ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ സുവർണാക്ഷരങ്ങളാൽ എഴുതപ്പെടേണ്ടിയിരുന്ന ഒരു പേരായിരുന്നു ധ്രുവ് മഹേന്ദർ പാണ്ഡവ്. ക്രിക്കറ്റ് ലോകം സച്ചിൻ തെൻഡുൽക്കർ എന്ന മഹാവിസ്മയത്തിന് പിന്നാലെ ആവേശത്തോടെ പാഞ്ഞുകൊണ്ടിരുന്ന കാലം. അതേ സച്ചിന് തുല്യനായി, ഒരുപക്ഷേ ചില കണക്കുകളിൽ സച്ചിനെയും മറികടന്ന്, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വിപ്ലവമാകാൻ പോകുന്ന ഒരു പയ്യൻ പഞ്ചാബിൽ വളർന്നുവരുന്നുണ്ടായിരുന്നു. ഇടംകൈയ്യൻ ക്ലാസിക് ബാറ്റിങ് ശൈലികൊണ്ടും, കളിക്കളത്തിലെ ഭയരഹിതമായ സമീപനം കൊണ്ടും അന്നത്തെ ക്രിക്കറ്റ് പണ്ഡിതന്മാരെ മുഴുവൻ അമ്പരപ്പിച്ച കുട്ടി. എന്നാൽ, 1992 ജനുവരി 31ന് രാത്രിയുടെ ഇരുളിൽ വിധി ഒരു റോഡപകടത്തിന്റെ രൂപത്തിലെത്തി ആ കൗമാര പ്രതിഭയുടെ ജീവനെടുത്തു. ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്താനിരിക്കെ, വെറും പതിനെട്ടാം വയസ്സിൽ അവൻ ഈ ലോകത്തോട് വിടപറഞ്ഞു.
What you should work next
ഇന്ന് വൈഭവ് സൂര്യവംശിയെപ്പോലുള്ള കൗമാര താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കുന്ന തരംഗം കാണുമ്പോൾ, പഴയകാല ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് അറിയാതെ മൂന്നു പതിറ്റാണ്ട് പിന്നിലേക്ക് സഞ്ചരിക്കും–ധ്രുവ് പാണ്ഡവ് എന്ന ഏറ്റവും തിളക്കമുള്ള ആ അദ്ഭുത പ്രതിഭയുടെ ഓർമകളിലേക്ക്.
∙ സച്ചിനേക്കാൾ മുന്നേ നടന്ന ബാല്യം
ഉയർന്നുവന്ന ധ്രുവ്, തന്റെ പതിമൂന്നാം വയസ്സിലാണ് പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പ്രായം. ഇതിഹാസമായ സച്ചിൻ തെൻഡുൽക്കർ തന്റെ പതിനഞ്ചാം വയസ്സിൽ ബോംബെയ്ക്കായി അരങ്ങേറിയപ്പോൾ, അതിനും രണ്ട് വർഷം മുൻപേ ധ്രുവ് ആഭ്യന്തര ക്രിക്കറ്റിന്റെ കടുപ്പമേറിയ വേദികളിൽ പാഡണിഞ്ഞു കഴിഞ്ഞിരുന്നു.
അരങ്ങേറ്റം കൊണ്ട് മാത്രം അവൻ തൃപ്തനായില്ല. തന്റെ പതിനാലാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി തികച്ച് അവൻ ലോകത്തെ ഞെട്ടിച്ചു. (സച്ചിൻ തന്റെ ആദ്യ സെഞ്ചറി നേടുന്നത് പതിനഞ്ചാം വയസ്സിലാണ്). ഇന്നിങ്സുകൾക്ക് വേഗം കൂട്ടാനും, അതേസമയം വിക്കറ്റ് കാത്തുസൂക്ഷിക്കാനുമുള്ള അവന്റെ കഴിവ് അപാരമായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കുമ്പോൾ ധ്രുവിന് വയസ്സ് വെറും പതിനേഴ്!
തെൻഡുൽക്കർ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറി റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടിരുന്നപ്പോൾ, തൊട്ടടുത്ത പടിയിൽ ധ്രുവുമുണ്ടായിരുന്നു. തെൻഡുൽക്കറോട് ധ്രുവിനെ ഉപമിക്കുന്നത് അന്ന് ഒരു സാധാരണ കാഴ്ചയായിരുന്നു. ദേശീയ ടീമിൽ സച്ചിനൊപ്പം ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആ ദിവസത്തിനായി ധ്രുവ് അത്രയധികം കൊതിച്ചിരുന്നു.
