Published: June 25, 2026 09:31 AM IST
1 minute Read
ഗ്വാദലൂപ് (മെക്സിക്കോ)∙ ഏഷ്യൻ കരുത്തുമായി ലോകകപ്പിനെത്തിയ ദക്ഷിണകൊറിയയുടെ നോക്കൗട്ട് പ്രതീക്ഷകൾ തുലാസിൽ. എ ഗ്രൂപ്പിലെ മൂന്നാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു തോൽവി വഴങ്ങിയതോടെയാണ് ദക്ഷിണ കൊറിയയുടെ കാത്തിരിപ്പ് നീണ്ടത്. നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. 63–ാം മിനിറ്റിൽ തപേലോ മസേകയാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ഗോൾ നേടിയത്. വിജയത്തോടെ എ ഗ്രൂപ്പിൽ നാലു പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു.
What you should work next
ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത കൊറിയ രണ്ടാം മത്സരത്തിൽ മെക്സിക്കോയോടു തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയോടും തോറ്റ് രണ്ടാം തോൽവി വഴങ്ങിയതോടെ മൂന്നു പോയിന്റുള്ള കൊറിയ മൂന്നാം സ്ഥാനത്താണ്. എന്നാൽ മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിൽ കടക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ കൊറിയയ്ക്ക് ഇനിയും പ്രതീക്ഷയുണ്ട്. അതിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം അവസാനിക്കും വരെ കാത്തിരിക്കണമെന്നു മാത്രം. മത്സരത്തിന്റെ പാസുകളിലും പന്തടക്കത്തിലും ദക്ഷിണ കൊറിയ മുന്നിലെത്തിയെങ്കിലും തകർപ്പൻ ആക്രമണങ്ങളിലൂടെ ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്കു കുതിക്കുകയായിരുന്നു.
63–ാം മിനിറ്റിൽ സെപാങ് മൊറേബിയുടെ അസിസ്റ്റിലാണ് തപേലോ മാസെകോ ദക്ഷിണാഫ്രിക്കയുടെ വിജയ ഗോൾ കണ്ടെത്തിയത്. ടീം ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിനെ ബഞ്ചിലിരുത്തി കളിക്കാനിറങ്ങിയ ദക്ഷിണകൊറിയ പകരക്കാരനായി ഓ ഹ്യുൻ ഗ്യുവിനെയാണ് നിർണായക മത്സരത്തിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ പരീക്ഷിച്ചത്. സണ്ണിന്റെ ലോകകപ്പ് കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ബഞ്ചിൽ ഇരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ നിറം മങ്ങിയതോടെയാണ് സണ്ണിനെ പരിശീലകൻ ഹോങ് മ്യുങ് ബോ പുറത്തിരുത്താൻ തീരുമാനിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം പകുതിയിൽ സൺ കളിക്കാനിറങ്ങിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. ഇതും ദക്ഷിണകൊറിയയ്ക്കു തിരിച്ചടിയായി.
English Summary:





English (US) ·