Published: March 11, 2026 12:16 PM IST Updated: March 11, 2026 02:13 PM IST
2 minute Read
ഏതു പ്രതിസന്ധിഘട്ടത്തിലും ചുണ്ടിലൊരു ചിരിയുണ്ടാകും. പിഴവുകളിൽ പഴിക്കാതെ സഹതാരങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും... ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ കഥ, സൂപ്പർ കൂൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അധ്യായമില്ലാതെ പൂർണമാകില്ല. ഈഗോയുടെ ദുർവാശികളില്ലാതെ, 360 ഡിഗ്രിയിലും സൗഹൃദം മാത്രം നിറയുന്ന ഈ ക്യാപ്റ്റൻസിയുടെ മികവിലാണ് ലോകകപ്പിൽ ഇന്ത്യൻ ടീം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത്. 2 വർഷം മുൻപ്, ഹാർദിക് പാണ്ഡ്യയെ മറികടന്ന് 33 വയസ്സുകാരൻ സൂര്യകുമാറിനെ നായകസ്ഥാനത്തേക്ക് ഉയർത്തിയപ്പോൾ നെറ്റിചുളിച്ചവരായിരുന്നു അധികവും. ഏഷ്യാകപ്പിനു പിന്നാലെ ട്വന്റി20 ലോക കിരീടവും രാജ്യത്തിന് സമ്മാനിച്ച സൂര്യകുമാറിന്റെ നായക മികവിന് കയ്യടിക്കുകയാണ് അവരെല്ലാമിപ്പോൾ.
ക്യാപ്റ്റൻ, കരുതൽഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരം കളിക്കാൻ 30–ാം വയസ്സുവരെ കാത്തിരിക്കേണ്ടിവന്ന സൂര്യകുമാറിനോളം കാത്തിരിപ്പിന്റെ കാഠിന്യവും തിരസ്കാരങ്ങളുടെ തീവ്രതയും തിരിച്ചറിഞ്ഞവരുണ്ടാകില്ല. ആ ക്യാപ്റ്റൻ നൽകുന്ന സുരക്ഷിതത്വ ബോധമായിരുന്നു ലോക കിരീടത്തിനായി സർവം മറന്ന് പൊരുതാൻ ടീമിലെ യുവതാരങ്ങൾക്കുള്ള പ്രചോദനം. തുടർച്ചയായ 5 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും തന്നെ ചേർത്തുപിടിച്ച ക്യാപ്റ്റന്റെ വിശ്വാസം കാത്ത അഭിഷേക് ശർമ ഫൈനലിൽ അർധ സെഞ്ചറി നേടി. പകരക്കാരനായി പുറത്തിരുന്ന സമയത്ത് സഞ്ജു സാംസണ് വലിയ പിൻബലമായതും സൂര്യ തന്നെ. പരിശീലന സെഷനിൽ സഞ്ജുവിനൊപ്പം നിന്ന്, പ്രചോദിപ്പിച്ച സൂര്യ, ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കി നൽകി. 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു അടക്കം ടീമിലെ 3 പേർക്ക് ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. എന്നാൽ ഇത്തവണ സ്ക്വാഡിലെ 15 പേരെയും ഒരു മത്സരത്തിലെങ്കിലും സൂര്യ കളത്തിലിറക്കി.
കോച്ച്– ക്യാപ്റ്റൻ കൂട്ടുകെട്ട്പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അസ്വാരസ്യങ്ങളാണ് സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും വിരമിക്കലിലേക്ക് നയിച്ചതെങ്കിൽ ഗംഭീറുമായി മികച്ച ‘കൂട്ടുകെട്ട്’ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതായിരുന്നു സൂര്യയുടെ വിജയം. ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെല്ലാം തനിക്കും സൂര്യയ്ക്കും ഒരു മനസ്സാണെന്ന് പറഞ്ഞത് ഗംഭീർ തന്നെയാണ്. ഇരുവരുമൊന്നിച്ചുള്ള 45 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യ തോൽവി വഴങ്ങിയത് 6 തവണ മാത്രം. സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഓപ്പണറാക്കിയത് അടക്കമുള്ള തീരുമാനങ്ങൾ തങ്ങൾ ഒന്നിച്ചെടുത്തതാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ട്വന്റി20 ലോകകപ്പിന്റെ ചരിത്ര വിജയത്തിനുശേഷം മാധ്യമങ്ങളെക്കണ്ടപ്പോൾ സൂര്യ–ഗംഭീർ കൂട്ടുകെട്ട് തങ്ങളുടെ അടുത്ത ലക്ഷ്യത്തെക്കുറിച്ചും മനസ്സു തുറന്നു; 2028ൽ ഒളിംപിക്സ് സ്വർണം !
കരുതലിന്റെ സൂര്യ ടച്ച്വെടിക്കെട്ട് ബാറ്റർ ഇഷാൻ കിഷന്റെ തിരിച്ചുവരവിലും കാണാം ഒരു ‘സൂര്യ ടച്ച്’. മുഷ്താഖ് അലി ട്വന്റി20യിൽ ഉജ്വല സെഞ്ചറിയുമായി മിന്നിത്തിളങ്ങുന്ന സമയത്ത് ഇഷാൻ കിഷനെ തേടി സൂര്യകുമാർ യാദവിന്റെ ഫോൺ കോളെത്തി. ഈ ഫോമിൽ കളിച്ച് നീ ലോകകപ്പ് നേടിത്തരുമോയെന്നായിരുന്നു സൂര്യയുടെ ചോദ്യം. ബിസിസിഐയുമായി കലഹിച്ച് 2 വർഷക്കാലം ഇന്ത്യൻ ടീമിനു പുറത്തായിരുന്ന ‘വികൃതിപ്പയ്യന്റെ’ മനസ്സുമാറ്റിയത്, തന്നെ അതിരറ്റു വിശ്വസിച്ച ക്യാപ്റ്റന്റെ ആ വാക്കുകളായിരുന്നു.
ട്വന്റി20 ലോകകപ്പിനായി ആ നിമിഷം മനസ്സുകൊണ്ട് പാഡുകെട്ടിയ ഇഷാൻ പിന്നീട് ലോകകപ്പിൽ 3 അർധ സെഞ്ചറികളുമായി ഇന്ത്യയുടെ വിജയശിൽപിയുമായി. ഇഷാൻ മാത്രമല്ല, ഇന്ത്യൻ ലോകകപ്പ് ടീമിലെ മറ്റു 14 പേരും സൂര്യയുടെ സ്നേഹത്തണലിന്റെ വിലയറിഞ്ഞവരാണ്. ഫൈനലിൽ ന്യൂസീലൻഡ് ബാറ്റിങ്ങിന്റെ ആദ്യ ഓവറിൽ ഫിൻ അലന്റെ അനായാസ ക്യാച്ച് ശിവം ദുബെ കൈവിട്ടപ്പോൾ പ്രകോപിതനാകാതെ അടുത്തു ചെന്ന് ആശ്വസിപ്പിക്കുന്ന ക്യാപ്റ്റന്റെ കരുതൽ ആരാധകർ കണ്ടറിഞ്ഞതാണ്. ലോകകപ്പിനിടെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെടുന്നവരോട് ക്ഷമാപണം നടത്തി വിവരമറിയിക്കുന്നതായിരുന്നു തന്റെ ശൈലിയെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്.
English Summary:







English (US) ·