10 പേരുമായി കളിച്ച 'സ്വിസ് ബാങ്ക്' അല്‍വാരസ് മാജിക്കില്‍ തകര്‍ന്നു, ഫൗളിലെ ഭാവാഭിനയം ചതിച്ചു; റാങ്കിങ്ങിലെ ടോപ് ടീമുകളെല്ലാം സെമിയിൽ

1 week ago 3

ഒരിക്കൽക്കൂടി അവർക്ക്, വിജയമുറപ്പാക്കാൻ കളിയുടെ അന്ത്യം വരെ കാത്തിരിക്കേണ്ടിവന്നു. എങ്കിലും സ്വിറ്റ്‌സര്‍ലൻഡിനെതിരായ കടുത്ത മത്സരത്തില്‍ അര്‍ജന്റീന 3-1 ന് ജേതാക്കളായി. ലോകകപ്പില്‍ ശേഷിക്കുന്ന അവസാനത്തെ നാലു ടീമുകളില്‍ ഒന്നായി. ഈ മത്സരം കാണാത്തവർ, 3-1 എന്ന സ്‌കോര്‍ കണ്ട് അര്‍ജന്റീന എതിരാളികളെ ഏകപക്ഷീയമായി തകര്‍ക്കുകയായിരുന്നെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ യാഥാർഥ്യം അതായിരുന്നില്ല. അര്‍ജന്റീന കളിയുടെ തുടക്കത്തിൽത്തന്നെ ഒരു ഗോള്‍ നേടിയെങ്കിലും ബാക്കി സമയത്ത് മത്സരത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാൻ പാടുപെടുകയായിരുന്നു. ആ പഴുതിൽ, രണ്ടാം പകുതിയില്‍ ഡാന്‍ എന്‍ഡോയിയിലൂടെ സ്വിറ്റ്‌സര്‍ലൻഡ് ഗോള്‍ തിരിച്ചടിച്ചു. ഒരു അട്ടിമറിക്കു സാധ്യതയുണ്ടെന്ന് അവർക്കപ്പോൾ തോന്നിയിരിക്കാം. പക്ഷേ ബ്രീല്‍ എംബൊളോ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കിട്ടി 72-ാം മിനിറ്റില്‍ പുറത്തു പോയതോടെ അതു തകര്‍ന്നു. അങ്ങനെ, 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും സ്വിസ് പ്രതിരോധം കടുത്ത ചെറുത്തുനില്‍പ് തുടരുകയും 90 മിനിറ്റ് തീരും വരെ പിടിച്ചുനില്‍ക്കുയും ചെയ്തു. അങ്ങനെ കളി എക്സ്ട്രാ ടൈമിലേക്കു പോകുമെന്ന് അവര്‍ ഉറപ്പാക്കി.

