്കെ ഉപേക്ഷിക്കുകയാണ്. ഓപ്പണറാക്കിയ ശേഷം പെട്ടെന്ന് അദ്ദേഹത്തെ നീക്കുന്നു. അഭിഷേക് ശർമയെയും ഓപ്പണറുടെ സ്ഥാനത്തുനിന്നു മാറ്റാൻ സാധിക്കില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി. അഞ്ചാം നമ്പരിൽ അഞ്ചു കളികളിൽ ബാറ്റു ചെയ്യാനിറങ്ങിയിട്ടുള്ള സഞ്ജു 62 റൺസ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ മിഡിൽ ഓർഡറിൽ ഇറക്കരുതെന്ന് ആകാശ് ചോപ്ര വാദിക്കുന്നത്. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച ബിസിസിഐ പ്രഖ്യാപിക്കും.
English Summary:








English (US) ·