Published: April 22, 2026 01:18 PM IST
1 minute Read
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലെ തോൽവിക്കു പിന്നാലെ കെ.എൽ. രാഹുലിനെയും പതും നിസംഗയെയും പഴിച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. മത്സരത്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയെ പുറത്താക്കാൻ ലഭിച്ച അവസരങ്ങൾ രാഹുലും നിസംഗയും പാഴാക്കിയത് ഡൽഹിക്കു തിരിച്ചടിയായതായി അക്ഷർ പട്ടേൽ തോൽവിക്കു ശേഷം പ്രതികരിച്ചു. ഓപ്പണറായിറങ്ങിയ അഭിഷേക് 68 പന്തുകളിൽനിന്ന് 135 റൺസെടുത്തു പുറത്താകാതെനിന്നിരുന്നു. ‘‘ഒരു റൺഔട്ട് അവസരവും ക്യാച്ച് അവസരവും മിസ് ചെയ്തതിന് ഞങ്ങൾ വലിയ വില കൊടുക്കേണ്ടിവന്നു. അതു കൃത്യമായി സംഭവിച്ചിരുന്നെങ്കിൽ അഭിഷേകിന് ഇത്ര വലിയ സ്കോറിലേക്ക് എത്തിച്ചേരാൻ സാധിക്കില്ലായിരുന്നു. മികച്ച ഫീൽഡിങ് പ്രകടനം നടത്താൻ ഞങ്ങൾ ശ്രദ്ധിക്കണമായിരുന്നു.’’– അക്ഷർ പട്ടേൽ പ്രതികരിച്ചു.
ഡൽഹി ക്യാപിറ്റല്‍സിന്റെ ടീം സിലക്ഷനില്‍ ആശയക്കുഴപ്പമില്ലെന്നും അക്ഷർ പറഞ്ഞു. ‘‘ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചു ഞാൻ ആലോചിക്കുന്നില്ല. വിക്കറ്റിന്റെ സ്വഭാവം കാരണം ടീമിനു തോൽവി നേരിടേണ്ടിവന്നാൽ, അതിനെ അതിന്റെ വഴിക്കു വിടുകയാണു ചെയ്യേണ്ടത്.’’– അക്ഷർ വ്യക്തമാക്കി. അതേസമയം ഡൽഹിയുടെ ടോപ് ഓർഡർ ബാറ്റർമാർക്കെതിരെ രൂക്ഷവിമർശനവുമായി ടീമിന്റെ ബാറ്റിങ് കോച്ച് വേണുഗോപാൽ റാവുവും രംഗത്തെത്തി. 243 റൺസെന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഡൽഹി പവര്‍പ്ലേ ഓവറുകളിൽ 59 റൺസാണ് ആകെ സ്കോർ ചെയ്തത്. ഓപ്പണർ പതും നിസംഗ (ആറു പന്തിൽ എട്ട്) വേഗം മടങ്ങിയപ്പോൾ, 23 പന്തുകൾ നേരിട്ട രാഹുൽ 37 റൺസാണ് സ്വന്തമാക്കിയത്. വൺഡൗണായിറങ്ങിയ നിതീഷ് റാണ 57 റണ്‍സെടുത്തെങ്കിലും 30 പന്തുകളാണ് താരം നേരിടേണ്ടിവന്നത്. ഈ ‘മെല്ലെപ്പോക്കാണ്’ ഡൽഹിയുടെ ബാറ്റിങ് പരിശീലകനു സഹിക്കാതിരുന്നത്.
‘‘240ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ ആറോവറുകളിലെ മികച്ച തുടക്കം നിര്‍ണായകമാണ്. ഈ ഘട്ടത്തിൽ ഡൽഹി 15 മുതൽ 20 വരെ റൺസ് കുറവാണു നേടിയത്. പവർപ്ലേയിൽ 90 റൺസ് സ്വന്തമാക്കണമായിരുന്നു. അപ്പോൾ മുതൽ ശ്രമിച്ചിരുന്നെങ്കിൽ ഈ ബാറ്റിങ് ലൈനപ്പ് വച്ചുതന്നെ ലക്ഷ്യത്തിലെത്താൻ സാധിക്കുമായിരുന്നു. പവർപ്ലേയിൽ 59 റൺസടിച്ചതിനാൽ നിർണായകമായ ഈ അവസരം ഞങ്ങൾക്കു നഷ്ടമായി. രാഹുൽ ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും പതും നിസംഗ പുറത്തായ ശേഷം അധികം സ്ട്രൈക്ക് അവസരങ്ങൾ ലഭിച്ചിട്ടില്ല. നിതീഷ് റാണയാണു കൂടുതൽ പന്തുകൾ നേരിട്ടത്. ഇതോടെയാണ് മത്സരം സൺറൈസേഴ്സിന് അനുകൂലമായത്.’’–ഡൽഹി പരിശീലകൻ വ്യക്തമാക്കി.
മത്സരത്തിൽ 47 റൺസ് വിജയമാണ് ഹൈദരാബാദ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തപ്പോൾ, ഡൽഹിയുടെ മറുപടി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 195ൽ അവസാനിച്ചു. അഭിഷേക് ശർമയാണു കളിയിലെ താരം.
English Summary:







English (US) ·