26 June 2025, 07:48 AM IST

മമ്മൂട്ടി | ഫോട്ടോ: നിജിത്ത് ആർ. നായർ | മാതൃഭൂമി
കൊച്ചി: 'ഹലോ, മമ്മൂട്ടിയാണ്...' കടൽമുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ നമ്മൾ അത് വീണ്ടും വീണ്ടും കേൾക്കും. ലഹരിമരുന്നുകൾക്കെതിരായ ജനകീയ പോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് 'ടോക് ടു മമ്മൂക്ക' എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാന താരം. ലഹരിക്കെതിരേ നിങ്ങൾക്കൊപ്പം ഒറ്റ ഫോൺകോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമുണ്ടാകും.
ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസമായിരുന്നു.
62388 77369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മമ്മൂട്ടിയുടെ ശബ്ദസന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി കെയർ ആൻഡ് ഷെയർ എക്സൈസ് വകുപ്പിന് കൈമാറും. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ലഹരിയുടെ പിടിയിലായവർക്ക് കൗൺസലിങ് ആവശ്യമെങ്കിൽ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സോഷ്യൽ വെൽഫെയർ വിഭാഗത്തിന്റെ മുഴുവൻസമയ സേവനവും സൗജന്യമായി പദ്ധതിയിൽ ലഭ്യമാണ്.
Content Highlights: `Talk to Mammootty`, an anti-drug hotline successful collaboration with Excise & Kudumbasree
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·