Published: July 22, 2026 09:07 AM IST
2 minute Read
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ തനിക്ക് ഇനിയും ടീമിൽ സ്ഥാനം കിട്ടുമെന്ന് പറഞ്ഞ രോഹിത് ശർമയുടെ വാക്കുകൾ താൻ വിശ്വസിച്ചിരുന്നില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. രോഹിത്തിന്റെ ഉറപ്പ് വിശ്വസിക്കാൻ താൻ തുടക്കത്തിൽ പ്രയാസപ്പെട്ടിരുന്നെന്നും, പിന്നീട് തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞെന്നും സഞ്ജു സാംസൺ പറഞ്ഞു.
What you should work next
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം താൻ മാനസികമായി തളർന്നിരുന്നെന്നും രോഹിത് കാണിച്ചു തന്ന വഴി തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും സഞ്ജു തുറന്നുസമ്മതിച്ചു. ‘‘സത്യം പറഞ്ഞാൽ, ആ സമയത്ത് ഞാൻ അദ്ദേഹത്തെ വിശ്വസിച്ചില്ല. സോറി. അദ്ദേഹം തന്റെ ഹൃദയത്തിൽ നിന്നോ അല്ലെങ്കിൽ തന്റെ അനുഭവത്തിൽ നിന്നോ സംസാരിച്ചതാകാം, പക്ഷേ അന്ന് അദ്ദേഹം കാണുന്നത് കാണാൻ എനിക്ക് കഴിഞ്ഞില്ല. അത് എന്റെ മുഖത്ത് കാണാമായിരുന്നു; അന്ന് ഞാൻ അൽപം അസ്വസ്ഥനായിരുന്നു.’’– സഞ്ജു സാംസൺ ജിയോസ്റ്റാറിനോട് പറഞ്ഞു.
പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ നിരാശ ലോകകപ്പിന്റെ പ്രാരംഭ ഘട്ടത്തിലുമുണ്ടായിരുന്നെന്നും പെട്ടെന്നു അതു മറികടക്കാൻ സാധിച്ചില്ലെന്നും സഞ്ജു വിശദീകരിച്ചു. ‘‘ന്യൂസീലൻഡ് പരമ്പരയ്ക്ക് രണ്ടു ദിവസത്തിന് ശേഷമാണ്, ലോകകപ്പ് ആരംഭിച്ചത്. മനസ്സൊന്നു ശാന്തമാകാൻ ഒരാഴ്ചയെങ്കിലും വേണം. കാര്യങ്ങൾ ഉള്ളിൽ ഒതുക്കി വയ്ക്കാൻ എനിക്ക് ഇഷ്ടമല്ല, അതിനാൽ എനിക്ക് 100 ശതമാനം സന്തോഷം തോന്നുന്നില്ലെങ്കിൽ അത് എന്റെ മുഖത്ത് കാണാം. സ്വയം വീണ്ടും ട്രാക്കിലാകുന്നതിന് മുൻപ് നാലോ അഞ്ചോ ദിവസത്തേക്ക് ഞാൻ ആ അവസ്ഥയിലൂടെ കടന്നുപോയി.’’– സഞ്ജു കൂട്ടിച്ചേർത്തു.
ഈ തിരിച്ചടി ഒടുവിൽ സ്വയം വിലയിരുത്തലിനുള്ള അവസരമായി മാറിയെന്നും, അത് തന്റെ മാനസികാവസ്ഥയെയും കളിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളെയും പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചതായും സഞ്ജു പറഞ്ഞു.‘‘നമ്മൾ പരാജയപ്പെട്ടെന്ന് അറിയാം, അങ്ങനെയെങ്കിൽ അടുത്തത് എന്താണ്? നിങ്ങൾ വളരെ താഴെയെത്തി, അതിനാൽ അവിടെ നിന്ന് മുകളിലേക്ക് മാത്രമേ പോകാൻ കഴിയൂ. ഞാൻ മാനസികമായി എന്നിൽ തന്നെ പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്? എന്റെ ലക്ഷ്യം എന്താണ്? ലോകകപ്പ് നടക്കുമ്പോൾ തന്നെ എന്നെത്തന്നെ വീണ്ടും കണ്ടെത്തുന്നത് പോലെയായിരുന്നു അത്. പിന്നീട് എല്ലാം വീണ്ടും തിരിച്ചുവന്നു.’’ സഞ്ജു പറഞ്ഞു
