Published: June 14, 2026 07:31 AM IST Updated: June 14, 2026 10:21 AM IST
1 minute Read
ബോസ്റ്റൺ ∙ 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിനെത്തിയ സ്കോട്‍ലൻഡ്, 28–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ജയം സ്വന്തമാക്കി. ഹെയ്റ്റിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്കോട്‌ലൻഡിന്റെ വിജയം. 1998നു ശേഷം ആദ്യമായി ലോകകപ്പിനെത്തിയ സ്കോട്ടിഷ് പടയ്ക്കു വേണ്ടി മത്സരത്തിന്റെ 28–ാം മിനിറ്റിൽ ജോൺ മക്ഗിൻ ആണ് ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ മൂന്നു പോയിന്റുമായി സ്കോട്‌ലൻഡ് ഒന്നാമതായി. 52 വർഷത്തിനു ശേഷം ലോകകപ്പിനെത്തിയ ഹെയ്റ്റിക്ക് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം.
What you should work next
മത്സരം ആരംഭിച്ച ഉടൻ തന്നെ സ്കോട്‌ലൻഡ് മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ടു. സ്കോട്ട് മക്ടോമിനയ് തൊടുത്ത ഒരു ശക്തമായ ഷോട്ട് ഹെയ്റ്റിയുടെ പോസ്റ്റിൽ തട്ടി തെറിച്ചു. തുടക്കത്തിലെ പ്രതിരോധത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന ഹെയ്റ്റി, കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോട്ടിഷ് പ്രതിരോധത്തെ പരീക്ഷിച്ചു. വിൽസൺ ഇസിഡോർ പെനാൽറ്റി ബോക്സിൽ വീണെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
28–ാം മിനിറ്റിൽ വിങ്ങർ ബെൻ ഗാനൻ-ഡോക് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസ് ചേ ആദംസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഹെയ്റ്റി കീപ്പർ തടുത്തു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ജോൺ മക്ഗിൻ വലയിലാക്കുകയായിരുന്നു. വാർ പരിശോധനയ്ക്ക് ശേഷമാണ് ഗോൾ സ്ഥിരീകരിച്ചത്. തുടർന്ന് സമനില ഗോളിനായി ഹെയ്റ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യപകുതി 1-0ന് അവസാനിച്ചു.
രണ്ടാം പകുതിയിലും സ്കോട്ടിഷ് പ്രതിരോധ നിരയും ഗോൾകീപ്പർ ആംഗസ് ഗണ്ണും ചേർന്ന് ഹെയ്റ്റിയുടെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. 84-ാം മിനിറ്റിൽ ഹെയ്റ്റി താരം ഫ്രാന്റ്സ്ഡി പിയറോട്ടിന് ലഭിച്ച മികച്ചൊരു ഹെഡ്ഡർ അവസരം പോസ്റ്റിന് പുറത്തേക്ക് പോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റൂബൻ പ്രൊവിഡൻസ് തൊടുത്ത ഷോട്ടുകൾ സ്കോട്ടിഷ് പ്രതിരോധത്തിൽ തട്ടി തകർന്നു. ഒടുവിൽ സ്കോട്ടിഷ് പടയ്ക്ക് ജയം, ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ബ്രസീലും മൊറോക്കോയും 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകൾക്ക് ഓരോ പോയിന്റ് വീതമാണുള്ളത്.
English Summary:





English (US) ·