സഹോദരന്റെ മരണത്തെ കുറിച്ച് ഒരുവാക്ക് ജയറാം ചോദിച്ചില്ല; അവസ്ഥ മനസ്സിലാക്കി പെരുമാറിയതിനെ കുറിച്ച് ഉര്‍വശി

1 week ago 4
ഉര്‍വശി - ജയറാം എന്നാല്‍ ഐക്കോണിക് പെയര്‍ ആണ്. ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് വിജയങ്ങളായിട്ടുണ്ട്, തനിക്കൊപ്പം അഭിനയിച്ച സിനിമകളിലൂടെയാണ് ഉര്‍വശിയ്ക്ക് അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം കിട്ടിയത് എന്ന് ജയറാം അഭിമാനത്തോടെ പറയുന്നു. നീണ്ട കാലത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പരിമള ആന്റ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെ ഒരു കാര്യം ജയറാം വെളിപ്പെടുത്തി

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ ഉര്‍വശി എങ്ങനെ ഹാന്റില്‍ ചെയ്യുന്നു എന്ന് നേരിട്ടു കണ്ടിട്ടുള്ള ആളായിരിക്കില്ലേ ജയറാം, അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. ഒരു ആര്‍ട്ടിസറ്റ് എന്നാല്‍ ഏത് സാഹചര്യത്തിലും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് എന്ന് പറഞ്ഞതിന് ശേഷം, ഉര്‍വശിയുടെ അനുവാദത്തോടെ ജയരാം പറഞ്ഞു തുടങ്ങി. പരിമളം ആന്റ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില്‍ ഷൂട്ടിങ് നടക്കുകയാണ്. ആദ്യത്തെ ദിവസം ഷൂട്ടിങ് ഹാഫ് ഡേ കഴിയുമ്പോള്‍ കോള്‍ വന്നു, ഉര്‍വശിയുടെ സഹോദരന്‍ മരണപ്പെട്ടു എന്ന്.

Also Read: ഈ മെയ് മാസം എനിക്ക് നല്‍കിയ മറ്റൊരു സൂപ്പര്‍ വിജയം; എല്ലാം ദൈവത്തിന്റെ തീരുമാനം എന്ന് തൃഷ കൃഷ്ണന്‍

ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, പക്ഷേ അപ്പോഴും ഉര്‍വശി, രാത്രി എനിക്ക് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യൂ എന്ന് പറഞ്ഞ് പോയി. അടുത്ത ദിവസം ചെന്നൈയില്‍ പോയി മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും ഹ്യുമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്‍വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു- ഇത് പറഞ്ഞതിന് ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.


ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉര്‍വശി പറയുന്നത്. വേറൊരു ആര്‍ട്ടിസ്റ്റിനൊപ്പം കോമ്പിനേഷന്‍ ചെയ്തിരുന്നുവെങ്കില്‍, ഞാന്‍ എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. ജയറാമിന് എന്നെക്കാള്‍ നന്നായി പേഴ്‌സണലായി എന്റെ അനിയനെ അറിയാം. എന്നിട്ടും അനിയന്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തിന് ചെയ്തു, എന്തുകൊണ്ട് എന്നൊന്നും ചോദിച്ചില്ല. ആ ഒരു രംഗത്തെ കുറിച്ച് പറഞ്ഞ് ചിരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അപ്‌സറ്റ് ആയിപ്പോയേനെ. നല്ല കമ്യൂണിക്കേഷനുള്ള അബിനേതാക്കള്‍ക്കൊപ്പം നമ്മള്‍ അഭിനയിക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്- ഉര്‍വശി പറഞ്ഞു

2026 ജനുവരിയില്‍ ആയിരുന്നു സഹോദരന്‍ കമല്‍ റോയിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. സായൂജ്യം, കോളിളക്കം, മഞ്ജു, കിങ്ങിണി, കല്യാണ സൗഗന്ധികം പോലുള്ള സിനിമകളില്‍ കമല്‍ റോയ് അഭിനയിച്ചിട്ടുണ്ട്.

Read Entire Article