ആ പുതുക്കിയ വീക്ഷണം വെസ്റ്റിൻഡീസിനെതിരായ വെർച്വൽ ക്വാർട്ടർ ഫൈനലിൽ സാംസന്റെ മാച്ച് വിന്നിങ് ഇന്നിങ്സിന് അടിത്തറയിട്ടു; എല്ലാം ഒത്തുവന്ന അപൂർവ ദിവസങ്ങളിൽ ഒന്നായിരുന്ന അതെന്ന് സഞ്ജു പറഞ്ഞു: ‘‘സിംബാബ്‌വെയ്‍ക്കെതിരായ മത്സരശേഷം ഞാൻ ആ മത്സരത്തിനായി കൂടുതൽ നന്നായി തയാറെടുത്തു. ഞാൻ ഐപിഎലിലും ഇന്ത്യക്കായും കളിക്കുകയും സെഞ്ചറികൾ നേടുകയും ചെയ്ത ദിവസങ്ങളുണ്ട്, അപ്പോഴെല്ലാം എല്ലാം ശരിയാണെന്ന് തോന്നും. അങ്ങനെയുള്ള ദിവസങ്ങളിൽ ഒന്നായിരുന്നു അത്. നമ്മൾ ആസ്വദിക്കുക, ആ നിമിഷത്തിൽ ജീവിക്കുക, ആ പ്രക്രിയയിൽ തുടരുക, കാര്യങ്ങൾ തനിയെ സംഭവിക്കാൻ തുടങ്ങും.’’ പവർപ്ലേയ്ക്ക് ശേഷം വേഗത കൂട്ടുക എന്നത് തന്റെ സ്വാഭാവിക ശൈലിയാണെങ്കിലും, മറുതലയ്ക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നതിനാൽ മത്സര സാഹചര്യം വ്യത്യസ്തമായ ഒരു സമീപനം ആവശ്യപ്പെട്ടതായി സഞ്ജു പറഞ്ഞു.
‘‘ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയൊരു മത്സരമാണെന്നും എനിക്കറിയാമായിരുന്നു. പവർപ്ലേയ്ക്ക് ശേഷം, ഞാൻ സാധാരണയായി അഞ്ചാം ഗിയറിലേക്ക് മാറാറുണ്ട്. ഞാൻ ഒരു ഓപ്പണറാണ്, ഞാൻ പവർപ്ലേ അതിജീവിക്കുകയും ഞങ്ങൾ എട്ടാം നമ്പർ വരെ ബാറ്റ് ചെയ്യുകയും ചെയ്താൽ, ബോളർമാരെ ആക്രമിക്കുക എന്നതാണ് എന്റെ ഗെയിം പ്ലാൻ. എന്നാൽ ആ മത്സരത്തിൽ, ആക്രമിക്കാൻ സമയമായെന്ന് എനിക്ക് തോന്നിയപ്പോഴെല്ലാം മറുതലയ്ക്കൽ ഒരു വിക്കറ്റ് വീഴും. കളി തന്നെയാണ് ഏറ്റവും വലിയ അധ്യാപകൻ എന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. എന്താണ് ചെയ്യേണ്ടതെന്ന് കളി നിങ്ങളോട് പറയും.’’ സഞ്ജു ചൂണ്ടിക്കാട്ടി.
ഇന്നിങ്സിനു ശേഷമുള്ള വികാരാധീനമായ ആഘോഷത്തെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു; അത് വ്യക്തിപരമായ വിജയത്തേക്കാൾ നന്ദി പ്രകടനമായിരുന്നുവെന്ന് താരം പറഞ്ഞു: ‘‘അതു വളരെ വ്യക്തിപരമായ ഒരു ആഘോഷമാണ്, പക്ഷേ അത് വളരെ പരസ്യമായി മാറി. ഞാൻ ശക്തമായി വിശ്വസിക്കുന്ന ഒരാളാണ്. ഞാൻ എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു, ഒന്നും ഞാനല്ല ചെയ്തെന്ന് എനിക്കറിയാം. ഞാൻ അടിച്ച ഷോട്ടുകൾ ഏതാണെന്ന് അറിയാൻ തക്കവണ്ണം ആവശ്യത്തിന് ഇന്നിങ്സുകൾ ഞാൻ കളിച്ചിട്ടുണ്ട്, എന്നിട്ടും ‘ഞാൻ അത് എങ്ങനെ അടിച്ചു?’ എന്ന് ഞാൻ അദ്ഭുതപ്പെടുന്ന ചില ഷോട്ടുകൾ അതിലുണ്ട്. അത് എന്നിലൂടെ സംഭവിച്ചതിലും ടീമിനെ സഹായിക്കാൻ കഴിഞ്ഞതിലും ഞാൻ വളരെ നന്ദിയുള്ളവനാണ്. ആ നിമിഷം എന്റെ അവസാന ശ്വാസം വരെ എന്നോടൊപ്പം ഉണ്ടാകും. അത് വളരെ സവിശേഷമായിരുന്നു.’’– സഞ്ജു പറഞ്ഞു.
English Summary:





English (US) ·