What you should work next

ലോകചാംപ്യന്മാരെ നേരിടുമ്പോൾ ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ 10 പേരായി ചുരുങ്ങിയാൽ അവർ ഗോൾ തിരിച്ചടിക്കുമെന്നത് മിക്കവാറും ഉറപ്പാണ്. അങ്ങനെ, 112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് എടുത്ത അദ്ഭുതപ്പെടുത്തുന്ന ഷോട്ടാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ ആത്മവിശ്വാസം കെടുത്തിയത്. അധികം താമസിയാതെ ലൗറ്റാരോ മാര്‍ട്ടീനെസ് മൂന്നാം ഗോളും അടിച്ചു കയറ്റി. സ്വിറ്റ്‌സര്‍ലൻഡിനെ പുറത്താക്കി അര്‍ജന്റീന സെമിഫൈനലിൽ കടന്നു. ഒരാള്‍ ഇല്ലാതെ കളിക്കേണ്ടി വരിക എന്ന പ്രശ്നം കിക്കോഫിന് മുൻപു തന്നെ സ്വിറ്റ്‌സര്‍ലൻഡ് നേരിട്ടു എന്നു വേണമെങ്കില്‍ പറയാം. അവരുടെ ഏറ്റവും മികച്ച കളിക്കാരന്‍ ജൊഹാന്‍ മന്‍സംബി ഈ മത്സരത്തിലും കളിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു അത്. ഈ ലോകകപ്പില്‍ മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്തതിനു പുറമെ അദ്ദേഹം രണ്ടു പാസുകൾ ഗോളടിക്കാന്‍ നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. പരിശീലനത്തിനിടെ പരുക്കേറ്റ അദ്ദേഹം കൊളംബിയയ്ക്കെതിരെയുള്ള മത്സരത്തിലും കളിച്ചില്ല. അര്‍ജന്റീനയ്ക്ക് എതിരെയുള്ള കളിക്കു മുമ്പ് അദ്ദേഹം പരുക്കില്‍ നിന്ന് മുക്തനാകാതിരുന്നതിനാല്‍ കോച്ച് മുറാത്ത് യാകിന്‍ വിങ്ങര്‍ ഫാബിയന്‍ റിയഡെറെ മന്‍സംബിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷനിലേക്ക് മാറ്റി. റിയഡറുടെ സ്ഥാനത്ത് ഡജിബ്രില്‍ സോയും ഇറങ്ങി. മത്സരത്തിനു മുമ്പു തന്നെ സ്വിറ്റ്സര്‍ലൻഡ് നേരിട്ട കനത്ത തിരിച്ചടിയായിരുന്നു അത്. മന്‍സംബിയുടെ അഭാവത്തില്‍ അവര്‍ എതിരാളികളുടെ ഗോള്‍ മുഖത്ത് ഗെയിംപ്ലാൻ ഇല്ലാത്തവരെ പോലെ തോന്നിപ്പിച്ചു.

ഫിഫ ലോകകപ്പ് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ അർജന്റീന താരം ലയണൽ മെസ്സിയുടെ മുന്നേറ്റം. (Photo by Odd ANDERSEN / AFP)

ഫിഫ ലോകകപ്പ് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ അർജന്റീന താരം ലയണൽ മെസ്സിയുടെ മുന്നേറ്റം. (Photo by Odd ANDERSEN / AFP)

അതേസമയം, കാര്യമായ മാറ്റങ്ങളില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഇതിനേക്കാള്‍ നല്ല ഒരു തുടക്കം വേണമെന്നു പറയാനാവില്ലായിരുന്നു. കളിയുടെ 10-ാം മിനിറ്റില്‍ നേടിയ കോര്‍ണര്‍ ലയണല്‍ മെസി ചുഴറ്റിയടിച്ചത് തന്നെക്കാള്‍ പൊക്കമുള്ള സ്വിസ് ഡിഫന്‍ഡര്‍മാരെക്കാൾ ഉയരത്തിൽ ചാടി ഹെഡ് ചെയ്ത മാക് അലിസ്റ്റര്‍ കളിയിലെ ആദ്യ ഗോള്‍ നേടി. ഹെഡ് ചെയ്യാൻ അലിസ്റ്റര്‍ നടത്തിയത് അദ്ഭുതകരമായ ഒരു നീക്കമായിരുന്നു. മെസി കോര്‍ണര്‍ കിക്ക് എടുത്ത നിമിഷം തന്നെ കൃത്യമായി അളന്നു മുറിച്ച ചുവടുകളുമായി അദ്ദേഹം എംബൊളോയുടെ തൊട്ടുമുന്നിലെത്തി കൃത്യതയാര്‍ന്ന ഹെഡര്‍ ഗോളാക്കി. ഈ ഗോളോടെ, മെസി അടുത്തിടെ നേടിയ റെക്കോർഡ് മെച്ചപ്പെടുത്തി- ലോകകപ്പിന്റെ ചരിത്രത്തില്‍ ഗോളടിക്കാനുള്ള 10 അസിസ്റ്റുകള്‍ നല്‍കി എന്നതാണത്.

