Published: January 23, 2026 04:51 PM IST
1 minute Read
മുംബൈ ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാശ് മുച്ഛൽ 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ നടൻ വിദ്യാൻ മാനെയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ മുൻ കാമുകനാണ് പലാശ് മുച്ഛൽ.
പരാതി പ്രകാരം, 2023 ഡിസംബർ 5നാണ് പലാശ് മുച്ഛലിനെ വിദ്യാൻ മാനെ പരിചയപ്പെടുന്നത്. ചലച്ചിത്ര നിർമാണത്തിൽ നിക്ഷേപിക്കാൻ താൽപര്യമറിയിച്ചപ്പോൾ, തന്റെ വരാനിരിക്കുന്ന പ്രോജക്റ്റായ ‘നസാരിയ’യിൽ നിർമാണ പങ്കാളിയാക്കാമെന്ന് പലാശ് അറിയിച്ചു. 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസാകുമ്പോൾ 12 ലക്ഷം രൂപ ലാഭം നൽകാമെന്നും കൂടാതെ ചിത്രത്തിൽ ഒരു വേഷം നൽകാമെന്നും പലാശ് വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ പലതവണകളായി 40 ലക്ഷം രൂപ പലാശിനു കൈമാറി. എന്നാൽ സിനിമ പൂർത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാശ് പ്രതികരിക്കാതായതോടെയാണ് വിദ്യാൻ പൊലീസിനെ സമീപിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ പിതാവ് വഴിയാണ് പലാശിനെ ബന്ധപ്പെട്ടതെന്നു വിദ്യാൻ പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്ന് പലാശ് മുച്ഛൽ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് പലാശിന്റെ പ്രതികരണം.
തന്നെ വ്യക്തിഹത്യ നടത്തുന്നതിനായി മനഃപൂർവം കെട്ടിച്ചമച്ചതാണ് പരാതിയെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പലാശ് പറഞ്ഞു.
സ്മൃതി മന്ഥനയുമായുള്ള പലാശിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. നവംബർ 23ന് നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനെത്തുടർന്ന് ആദ്യം മാറ്റിവയ്ക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. തങ്ങൾ വേർപിരിയുകയാണെന്നും അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പലാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. പലാശിന്‍റെ ചില വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English Summary:







English (US) ·