∙ വിധിയുടെ ആ കറുത്ത ജനുവരി രാത്രി
1992 ജനുവരി 31ന്, ഒഡീഷയിൽ നടന്ന ദേവോധർ ട്രോഫി മത്സരത്തിൽ സൗത്ത് സോണിനെതിരെ നോർത്ത് സോണിനായി കളിച്ച് മടങ്ങുകയായിരുന്നു ധ്രുവ്. കളി കഴിഞ്ഞ് ഹരിയാനയിലെ അംബാലയിൽ എത്തിയ അവന്, അവിടെനിന്ന് പഞ്ചാബിലെ പട്യാലയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകണമായിരുന്നു. അക്കാലത്ത് അന്നത്തെ പ്രമുഖ ഇന്ത്യൻ താരമായിരുന്ന ചേതൻ ശർമ്മ അംബാലയിൽ വച്ച് ധ്രുവിനെ കണ്ടുമുട്ടിയിരുന്നു.
ഉത്തരേന്ത്യയിൽ കടുത്ത തണുപ്പും മൂടൽമഞ്ഞുമുള്ള സമയമായിരുന്നു അത്. റോഡിൽ കാഴ്ച പൂർണമായും മറയുന്ന സാഹചര്യം. ചേതൻ ശർമ അവനെ ഉപദേശിച്ചു: ‘‘ധ്രുവ്, രാത്രി യാത്ര അപകടമാണ്. മൂടൽമഞ്ഞ് മാറട്ടെ, രാവിലെ സുരക്ഷിതമായി വീട്ടിലേക്ക് പോകാം.’’
എന്നാൽ ധ്രുവിന്റെ മനസ്സിൽ മറ്റു ചിലതായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ പര്യടനം നടത്തുന്ന വിദേശ ടീമിനെതിരെ കളിക്കേണ്ട ഒരു പരിശീലന മത്സരമുണ്ടായിരുന്നു. ആ മത്സരത്തിന് മുൻപ് മാതാപിതാക്കളോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ അവൻ ആഗ്രഹിച്ചു. ആ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ തുറക്കപ്പെടുമെന്ന് അവന് ഉറപ്പായിരുന്നു. ദേശീയ ടീമെന്ന സ്വപ്നം മാത്രമായിരുന്നു അവന്റെ മനസ്സിൽ.
മുതിർന്ന താരം ചേതൻ ശർമയുടെ ഉപദേശം സ്നേഹപൂർവം നിരസിച്ച്, അവൻ പട്യാലയിലേക്ക് ഒരു ടാക്സി പിടിച്ചിറങ്ങി. പക്ഷേ, ആ ടാക്സി ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. കടുത്ത മൂടൽമഞ്ഞിൽ കാഴ്ച മങ്ങിയ റോഡിൽ വച്ച് ആ വാഹനം വലിയൊരു അപകടത്തിൽ പെട്ടു. ഭയാനകമായ ആ കൂട്ടിയിടിയിൽ ഗുരുതരമായി പരുക്കേറ്റ ധ്രുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം തന്റെ പതിനെട്ടാം വയസ്സിൽ ‘ഇന്നിങ്സ്’ അവസാനിപ്പിച്ച് യാത്രയായി.
∙ ഒരു കുടുംബത്തിന്റെ കണ്ണീരും കരിഞ്ഞുപോയ സ്വപ്നങ്ങളും
ധ്രുവിന്റെ വേർപാട് പാണ്ഡവ് കുടുംബത്തെ തകർത്തുകളഞ്ഞു. മകന്റെ വിയോഗം സൃഷ്ടിച്ച ആഘാതം താങ്ങാൻ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. ധ്രുവിന്റെ ഇളയ സഹോദരൻ കുനാൽ പാണ്ഡവും മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടിയായിരുന്നു. എന്നാൽ, ക്രിക്കറ്റ് എന്ന കളി തങ്ങളുടെ മകനെ തട്ടിയെടുത്തതാണെന്ന ചിന്ത ആ മാതാപിതാക്കളെ വേട്ടയാടി. മകൻ ഇനി ഒരിക്കലും ബാറ്റെടുക്കരുതെന്ന് ഉറപ്പിച്ച അമ്മ, കുനാലിന്റെ ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞു. അങ്ങനെ ഒരു കുടുംബത്തിന്റെ മുഴുവൻ ക്രിക്കറ്റ് സ്വപ്നങ്ങളും ആ തീജ്വാലകളിൽ ഒടുങ്ങി.
ഇന്ന് ഏകദേശം 34 വർഷങ്ങൾക്ക് ഇപ്പുറം നിൽക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിന്റെ അതിവേഗ വളർച്ചയിൽ ധ്രുവ് പാണ്ഡവ് എന്ന പേര് പലരും മറന്നുപോയിരിക്കാം. എന്നാൽ അന്ന് അവനോടൊപ്പം കളിച്ചവർക്ക് ഒരിക്കലും അവനെ മറക്കാൻ കഴിയില്ല.