ആദ്യ ഗോള്‍ വീഴ്ത്തിയ ശേഷം അര്‍ജന്റീന ആക്രമണത്തിൽ അല്‍പം അയവു വരുത്തിയതു പോലെ തോന്നിച്ചു. ഈ തക്കം നോക്കി, ആദ്യ ഗോള്‍ വീണതിന്റെ ഷോക്കില്‍നിന്ന് സ്വിറ്റ്‌സര്‍ലൻഡ് മനഃസാന്നിധ്യം തിരിച്ചുപിടിച്ചു. ഈ ഘട്ടത്തില്‍ സ്‌കലോനിയുടെ കളിക്കാര്‍ സ്വിറ്റ്‌സര്‍ലൻഡിന്റെ ആക്രമണം തട്ടിയകറ്റുന്നതിലാണു ശ്രദ്ധിച്ചത്. അതിനിടെ നീളൻ പാസുകളുമായി എതിരാളികളുടെ പകുതിയിലേക്കു പോകുകയും ചെയ്തിരുന്നു. ഇത് ഒരു കുഴക്കുന്ന തീരുമാനമായിരുന്നു. ഒരു നോക്കൗട്ട് മത്സരത്തില്‍ തുടക്കത്തിൽത്തന്നെ ലീഡ് നേടാനായാല്‍ നിങ്ങള്‍ക്ക് എതിരാളികള്‍ക്കെതിരെ വ്യക്തമായ മുന്‍തൂക്കം ലഭിക്കും. അത്തരം സന്ദര്‍ഭത്തില്‍ ആക്രമണത്തിലൂന്നിയുള്ള കളി എതിരാളികളെ സമ്മര്‍ദ്ദത്തില്‍ നിർത്താനും അവര്‍ക്ക് ഒത്തൊരുമയോടെ കളിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കും. അര്‍ജന്റീനയുടെ ആക്രമണനിര ഊര്‍ജസ്വലമല്ലാതായതോടെ സ്വിറ്റ്‌സര്‍ലൻഡ് കളിയുടെ താളക്രമം നിയന്ത്രിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക് കൂടുതല്‍ പന്തടക്കം ലഭിച്ചു. ഇതൊക്കെയാണെങ്കിലും അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് ഭീതി വിതയ്ക്കാൻ അവർക്കായില്ല. അതിന്റെ ഒരു കാരണം, മന്‍സംബിയുടെ അഭാവം അവരുടെ ആക്രമണ നിരയില്‍ വിടവുണ്ടാക്കി എന്നതായിരിക്കാം. എതിരാളിയുടെ ഗോള്‍ മുഖത്തിനടുത്ത് പഴുതുകള്‍ കണ്ടെത്താനുള്ള വൈഭവം ആ ചെറുപ്പക്കാരന്‍ പുറത്തെടുത്തിരുന്നു.

What you should work next

അലിസ്റ്ററിന്റെ ഗോള്‍ ഒഴിച്ചാല്‍ മത്സരത്തില്‍ ഏറിയ സമയവും ഇരു ടീമുകളും മിഡ്ഫീല്‍ഡില്‍ പന്തു തട്ടി നടക്കുകയായിരുന്നു. ഇരു കൂട്ടര്‍ക്കും സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനോ എതിരാളികളുടെ പ്രതിരോധനിരയ്ക്ക് ഭീഷണിയാകാനോ സാധിച്ചില്ല. ഇരു ടീമുകളും ആക്രമണത്തിന് കോപ്പു കൂട്ടി എന്നു തോന്നിച്ച അവസരങ്ങള്‍ ഉണ്ടായെങ്കിലും അപ്പോഴൊന്നും ഒന്നും സംഭവിച്ചില്ല. ഈ അരസികമായ കളി അവസാനിച്ചത് 67-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡൊയെ നടത്തിയ അതിസുന്ദരമായ നീക്കത്തിലൂടെയാണ്. ഇടത് വിങ്ങില്‍ പന്ത് സ്വീകരിച്ച എന്‍ഡോയെ അര്‍ജന്റീനയുടെ ഡിഫന്‍ഡറെ വെട്ടിച്ച് മുന്നേറി. റികാര്‍ഡോ റൊഡ്രീഗസിന്റെ മേല്‍ തട്ടി തിരിച്ചു കിട്ടിയ പന്തുമായി അദ്ദേഹം രണ്ട് ഡിഫന്‍ഡര്‍മാരെക്കൂടെ മറികടന്നു. തനിക്ക് ആയമെടുക്കാനുള്ള ഇടം കണ്ടെത്തി അദ്ദേഹം പന്ത് എമിലിയാനോ മാര്‍ട്ടിനെസിനെ കബളിപ്പിച്ച് വലയില്‍ വീഴ്ത്തി. ഇത്തരത്തിലുള്ള വ്യക്തിഗത മാസ്മരികതയായിരുന്നു സ്വിറ്റ്‌സര്‍ലൻഡിന് അര്‍ജന്റീനയുടെ മതില്‍ ഭേദിക്കാന്‍ വേണ്ടിയിരുന്നത്. ഇതായിരുന്നിരിക്കണം തങ്ങളുടെ ആക്കം നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലൻഡ് കാത്തിരുന്ന നിമിഷം.

