Edited byജിബിൻ ജോർജ് | Samayam Malayalam | Updated: 4 May 2025, 5:19 pm
ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പോലും പലരും ആവേശത്തോടെ പറഞ്ഞ പന്തിനെ ടീമിൽ എത്തിക്കുമ്പോൾ ലഖ്‌നൗവിന് പലതുണ്ടായിരുന്നു ലക്ഷ്യം. മികച്ച വിക്കറ്റ് കീപ്പര്‍, ഏത് പൊസിഷനിലും ഇറക്കാവുന്ന ബാറ്റർ, വലിയ സ്കോറുകൾ കുറിക്കാനുള്ള ശേഷി, ഫിനിഷിലെ ഒന്നാന്തരം ഒരു ഓപ്ഷന്‍ എങ്ങനെ നീളുന്ന സ്വപ്നങ്ങൾ ആവോളം കണ്ടാണ് ലഖ്‌നൗ പന്തിനെ ടീമിലെത്തിച്ചത്.
ഹൈലൈറ്റ്:
- ഐപിഎൽ 2025 സീസൺ.
- മോശം ഫോം തുടർന്ന് ഋഷഭ് പന്ത്.
- ഇതുവരെ നേടിയത് 110 റൺസ് മാത്രം.
27 കോടി വെറുതെയായോ? പന്തിന് സംഭവിച്ചത് ഇതോ; പ്രതീക്ഷകൾ തകർത്ത് സൂപ്പർ താരം
പത്ത് മത്സരങ്ങളിൽ നിന്ന് 98.21 സ്ട്രൈക്ക് റേറ്റിൽ 110 റൺസ് മാത്രമാണ് പന്ത് ഇതുവരെ നേടിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ 63 റൺസാണ് ഉയർന്ന സ്കോർ. 12.22 ശരാശരിയിൽ ബാറ്റ് വീശുന്ന പന്ത് ഇതുവരെ നേടിയ ബൗണ്ടറികളുടെ എണ്ണം പരിശോധിച്ചാലും രസകരമാണ്. താരം ഈ സീസണിൽ നേടിയത് വെറും അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളുമാണ്. വിക്കറ്റിന് പിന്നിൽ നാല് ക്യാച്ചുകളും ഒരു സ്റ്റമ്പിങും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി 155.40 സ്ട്രൈക് റേറ്റിൽ 13 മത്സരങ്ങളിൽ നിന്ന് 443 റൺസ് അടിച്ചുകൂട്ടിയ പന്ത് 25 സിക്സറുകളും 36 ഫോറുകളുമാണ് സ്വന്തമാക്കിയത്. ഒരു വർഷത്തിനിപ്പുറം ലഖ്നൗവിൽ എത്തിയ പന്ത് മോശം ഫോമിൽ തുടരുകയാണ്. ഐപിഎൽ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ലഖ്നൗവുള്ളത്.
ഇത്തവണ പന്തിന് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. മിച്ചൽ മാർഷ്, ഐഡൻ മാർക്രം, നിക്കോളാസ് പൂരൻ, ഡേവിഡ് മില്ലർ തുടങ്ങിയ പവർ ഹിറ്റർമാരുടെ ഇടയിൽ ഒന്നുമല്ലാതായിപ്പോകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ബാറ്റിങ്ങിൽ പരാജയമായതോടെ കൃത്യമായ ഒരു ബാറ്റിങ് ഓർഡറിൽ പോലും ഇറങ്ങാൻ താരത്തിനാകുന്നുമില്ല. സാധാരണ നാലാമത് ഇറങ്ങാറുള്ള പന്ത് ഡല്‍ഹിക്കെതിരായ ഒരു മത്സരത്തില്‍ ഏഴാമതാണ് ബാറ്റിങ്ങിനെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി ക്രീസിൽ എത്തുകയും ചെയ്തു. നേരത്തെ ഇറങ്ങുന്ന മത്സരങ്ങളിലാകട്ടെ അനാവശ്യ ഷോട്ടിന് മുതിർന്ന് കൂടാരം കയറുകയും ചെയ്യും. ഷോട്ട് സെലക്ഷനിലും വൻ പഴികൾ പന്ത് ഏറ്റുവാങ്ങുന്നുണ്ട്. ഡല്‍ഹിക്കെതിരായ മത്സരത്തിൽ റിവേഴ്സ് സ്‌കൂപ്പിന് ശ്രമിച്ച് ദയനീയമായി പുറത്താകുകയായിരുന്നു.
പന്തിൻ്റെ ദയനീയ പ്രകടനത്തിന് പ്രധാന കാരണം സ്ഥിരം ബാറ്റിങ് പൊസിഷൻ കണ്ടെത്താനാകാതെ പോകുന്നതും മോശം ഷോട്ട് സെലക്ഷനുമാണ്. മധ്യനിരയിൽ പല ബാറ്റിങ് ഓർഡറിലും താരം ഇറങ്ങി. മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം എന്നിവരെ മാറ്റേണ്ട ആവശ്യമില്ലാത്തതിനാൽ നാലാം നമ്പർ പന്തിന് അനുയോജ്യമാണെന്ന് വീരേന്ദർ സെവാഗ് അഭിപ്രായപ്പെടുന്നുണ്ട്. ഫോമിലുള്ള ബാറ്റർമാരെ അദ്ദേഹം വിശ്വസിക്കുന്നുണ്ട്, അതിനാലാണ് പലപ്പോഴും ബാറ്റിങ് ഓർഡറിൽ പന്ത് താഴേക്ക് ഇറങ്ങുന്നതെന്ന് സെവാഗ് വ്യക്തമാക്കിയിരുന്നു.

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കുക








English (US) ·