∙ ഓർമകളിൽ ജീവിക്കുന്ന ധ്രുവ്
ധ്രുവിനെക്കുറിച്ച് അന്നത്തെ പ്രമുഖ താരങ്ങൾ പങ്കുവച്ച ഓർമകൾ അവന്റെ പ്രതിഭ എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കിത്തരുന്നു:
അനിൽ കുംബ്ലെ– അന്ന് ദേവോധർ ട്രോഫിയിൽ സൗത്ത് സോണിനായി ധ്രുവിനെതിരെ പന്തെറിഞ്ഞ മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ പന്നീട് ഓർത്തെടുത്തത് ഇങ്ങനെയാണ്: ‘‘വളരെ സമർഥനായ, ഭാവി പ്രതീക്ഷയുള്ള ഒരു ബാറ്ററായിട്ടാണ് ഞാൻ ധ്രുവിനെ ഓർക്കുന്നത്. ലോകം മുഴുവൻ കീഴടക്കുമെന്ന് ഉറപ്പുള്ള ഒരു വലിയ പ്രതിഭ പെട്ടെന്ന് ഒരു ദിവസം നമ്മളെ വിട്ടുപിരിഞ്ഞു എന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു.’’
വിക്രം റാത്തോർ– ധ്രുവിന്റെ സഹതാരവും മുൻ ഇന്ത്യൻ ഓപ്പണറുമായ വിക്രം റാത്തോറിന്റെ വാക്കുകളിൽ: ‘‘ചെറിയ പ്രായത്തിലും അവന് വളരെ പക്വതയുള്ളതായിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് അവനുണ്ടായിരുന്നു. കളിയിൽ വളരെ വലിയൊരു ഭാവി അവന് മുന്നിലുണ്ടായിരുന്നു.’’
അജയ് ജഡേജ– ധ്രുവിനെക്കുറിച്ച് ഓർക്കുമ്പോൾ അജയ് ജഡേജയുടെ വാക്കുകൾ ആരുടെയും കണ്ണുനിറയ്ക്കും: ‘‘അവനിൽ നിറയെ ജീവനുണ്ടായിരുന്നു. അത്രയും ചെറിയ പ്രായത്തിൽ അത്രയും ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഏത് വലിയ ബോളറെയും നേരിടാൻ അവൻ തയാറായിരുന്നു. അവന്റെ പോരാട്ടവീര്യം മറ്റുള്ളവർക്കും ഊർജ്ജം നൽകുന്നതായിരുന്നു.’’
∙ അന്ന് ആ അപകടം സംഭവിച്ചില്ലായിരുന്നെങ്കിലോ?
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ഭരണസമിതിയായി മാറി. നൂറുകണക്കിന് താരങ്ങൾ വന്നുപോയി, ഇന്ത്യ ലോകകിരീടങ്ങൾ നേടി. പക്ഷേ, ചില ശാന്തമായ നിമിഷങ്ങളിൽ പഴയ തലമുറയിലെ ക്രിക്കറ്റ് പ്രേമികൾ ചിന്തിച്ചുപോകാറുണ്ട്: ‘അന്ന് മൂടൽമഞ്ഞുള്ള രാത്രിയിൽ ആ അപകടം നടന്നിരുന്നില്ലെങ്കിലോ?’
തീർച്ചയായും, 90കളിൽ ഇന്ത്യയ്ക്ക് സച്ചിൻ തെൻഡുൽക്കർക്കൊപ്പം ഓപ്പൺ ചെയ്യാനോ അല്ലെങ്കിൽ മധ്യനിരയിൽ തിളങ്ങാനോ പോന്ന മറ്റൊരു ലോകോത്തര ഇടംകൈയ്യൻ ബാറ്ററെ കൂടി ലഭിക്കുമായിരുന്നു. സച്ചിനും ധ്രുവും ഒരുമിച്ച് ക്രീസിൽ നിലയുറപ്പിക്കുന്ന ദൃശ്യം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയേനെ.
പക്ഷേ, വിധിക്ക് മറ്റു ചില പദ്ധതികളുണ്ടായിരുന്നു. ആകാശത്ത് തിളങ്ങി നിന്ന നക്ഷത്രം പെട്ടെന്ന് മാഞ്ഞുപോയതുപോലെ, ധ്രുവ് പാണ്ഡവ് എന്ന കൗമാര വിസ്മയം ഓർമകളിൽ മാത്രം ശേഷിക്കുന്നു. എങ്കിലും, ഭയമില്ലാതെ ബാറ്റ് വീശിയ ആ പതിനെട്ടുകാരൻ, പതറാത്ത ആ നിശ്ചയദാർഢ്യം–ഇന്ത്യൻ ക്രിക്കറ്റിന്റെ ഓർമപ്പുസ്തകത്തിൽ മായാത്ത ഒരു വിങ്ങലായി എന്നും ഉണ്ടാകും.
English Summary:






English (US) ·