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‍സർലൻഡിനെതിരെ ഗോൾ നേടിയ അലക്സിസ് മാക് അലിസ്റ്റർ, മെസ്സി എടുത്തുയർത്തി ആഘോഷിക്കുന്നു. (Photo by Odd ANDERSEN / AFP)

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‍സർലൻഡിനെതിരെ ഗോൾ നേടിയ അലക്സിസ് മാക് അലിസ്റ്റർ, മെസ്സി എടുത്തുയർത്തി ആഘോഷിക്കുന്നു. (Photo by Odd ANDERSEN / AFP)

എന്നാല്‍, തുരങ്കത്തിന്റെ അങ്ങേത്തലയില്‍ സ്വിറ്റ്‌സര്‍ലൻഡ് വെളിച്ചം കണ്ട ഈ സന്ദര്‍ഭത്തിനു ശേഷം ഒരു മിനിറ്റിനുള്ളില്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നു വീണു. കളി സാധാരണ നിലയില്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ ലിയന്‍ഡ്രോ പഡ്രെസ് നടത്തിയ ടാക്കിള്‍ മൂലം ബ്രീല്‍ എംബോളോ താഴെ വീണതു പോലെ തോന്നി. ഡിഫന്‍ഡര്‍ക്ക് എതിരെ മഞ്ഞക്കാര്‍ഡും ഉയര്‍ത്തി. എന്നാല്‍, മഞ്ഞക്കാര്‍ഡിന് എതിരെ നല്‍കിയ അപ്പീലിനും വാര്‍ (VAR) പരിശോധനയ്ക്കും ശേഷം ഗ്രൗണ്ടിലെ റഫറി തനിക്ക് ആളു മാറിപ്പോയോ എന്നറിയാന്‍ റീപ്ലെ കാണാന്‍ ഓടിയെത്തി. ഇത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു സാഹചര്യമാണ്. കാര്‍ഡ് കാണിച്ചത് തെറ്റായ കളിക്കാരനു നേരെയാണെന്നും, ഇക്കാര്യം ഗ്രൗണ്ടിലെ റഫറി ഒന്നു കൂടി പരിശോധിക്കാന്‍ ആവശ്യത്തിനുളള തെളിവ് ഉണ്ടെന്നും അസിസ്റ്റന്റ് റഫറിമാർക്കു തോന്നിയാലാണ് ഇത്തരം സാഹചര്യം ഉരുത്തിരിയുക. കളി വീണ്ടും കണ്ട ഗ്രൗണ്ട് റഫറി പിനെറൊ, എംബോളോയ്ക്ക് എതിരെ ഫൗള്‍ നടന്നിട്ടില്ല എന്നും കളിക്കാരന്‍ അങ്ങനെ ഭാവിക്കുക ആയിരുന്നു എന്നും ഉറപ്പിച്ചു. അദ്ദേഹം തന്റെ ആദ്യ തീരുമാനം തിരുത്തുകയും പകരം എംബോളോയ്ക്ക് എതിരെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇത് സ്വിറ്റ്‌സര്‍ലൻഡിനെ ഞെട്ടിച്ചു. പരെഡെസിനെതിരെ നേരത്തെ നടത്തിയ ഫൗളിന് ലഭിച്ച മഞ്ഞ കാര്‍ഡും ഇതും ചേര്‍ത്ത് റെഡ്കാര്‍ഡ് ലഭിച്ച അദ്ദേഹം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുകയും ചെയ്തു.

