Published: June 26, 2026 01:47 AM IST Updated: June 26, 2026 04:15 AM IST
2 minute Read
ന്യൂജഴ്സി ∙ അടിക്ക് തിരിച്ചടി... രണ്ടാം മിനിറ്റിൽ വഴങ്ങിയ ലീഡിന് 9, 77 മിനിറ്റുകളിലെ മറുപടിയിലൂടെ മുൻ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. രണ്ടാം മിനിറ്റിൽ ലീറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ഇക്വഡോർ സമനില പിടിച്ചു. നിൽസൺ ആംഗുലോയാണ് ഇക്വഡോറിന്റെ ഗോൾ സ്കോറർ. 2014 നു ശേഷം ഒരു ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇത്ര ചുരുങ്ങിയ സമയത്തിൽ ഇരു ടീമുകളും ഗോൾ നേടുന്നത് ഇതാദ്യമായാണ്. 2014ലെ അർജന്റീന - നൈജീരിയ മത്സരത്തിൽ 3 ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ അർജന്റീന ലീഡ് നേടിയപ്പോൾ നാലാം മിനിറ്റിൽ സ്ട്രൈക്കർ അഹമ്മദ് മൂസയുടെ ഗോളിൽ നൈജീരിയൻ സമനില നേടിയിരുന്നു. 77 ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റയാണ് ഇക്വഡോറിന്റെ വിജയഗോൾ നേടിയത്. ലോകകപ്പിൽ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്ന ഇക്വഡോർ, വിജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.
What you should work next
രണ്ടാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്ന് സ്വീകരിച്ച പന്ത് ജർമൻ താരം അലക്സാണ്ടര്‍ പാവ്‌ലോവിച്ച്, ഫ്ലോറിയൻ വിറ്റ്സിന് നൽകി. ഫ്ലോറിയൻ വിറ്റ്സ് നൽകിയ പാസിൽ ലീറോയ് സാനെ തൊടുത്ത ഷോട്ട് ഗോൾവല കുലുക്കി. 1 മിനിറ്റ് 49 സെക്കൻഡിൽ ലീറോയ് സാനെ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിൽ ജർമനിയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളാണ്. 1934-ൽ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാന നിർണ്ണയ മത്സരത്തിൽ ഏണസ്റ്റ് ലെഹ്നർ 25 സെക്കൻഡിൽ നേടിയ ഗോളാണ് ഒന്നാമത്.
ജർമനിയുടെ ആദ്യ ഗോൾ ഇക്വഡോറിനെ ലോകകപ്പിൽ നിന്നുള്ള പുറത്താകലിന്റെ വക്കിലെത്തിച്ചു. കൂടാതെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന ഇക്വഡോറിന്റെ തിരിച്ചുവരവ് അധികമാരും പ്രതീക്ഷിച്ചില്ല. ഗോൾ നേടിയ ജർമൻ താരങ്ങളുടെ ആഹ്ലാദം അധികം നീണ്ടില്ല. 9 ാം മിനിറ്റിൽ ഇക്വഡോർ ഗോൾ മടക്കി. പാസ് സ്വീകരിച്ച് മുന്നോട്ട് കുതിച്ച് പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് നിൽസൺ ആംഗുലോ തൊടുത്ത ഷോട്ട് ജർമ്മൻ മിഡ് ഫീൽഡർ അലക്സാണ്ടര്‍ പാവ്‌ലോവിച്ചിനെയും ഗോൾകീപ്പർ മാനുവൽ നോയറിനെയും മറികടന്ന് പോസ്റ്റിൽ പതിക്കുകയായിരുന്നു.
