സർക്കാർ ഉത്തരവിലുണ്ട് ഉച്ചകോടിയുടെ കണക്ക്; മന്ത്രി പറയുന്നത് തെറ്റാണെന്നതിന് തെളിവായി സർക്കാർ ഉത്തരവ് ‌

5 months ago 5

മനോരമ ലേഖകൻ

Published: August 13, 2025 09:33 AM IST

1 minute Read

സ്പോർട്സ് ഉച്ചകോടിക്കു  തുക അനുവദിച്ചുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി
സ്പോർട്സ് ഉച്ചകോടിക്കു തുക അനുവദിച്ചുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച രാജ്യാന്തര കായിക ഉച്ചകോടിയുടെ ചെലവ് സംബന്ധിച്ച് മനോരമയിൽ പ്രസിദ്ധീകരിച്ച കണക്കുകൾ സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നവ. കായിക വകുപ്പിന്റെ തന്നെ ഉത്തരവിൽ അക്കമിട്ട് നിരത്തുന്ന കണക്കുകളാണ് മലയാള മനോരമ പ്രസിദ്ധീകരിച്ചത്. ഇതാണ് ആരോ സൃഷ്ടിച്ച കൃത്രിമ കണക്കുകളാണെന്നു മന്ത്രി ആരോപിക്കുന്നത്.

2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ഉച്ചകോടിക്ക് മുന്നോടിയായി ജനുവരി 19ന് കായിക വകുപ്പ് പുതുക്കിയ ചെലവ് അനുവദിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിലാണ് കണക്കുകൾ തരംതിരിച്ച് വ്യക്തമാക്കുന്നത്. (ചിത്രം കാണുക)

ഉച്ചകോടി വേദി ഒരുക്കാനാണ് 40 ലക്ഷം ചെലവഴിച്ചതെന്നും വാടകയിനത്തിൽ അല്ലെന്നും മന്ത്രി പറയുന്നുണ്ടെങ്കിലും ഉത്തരവിൽ വ്യക്തമാക്കുന്നത് നേരേ തിരിച്ചാണ്.

Venue Rental and Arrangements എന്ന വിഭാഗത്തിൽ വേദിയുടെ വാടക എന്ന പേരിൽ തന്നെയാണ് 40 ലക്ഷം രൂപ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും 10 ലക്ഷം വീതം എന്നും വ്യക്തമാക്കിയിട്ടുണ്ട്. വേദിയിലെ മറ്റ് ഒരുക്കങ്ങൾ അടക്കം ആകെ 78.44 ലക്ഷമാണ് ഈയിനത്തിൽ ചെലവായി കാണിച്ചിരിക്കുന്നത്.

വാടകയ്ക്കു പുറമേ വേദി ഒരുക്കുന്നതിന് 38.4 ലക്ഷം ചെലവാക്കി എന്ന് ഇതിൽ വ്യക്തം. കണക്കുകൾ കൃത്രിമമെന്ന് മന്ത്രി പറയുമ്പോഴും വാർത്തയിൽ ചൂണ്ടിക്കാണിച്ച കണക്കുകൾ നിഷേധിക്കാനോ അതു തെറ്റെങ്കിൽ കൃത്യമായ കണക്ക് എത്രയാണെന്നു വ്യക്തമാക്കാനോ തയാറാകുന്നില്ല. ഉച്ചകോടിയിലൂടെ 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നും ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ പതിനായിരം തൊഴിലവസരങ്ങൾ

സൃഷ്ടിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ഇത് വെറും വാക്കായി തുടരുന്നു എന്നതാണ് വാർത്തയിൽ ചൂണ്ടിക്കാണിച്ചത്. ഇതു നിഷേധിക്കാനും മന്ത്രി തയാറായിട്ടില്ല. ഉച്ചകോടിയിൽ പ്രഖ്യാപിച്ച കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വേണ്ട സർക്കാർ അനുമതി 100 ദിവസത്തിനുള്ളിൽ നൽകുമെന്ന അന്നത്തെ പ്രഖ്യാപനം സംബന്ധിച്ചും ഇപ്പോൾ വിശദീകരണമില്ല.

English Summary:

Government Order Exposes Minister's False Claims connected Sports Summit Expenses

Read Entire Article