Published: February 02, 2026 09:01 PM IST
1 minute Read
നവി മുംബൈ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എയെ തോൽപ്പിച്ച് ഇന്ത്യ എ ടീം. 38 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ എ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ, 19.4 ഓവറിൽ 200 റൺസിന് ഓൾഔട്ടായി. ആദ്യ ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ എൻ.ജഗദീഷനാണ് (55 പന്തിൽ 104) വിജയശിൽപി, ക്യാപ്റ്റൻ ആയുഷ് ബദോനി (26 പന്തിൽ 60) അർധസെഞ്ചറി നേടി. ബോളിങ്ങിൽ രവി ബിഷ്ണോയ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ്, നമൻ ധീർ എന്നിവർ രണ്ടു വിക്കറ്റു വീതമെടുത്തു.
ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുള്ളവരിൽ തിലക് വർമ മാത്രമാണ് എ ടീമിലുണ്ടായിരുന്നത്. പരുക്കിനു ശേഷം തിരിച്ചെത്തിയ തിലക് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങ്ങിൽ മൂന്നാമനായി ഇറങ്ങിയ താരം 24 പന്തിൽ 38 റൺസെടുത്തു. രണ്ടു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ബോളിങ്ങിൽ ഒരോവർ മാത്രം എറിഞ്ഞ തിലക്, 15 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
നവി മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ പ്രിയാൻഷ് ആര്യ (13 പന്തിൽ 28) – ജഗദീഷൻ സഖ്യം 43 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ തിലകിനെ കൂട്ടുപിടിച്ച് ജഗദീഷൻ കത്തിക്കയറിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. 55 പന്തിൽ 4 സിക്സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയാണ് തമിഴ്നാട് താരം 104 റൺസെടുത്തത്. 14–ാം ഓവറിൽ തിലക് പുറത്തായതിനു പിന്നാലെയെത്തിയ ക്യാപ്റ്റൻ ആയുഷ് ബദോനിയും താരത്തിന് മികച്ച പിന്തുണ നൽകി. 26 പന്തിൽ 60 റൺസാണ് ബദോനിയെടുത്തത്. 19–ാം ഓവറിൽ ജഗദീഷൻ പുറത്തായതിനു പിന്നാലെയെത്തിയ റിയാൻ പരാഗ് 2 റൺസെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ, 44 റൺസെടുത്ത ഓപ്പണർ ആൻഡ്രീസ് ഗൗസാണ് യുഎസിന്റെ ടോപ് സ്കോറർ. സഞ്ജയ് കൃഷ്ണമൂർത്തി (41), ശുഭം രഞ്ജനെ (28), ഹർമീത് സിങ്(25) എന്നിവരും പൊരുതി. അഞ്ചാം വിക്കറ്റിൽ സഞ്ജയ് കൃഷ്ണമൂർത്തി –ശുഭം രഞ്ജനെ സഖ്യം 64 റൺസ് കൂട്ടിച്ചേർത്തു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കുന്ന യുഎസ്, നന്നായി പൊരുതിയെങ്കിലും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കാതെ പോയതോടെയാണ് തോൽവി വഴങ്ങിയത്.
English Summary:







English (US) ·