Authored by: നിഷാദ് അമീന്‍|Samayam Malayalam•6 Aug 2025, 8:08 pm
Sanju Samson and Rajasthan Royals: ഐപിഎല്‍ 2026 സീസണിന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറുമെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ വമ്പന്‍ തോല്‍വികളും സഞ്ജുവിനെ ട്രേഡ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് സിഎസ്‌കെ പ്രതിനിധി പറഞ്ഞതുമെല്ലാം ഇതിന് ആക്കംകൂട്ടി.
എംഎസ് ധോണിയും സഞ്ജു സാംസണും (ഫോട്ടോസ്- Agencies) സഞ്ജുവിനെ ട്രേഡ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ( Chennai Super Kings ) പ്രതിനിധി പറഞ്ഞതോടെ റോയല്‍സ് അദ്ദേഹത്തെ കൈവിടുകയാണെന്ന ധ്വനി പടര്‍ന്നു. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള സിഎസ്‌കെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി അടുത്ത സീസണില്‍ കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ സ്ഥാനത്തേക്ക് സഞ്ജുവിനെ ലഭിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് ന്യായമായും കരുതി. എന്നാല്‍, സിഎസ്‌കെയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.
ഇംഗ്ലണ്ട് പര്യടനം അവസാന സീരിസ് ആകുമോ? ബുംറ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമെന്ന് മുൻ താരം
സഞ്ജുവിനെ അടുത്ത സീസണിലും നിലനിര്‍ത്താനാണ് റോയല്‍സിന്റെ തീരുമാനം. ഇന്ത്യന്‍ ടി20 താരം 2026 സീസണില്‍ റോയല്‍സില്‍ തുടരുകയും അവരെ നയിക്കുകയും ചെയ്യുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സീസണിന് മുമ്പ് ആരെയും കൈമാറ്റം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനമെന്നും വെളിപ്പെടുത്തി.
2008 ലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇക്കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രമാണ് നേടിയത്. ഇതില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു നയിച്ചത്. വിരലിനേറ്റ പരിക്ക് കാരണം ഇംപാക്ട് സബ് ആയി ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ച അദ്ദേഹം പിന്നീട് വയറിനേറ്റ പരിക്ക് കാരണം അഞ്ച് മത്സരങ്ങളില്‍ പുറത്തായി. എട്ട് മല്‍സരങ്ങളില്‍ റിയാന്‍ പരാഗ് ക്യാപ്റ്റനായെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.
കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ 35.62 ശരാശരിയില്‍ 285 റണ്‍സ് ആണ് സഞ്ജു നേടിയത്. 140.39 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ലഭിച്ചത്. 2021ലാണ് സഞ്ജു റോയല്‍സിന്റെ നായകനാവുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ 2022ല്‍ ഫൈനലിലെത്തിയ റോയല്‍സ് 2024ല്‍ പ്ലേഓഫിലും ഇടം നേടിയിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·