മത്സരഫലം അനുകൂലമാക്കാനുള്ള സാധ്യത സ്വിറ്റ്‌സര്‍ലൻഡിന് കൈവന്നു എന്നു കരുതിയ സമയത്തു തന്നെ ആ പ്രതീക്ഷ ചോര്‍ന്നു പോകുന്നതായി തോന്നി. എംബോളോ ഗ്രൗണ്ട് വിട്ട നിമിഷം മുതല്‍ അര്‍ജന്റീന ലക്ഷ്യബോധത്തോടെയും തീവ്രതയോടെയുമുള്ള ആക്രമണങ്ങള്‍ പുനരാരംഭിച്ചു. കളി എക്‌സ്ട്രാ ടൈമിലേക്ക് പോകുന്നതിനു മുമ്പ് തന്നെ അവസാനിപ്പിക്കണം എന്ന് ലാ ആല്‍ബിസെലസ്റ്റെ (അര്‍ജന്റീനയുടെ വിളിപ്പേര്) തീരുമാനിച്ചുറച്ചിരുന്നു. എന്നാല്‍, എത്ര കഠിനമായി ശ്രമിച്ചിട്ടും അവര്‍ക്ക് മുഴുവൻ സമയത്ത് സ്വിറ്റ്‌സര്‍ലൻഡിന്റെ പ്രതിരോധ മതില്‍ ഭേദിക്കാന്‍ സാധിച്ചില്ല. എക്‌സ്ട്രാ ടൈം കളി കുറച്ചു നീണ്ടു കഴിഞ്ഞപ്പോഴും അവരെ ഭാഗ്യം തുണയ്ക്കുന്നതായി തോന്നിച്ചില്ല. അവരുതിര്‍ത്ത ഷോട്ടുകളെല്ലാം സ്വിറ്റ്‌സര്‍ലൻഡിന്റെ പ്രതിരോധ നിര തടുത്തു.

What you should work next

പെനല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമാണ് എന്നു തോന്നിപ്പിച്ച സന്ദര്‍ഭത്തില്‍ അര്‍ജന്റീനയ്ക്കായി ഒരു രക്ഷകന്‍ അവതരിച്ചു-ജൂലിയന്‍ അല്‍വാരസ്. ഗോള്‍ വീഴുന്നതിന് ഏതാനും മിനിറ്റ് മുമ്പ് ആരംഭിച്ച നീക്കം സ്വിറ്റ്‌സര്‍ലൻഡിന്റെ ബോക്‌സിലെത്തി പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിത്തട്ടി നിന്നു. ഒരു ഡിഫന്‍ഡര്‍ക്കും ആ ഭീഷണി കൃത്യമായി അടിച്ചകറ്റാന്‍ സാധിച്ചില്ല. ഈ സാഹചര്യം എങ്ങനെ മുതലാക്കണമെന്ന് അര്‍ജന്റീനയ്ക്കും അറിയില്ലെന്നു തോന്നിയ നിമിഷം, പന്ത് ഇടതുവശത്ത് ബോക്‌സിന്റെ തൊട്ടുവെളിയില്‍ നില്‍ക്കുകയായിരുന്ന അല്‍വാരസിന്റെ കാലിലെത്തി. മധ്യഭാഗത്തേക്ക് ഏതാനും ടച്ച് നടത്തി, കടന്നു കയറിയ അദ്ദേഹം കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാതെ ചാപാകൃതിയിലുള്ള ഒരു ഷോട്ട് ഉതിര്‍ത്തു. അത് നെറ്റില്‍ പതിച്ചു. ഈ സന്ദര്‍ഭത്തില്‍ സ്വിസ് ഡിഫന്‍ഡര്‍മാര്‍ക്കോ ഗോള്‍ കീപ്പര്‍ കൊബെലിനൊ ഒന്നും ചെയ്യാനാകുമായിരുന്നില്ല. അടിയുടെ ശക്തി, അത് വായുവില്‍ കൈവരിച്ച ചാപാകൃതി, അത് ഉതിര്‍ക്കാനെടുത്ത കൃത്യത തുടങ്ങിയവയൊന്നും മറ്റൊരു രീതിയില്‍ ആകാന്‍ സാധിക്കുമായിരുന്നില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ ആഘോഷിക്കപ്പെടുന്ന ഗോളുകളിലൊന്നായി മാറിയേക്കാവുന്ന ഈ ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കുകയായിരുന്നു.

