Published: July 15 , 2025 09:59 PM IST Updated: July 15, 2025 10:43 PM IST
1 minute Read
ലണ്ടൻ∙ വിഖ്യാതമായ ലോഡ്സ് മൈതാനത്ത് നടന്ന ആവേശകരമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യൻ താരം മുഹമ്മദ് സിറാജ് പുറത്തായ രീതിയെ ‘നിർഭാഗ്യകരം’ എന്നു വിശേഷിപ്പിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവ്. ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തിൽ ശുഭ്മൻ ഗിൽ, ഹർമൻപ്രീത് കൗർ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, സിറാജിന്റെ പുറത്താകലിനെ ചാൾസ് രാജാവ് നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം ശുഭ്മൻ ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്ന പോരാട്ടവീര്യത്തെ ചാൾസ് രാജാവ് അഭിനന്ദിച്ചു. മത്സരം തൽസമയം കാണാനായില്ലെങ്കിലും, ലോഡ്സ് ടെസ്റ്റിനു ശേഷം ചാൾസ് രാജാവ് മത്സരത്തിന്റെ ഹൈലൈറ്റ്സ് കണ്ടിരുന്നു.
‘‘രാജാവുമായി നടത്തിയ കൂടിക്കാഴ്ച സന്തോഷപരമായിരുന്നു. നമ്മുടെ അവസാന ബാറ്റർ (മുഹമ്മദ് സിറാജ്) പുറത്തായ രീതി നിർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാറ്റർ പ്രതിരോധിച്ച പന്ത് ഉരുണ്ട് വിക്കറ്റിലേക്ക് പോയപ്പോൾ എന്താണ് മനസ്സിൽ തോന്നിയതെന്നും അദ്ദേഹം ആരാഞ്ഞു’ – ഗിൽ വെളിപ്പെടുത്തി.
#WATCH | The United Kingdom: King Charles III airs with the players of the Indian Men's and Women's Cricket team, the coach, unit members and BCCI officials, astatine St. James's Palace successful London. pic.twitter.com/YRhQPcXvuw
— ANI (@ANI) July 15, 2025‘‘ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നിർഭാഗ്യകരമായ മത്സരമായിരുന്നു അതെന്ന് ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. രണ്ടു ടീമുകൾക്കും ഒരുപോലെ സാധ്യതയുണ്ടായിരുന്ന മത്സരമായിരുന്നു. അടുത്ത രണ്ടു മത്സരങ്ങളിലും കൂടുതൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയും ഞങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു’ – ഗിൽ പറഞ്ഞു.
നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ സെന്റ് ജയിംസ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചാണ് ചാൾസ് രാജാവ് കൂടിക്കാഴ്ച നടത്തിയത്. ഇരു ടീമുകളുടെയും പരിശീലകരും ബിസിസിഐ അധികൃതരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് പുരുഷ ടീം കളിക്കുന്നത്. വനിതാ ടീം ആകട്ടെ ലോകകപ്പിനു മുന്നോടിയായി ലിമിറ്റഡ് ഓവർ പരമ്പരയ്ക്കായാണ് ഇംഗ്ലണ്ടിലെത്തിയത്.
English Summary:








English (US) ·