What you should work next
തുടക്കം മുതൽ ആക്രമണത്തിലൂന്നിയാണ് ഇരുടീമുകളും കളിച്ചതെങ്കിലും സമനില നേടിയതിനു പിന്നാലെ ഇക്വഡോർ ആക്രമണം കടുപ്പിക്കുന്നതാണ് കണ്ടത്. തുടർച്ചയായി ജർമൻ പോസ്റ്റിലേക്ക് ഇക്വഡോർ താരങ്ങൾ ഇരച്ചെത്തി. അതിനിടെ 25 ാം മിനിറ്റിൽ ജർമ്മൻ സ്ട്രൈക്കർ കായ് ഹാവർട്സ് ഹെഡർ ഇക്വഡോർ ഗോൾകീപ്പർ ഹെർനാൻ ഗാലിൻഡെസ് തടുത്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ എതിർ ഗോൾമുഖത്തേക്ക് കടന്നുകയറി ജർമനി ലീഡിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
രണ്ടാം പകുതിയിൽ തുടർച്ചയായി ഇരുഗോൾമുഖത്തേക്കും ജർമൻ, ഇക്വഡോർ താരങ്ങൾ ഇരച്ചുകയറി. 47 ാം മിനിറ്റിൽ ജർമൻ സ്ട്രൈക്കർ കായ് ഹാവർട്സിനെ ഇക്വഡോർ താരം ജോയൽ ഓർഡോണെസ് ഫൗൾ ചെയ്തതിന് അനുവദിച്ച പെനാൽറ്റി വാർ പരിശോധനയ്ക്ക് ശേഷം റദ്ദാക്കി. 73 ാം മിനിറ്റിൽ ലീഡ് നേടാനുള്ള രണ്ട് സുവർണാവസരങ്ങളാണ് സെക്കൻഡുകൾക്കിടെ ഇക്വഡോർ നഷ്ടപ്പെടുത്തിയത്. ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ ജോനാഥൻ താഹും തമ്മിലുണ്ടായ ആശയക്കുഴപ്പം കെവിൻ റോഡ്രിഗസിന് ഗോൾ നേടാൻ ഏതാണ്ട് അവസരം ഒരുക്കിയെങ്കിലും വിജയിച്ചില്ല. പിന്നാലെ ക്യാപ്റ്റൻ മോയ്‌സസ് കൈസെഡോ നൽകിയ ക്രോസ് ഗോൺസാലോ പ്ലായ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
77 ാം മിനിറ്റിലാണ് ഗോൺസാലോ പ്ലാറ്റയിലൂടെ ഇക്വഡോർ ലീഡ് പിടിച്ചത്. കെവിൻ റോഡ്രിഗസ് നൽകിയ പാസ് ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ ഫ്ലിക് ചെയ്ത് ഗോൺസാലോ പ്ലാറ്റ പന്ത് വലയിലെത്തിക്കുകയായിരുന്നു. സമനില പിടിക്കാൻ ജർമൻ പട നടത്തിയ നീക്കങ്ങൾ ഇക്വഡോർ പ്രതിരോധനിര തകർത്തു.
ലോകകപ്പിലെ സ്വപ്നങ്ങൾ കൈവിടാൻ തയാറല്ലാതിരുന്ന ഇക്വഡോർ, രാജ്യത്തിന്റെ ഓർമകളിൽ മായാത്ത ധീരമായ പോരാട്ടമാണ് മത്സരത്തിലുടനീളം നടത്തിയത്. നിരന്തരം ആക്രമിച്ചും വീരോചിതമായി പ്രതിരോധിച്ചും മുൻ ലോകചാംപ്യന്മാരെ മുട്ടുകുത്തിച്ചതോടെ ജർമനി, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കൊപ്പം ഇക്വഡോറിനും നോക്കൗട്ടിലേക്കുള്ള വഴി തുറന്നു. അഞ്ചാം ലോകകപ്പ് കളിക്കുന്ന ഇക്വഡോർ (2002, 2006, 2014, 2022, 2026) ഇത് രണ്ടാം തവണയാണ് (2006, 2026) നോക്കൗട്ടിൽ കടക്കുന്നത്.
English Summary:





English (US) ·