Published: February 02, 2026 03:29 PM IST
1 minute Read
ദുബായ്∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച പാക്കിസ്ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്ഥാന്റെ ഭീഷണി ചർച്ച ചെയ്യാൻ യോഗം ചേർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പാക്കാനാണ് ഐസിസി നീക്കം. ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാക്കിസ്ഥാൻ പിന്നോട്ടു പോകണമെന്നാണ് ഐസിസിയുടെ നിലപാട്. ബഹിഷ്കരിക്കുന്ന കാര്യം പിസിബി ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാല്‍ ‘മയപ്പെടുത്തിയ’ പ്രതികരണമാണ് ആദ്യ ഘട്ടത്തിൽ ഐസിസി നടത്തിയത്.
പക്ഷേ പാക്കിസ്ഥാൻ വഴങ്ങിയില്ലെങ്കിൽ ശക്തമായ നടപടികളുമായി ഐസിസി മുന്നോട്ടു പോയേക്കും. പ്രശ്നം പരിഹരിക്കാൻ അനൗദ്യോഗികമായ ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ലോകകപ്പ് തുടങ്ങാൻ ഒരാഴ്ചയിൽ താഴെ മാത്രമാണു ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ഇടനിലക്കാർ വഴി ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ലോകകപ്പിൽ കളിക്കില്ലെന്നു ഭീഷണി മുഴക്കിയ ബംഗ്ലദേശിനും ഐസിസി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ബംഗ്ലദേശ് വഴങ്ങാതിരുന്നതോടെ, പകരക്കാരായി സ്കോട്‍ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നു നിലപാടെടുത്ത പിസിബിയെ പൂർണമായും വിലക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സസ്പെൻഷന്‍ ഇല്ലെങ്കിൽ വിദേശ താരങ്ങൾ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനുള്ള എൻഒസി നൽകുന്നതു നിര്‍ത്തിയും ഐസിസിക്കു നടപടിയെടുക്കാം. ഇങ്ങനെ വന്നാൽ പാക്ക് ലീഗില്‍ വിദേശ താരങ്ങൾക്കു കളിക്കാൻ സാധിക്കില്ല. പാക്കിസ്ഥാനു നൽകാനുള്ള വരുമാനം മുഴുവൻ ഐസിസിക്കു തടഞ്ഞുവയ്ക്കാൻ സാധിക്കും. അങ്ങനെ ചെയ്താൽ പാക്കിസ്ഥാനിലെ ക്രിക്കറ്റ് വളർച്ചയും അതോടെ തീരും.
English Summary:







English (US) ·