കളി തീരാന്‍ 10 മിനിറ്റോളം ശേഷിക്കുന്നുണ്ടെങ്കിലും പെനല്‍റ്റി ഷൂട്ടിലേക്ക് എത്തിക്കാന്‍ തങ്ങളാലാവതെല്ലാം ചെയ്തു കഴിഞ്ഞു എന്ന പ്രതീതി സ്വിറ്റ്‌സര്‍ലൻഡ് കളിക്കാരുടെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എല്ലാം മറന്നുള്ള ആക്രമണം മാത്രമാണ് ഇനി ശേഷിക്കുന്ന ഏക മാര്‍ഗ്ഗം. അങ്ങനെ ചെയ്താല്‍ തങ്ങളുടെ പ്രതിരോധ നിരയില്‍ വിള്ളല്‍ ഉണ്ടാകുകയും തങ്ങള്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വീഴുകയും ചെയ്‌തേക്കാമെന്നും അവര്‍ക്ക് അറിയാമായിരുന്നു. അതു തന്നെയാണ് പിന്നീട് സംഭവിച്ചതും. കളിയുടെ അന്തിമ വിസില്‍ മുഴങ്ങാനിരിക്കെ കോബെലിന്റെ കൈയ്യില്‍ നിന്ന് ദൗര്‍ഭാഗ്യകരമായി വഴുതിപ്പോയ പന്ത് ലൗറ്റരോ മാര്‍ട്ടിനെസ് ഒഴിഞ്ഞ നെറ്റിലേക്ക് അടിച്ചു കയറ്റി സ്വിറ്റ്‌സര്‍ലൻഡിന്റെ നേരിയ പ്രതീക്ഷയും അവസാനിപ്പിച്ചു. ഈ കളിയില്‍ ചുവപ്പന്‍ ജഴ്‌സിക്കാര്‍ നടത്തിയത് ധീരമായ പ്രകടനം തന്നെ ആയിരുന്നു. പ്രത്യേകിച്ചും റെഡ് കാര്‍ഡ് കിട്ടിയതിനു ശേഷം. എന്നാല്‍, 72-ാം മിനിറ്റിനു ശേഷം അര്‍ജന്റീനയുടെ വിജയം അനിവാര്യമാണെന്ന തോന്നല്‍ പടര്‍ന്നിരുന്നു.

അര്‍ജന്റീനയും സെമിയില്‍ എത്തിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഫിഫാ റാങ്കിങില്‍ 1 മുതല്‍ 4 വരെ റാങ്കിങ് ഉള്ള ടീമുകള്‍ ഇനി മാറ്റുരയ്ക്കുന്നതു കാണാം. ലാ ആല്‍ബിസെലസ്റ്റെയുടെ അടുത്ത എതിരാളി ഇംഗ്ലണ്ട് ആണ്. ഈ കളി 1986 ല്‍ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരച്ച, ചരിത്രത്തില്‍ ഇടംപിടിച്ച മത്സരത്തിന്റെ ആവര്‍ത്തനമാകാം. ഫോക്‌ലൻഡ് യുദ്ധത്തിന്റെ രാഷ്ട്രീയം മുതല്‍ മറഡോണയുടെ ഹാന്‍ഡ് ഓഫ് ഗോഡ് ഗോളിന്റെ ഓര്‍മ വരെ ഇംഗ്ലണ്ടിനെ അലട്ടും. ഇരു ടീമുകളും ജൂലൈ 15ന് അറ്റ്‌ലാന്റയില്‍ ഏറ്റുമുട്ടും.

English Summary:

Argentina secured a 3-1 triumph against Switzerland successful a hard-fought World Cup match, advancing to the semi-finals

Read Entire Article