.jpg?%24p=305e02b&f=16x10&w=852&q=0.8)
വിംബിൾഡൺ ഫൈനലിൽ ഉർവശി റൗട്ടേല| photo:instagram/urvashirautela
മുംബൈ: മുംബൈയിൽ നിന്ന് വിംബിൾഡണിലേക്ക് യാത്ര ചെയ്യുമ്പോൾ ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ആഡംബര ബാഗേജ് മോഷണം പോയതായി നടി ഉർവശി റൗട്ടേല. വ്യാഴാഴ്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടൻ പോലീസിനോടും എമിറേറ്റ്സ് എയർവേയ്‌സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, തന്റെ ഡിയോർ ബാഗേജിന്റെയും ഫ്ലൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങൾ പങ്കുവെച്ചാണ് ഉർവശി പരാതി ഉന്നയിച്ചത്.
"വിംബിൾഡൺ സമയത്ത് മുംബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തതിന് ശേഷം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ ബെൽറ്റിൽ നിന്ന് ഞങ്ങളുടെ വിംബിൾഡൺ ഡിയോർ ബ്രൗൺ ബാഗേജ് മോഷണം പോയി. ബാഗേജ് ടാഗും ടിക്കറ്റും മുകളിലുണ്ട്. അത് വീണ്ടെടുക്കാൻ അടിയന്തരമായി സഹായം അഭ്യർത്ഥിക്കുന്നു"എന്ന പരാതിക്കൊപ്പം, ക്യാപ്ഷനിൽ "സഹിക്കുന്ന അനീതി ആവർത്തിക്കുന്ന അനീതിയാണ് എന്ന കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. യുകെ പോലീസിന്റെയും എമിറേറ്റ്സ് സപ്പോർട്ടിന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ടാഗ് ചെയ്തതോടൊപ്പം ‘പ്ലാറ്റിനം എമിറേറ്റ്സ് മെമ്പർ’, ‘ഗാറ്റ്‌വിക്ക് എയർപോർട്ട് പോലീസ്’ എന്നീ ഹാഷ്‌ടാഗുകളും ചേർത്താണ് ഉർവശിയുടെ പരാതി.
ഉർവശിയുടെ പരാതിയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്.“വിംബിൾഡണിൽ നിന്ന് മടങ്ങുമ്പോൾ ബാഗേജ് നഷ്ടപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി”എന്നൊരാൾ കമന്റ് ചെയ്തു. “നിങ്ങളുടെ ലബുബുകൾ സുരക്ഷിതമാണെന്ന് കരുതുന്നു!” മറ്റൊരാൾ പറഞ്ഞു. “മുമ്പ് ഐഫോൺ മോഷണം പോയി, ഇപ്പോൾ ഡിയോർ ബാഗും…” എന്നായിരുന്നു മറ്റൊരു കമന്റ്. 2023-ൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാനെത്തിയപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് തന്റെ 24 കാരറ്റ് സ്വർണ്ണ ഐഫോൺ നഷ്ടപ്പെട്ടതായി ഉർവശി അവകാശപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെയും നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെയും അക്കൗണ്ടുകൾ പോസ്റ്റിൽ ടാഗ് ചെയ്ത അവർ,“നഷ്ടപ്പെട്ട ഫോൺ,” “അഹമ്മദാബാദ് സ്റ്റേഡിയം,” “സഹായം വേണം” എന്നീ ഹാഷ്‌ടാഗുകളും ചേർത്തിരുന്നു.
വിംബിൾഡണിൽ ഉർവശി;
ഈ മാസം ആദ്യം, വിംബിൾഡൺ ചാമ്പ്യൻഷിപ്പിലെ വനിതാ സിംഗിൾസ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തപ്പോൾ ഉർവശി തന്റെ ലുക്ക് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോർസെറ്റഡ് ബോഡിസുള്ള ഐവറി മിഡി-ലെങ്ത് വസ്ത്രമാണ് നടി ധരിച്ചിരുന്നത്, എന്നാൽ എല്ലാവരുടെയും കണ്ണുകൾ അവരുടെ ഹെർമിസ് ഹാൻഡ്‌ബാഗിലായിരുന്നു. ഒന്നല്ല, നാല് വ്യത്യസ്ത നിറങ്ങളിലുള്ള ലബുബു പാവകൾ കൊണ്ടാണ് അവർ അത് അലങ്കരിച്ചിരുന്നത്. 2025 ൽ പുറത്തിറങ്ങിയ നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച ഡാക്കു മഹാരാജാണ് ഉർവ്വശിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം
Content Highlights: urvashi rautelas dior container stolen from gatwick airdrome histrion seeks assistance from uk police
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·