Published: June 02, 2026 11:38 AM IST Updated: June 02, 2026 01:00 PM IST
1 minute Read
ബെംഗളുരു ∙ ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും മൈതാനത്തിനു പുറത്തുള്ള കഥകളും പലപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തുകയും പിന്നീട് അദ്ഭുതപ്പെടുത്തുകയും ചെയ്ത ഒന്നായിരുന്നു ‘എമിലി’ സ്ത്രീയുടെ ജീവിതകഥ. ഐപിഎലിൽ തുടർച്ചയായ രണ്ടാം കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളുരൂവിന്റ ഫിസിയോതെറപ്പിസ്റ്റാണ് എമിലി എന്നായിരുന്നു പ്രചാരണം. എന്നാൽ വിവിധ ഫാക്ട് ചെക്കർമാർ നടത്തിയ പരിശോധനയിൽ ഈ ‘കണ്ണീർ കഥ’ പൂർണമായും വ്യാജമാണെന്നും എമിലി എന്ന പേരിൽ ഒരു വനിതാ ഫിസിയോ ആർസിബി ടീമിനൊപ്പമില്ലെന്നും വ്യക്തമായി. ഏതൊരു സിനിമയെയും വെല്ലുന്ന രീതിയിലുള്ളതായിരുന്നു വൈറൽ പോസ്റ്റുകളിൽ അവകാശപ്പെട്ടിരുന്ന എമിലിയുടെ ജീവിതകഥ.
∙ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കഥ ഇങ്ങനെ:
ഓസ്ട്രേലിയയിൽ ജനിച്ച എമിലിക്ക് 14 വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പഠനം തുടരാൻ പണമില്ലാത്തതിനാൽ ലൈബ്രറിയിലും പിന്നീട് ഓസ്‌ട്രേലിയയിലെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ക്ലീനിങ് സ്റ്റാഫായും ജോലി ചെയ്തു. അക്കാദമിയിൽ വനിതാ ഫിസിയോതെറപ്പിസ്റ്റുകൾ മികച്ച വരുമാനം നേടുന്നത് കണ്ട് കഠിനാധ്വാനം ചെയ്ത് ഫിസിയോതെറപ്പി പഠിച്ചെടുത്തു.
ഒരു പ്രാദേശിക ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ചെങ്കിലും ഭർത്താവിന്റെ മദ്യപാനം കാരണം ജീവിതം തകർന്നു. രണ്ടു കുട്ടികളുമായി അദ്ദേഹം എമിലിയെ ഉപേക്ഷിച്ചുപോയി. ഇതിനിടെ ഓസ്‌ട്രേലിയൻ പേസ് ബോളറും ആർസിബി താരവുമായ ജോഷ് ഹെയ്സൽവുഡ് ഒരു പരിശീലന ക്യാംപിൽ വച്ച് എമിലിയെ കാണാനിടയായി. താരം എമിലിയുടെ പേര് ആർസിബി മാനേജ്‌മെന്റിന് ശുപാർശ ചെയ്തു. തുടർന്ന് ആർസിബി ഇവരെ തങ്ങളുടെ ഫിസിയോ ടീമിൽ എടുത്തു.
∙ വസ്തുത എന്ത്?വൈകാരികമായ ഈ കഥയിൽ ഒരംശം പോലും സത്യമില്ലെന്ന് കായിക മാധ്യമങ്ങളും ഫാക്ട് ചെക്കർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഒഫിഷ്യൽ മെഡിക്കൽ അല്ലെങ്കിൽ സപ്പോർട്ട് സ്റ്റാഫ് ലിസ്റ്റിൽ ‘എമിലി’ എന്ന പേരിൽ ഒരു വനിതയുമില്ല. ഓസീസ് താരം ജോഷ് ഹെയ്സൽവുഡ് ഇങ്ങനെ ഒരാളെ ആർസിബിക്ക് ശുപാർശ ചെയ്തിട്ടുമില്ല.
ആർസിബി ടീമിനൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രമുഖ വനിതാ സപ്പോർട്ട് സ്റ്റാഫ് അംഗം നവ്‌നീത ഗൗതം ആണ്. കാനഡയിൽ ജനിച്ച നവ്‌നീത, 2019ലാണ് ആർസിബിയിൽ ചേരുന്നത്. അവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തും തെറ്റായ വിവരങ്ങൾ ചേർത്തുമാണ് എമിലി എന്ന പേരിൽ ഈ വ്യാജ കഥ ചില പേജുകൾ സൃഷ്ടിച്ചത്.
English Summary:





English (US) ·