ഫിഫ ലോകകപ്പിൽ കോംഗോയുടെ ചരിത്രക്കുതിപ്പിന് പര്യവസാനം. നോക്കൗട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ലീഡെടുത്ത ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയ ശേഷമാണ് കോംഗോ ലോകകപ്പിൽനിന്നു പുറത്താകുന്നത്. അതേസമയം ആദ്യം പിന്നിലായിപ്പോയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണു രക്ഷിച്ചെടുത്തത്. 75,86 മിനിറ്റുകളിലായിരുന്നു നാണക്കേടിന്റെ വക്കിൽ നിൽക്കെ ഇംഗ്ലണ്ടിന്റെ വിജയ നായകനായി ഹാരി കെയ്ൻ അവതരിച്ചത്. ഇതോടെ ജർമനിക്കും നെതര്‍ലൻഡ്സിനും പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്താകുമോയെന്നു ഭയന്നവർക്കും ആശ്വാസമായി. അടുത്ത റൗണ്ടിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. പക്ഷേ അവശേഷിക്കുന്നത് നിരവധി ചോദ്യങ്ങളാണ്, ഈ കളിയും വച്ച് ഇംഗ്ലണ്ട് എത്രത്തോളം മുന്നോട്ടുപോകും? ഒരുപക്ഷേ ഹാരി കെയ്ൻ ഗോളടിച്ചില്ലായിരുന്നെങ്കിൽ ‘ത്രീ ലയൺസ്’ എന്തു ചെയ്യുമായിരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാകും ഇംഗ്ലണ്ടിന്റെയും പരിശീലകൻ തോമസ് ടുഹേലിന്റെയും ലോകകപ്പിലെ ഭാവി നിർണയിക്കുക. പകരക്കാരനായിറങ്ങിയ കെയ്നിന്റെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ ആന്റണി ഗോർഡനെയും നമിക്കണം.
കോംഗോ കൊള്ളാം, ഭയന്നുവിറച്ച് ഇംഗ്ലണ്ട്
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണം സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോംഗോ ഗോളടിക്കുന്നത്. ഏഴാം മിനിറ്റിൽ ചാൻസൽ എംബെബയുടെ അസിസ്റ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത് ബ്രയാൻ സിപെംഗ. മധ്യവരയ്ക്കു സമീപത്തുനിന്ന് കോംഗോയുടെ ഇന്ത്യൻ വംശജനായ താരം സാമുവൽ മുത്തുസാമിയാണ് ഗോളിലേക്കു നയിച്ച നീക്കത്തിനു തുടക്കമിട്ടത്. മുത്തുസാമിയിൽനിന്ന് പന്തു സ്വീകരിച്ച കോംഗോ ക്യാപ്റ്റൻ ചാൻസൽ എംബെബ അത് പെനാൽറ്റി ഏരിയയിലേക്കാണു ലക്ഷ്യമിട്ടത്. ഇംഗ്ലിഷ് പ്രതിരോധ താരം ജെഡ് സ്പെൻസിൽ തട്ടി ഗതിമാറിയ പന്ത് ലഭിച്ചത് ബ്രയാൻ സിപെംഗയ്ക്ക്. ഇടതു കാലിൽ പന്തു സ്വീകരിച്ച സിപെംഗ വലതു കാലിലേക്കു പന്തു മാറ്റിയ ശേഷം, പോസ്റ്റിലേക്കു നിറയൊഴിച്ചു. ഇംഗ്ലിഷ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പർ ജോർദാന്‍ പിക്ഫോഡിനെയും മറികടന്ന് പന്തു വലയിൽ. സ്കോർ 1–0. രാജ്യാന്തര ഫുട്ബോളിൽ സിപെംഗയുടെ ആദ്യ ഗോളാണിത്.
ഗോൾ വഴങ്ങിയ ഞെട്ടലിൽനിന്ന് ഇംഗ്ലണ്ട് കരകയറാൻ തന്നെ കുറച്ചു സമയമെടുത്തു. എങ്കിലും വൈകാതെ നിർണായക നീക്കങ്ങളുമായി ഇംഗ്ലണ്ട് കളം നിറഞ്ഞു. എന്നാല്‍ ആദ്യ ഗോളിന്റെ ആത്മവിശ്വാസം മറ്റെല്ലാ കോംഗോ താരങ്ങളിലേക്കും അപ്പോഴേക്കും പടർന്നിരുന്നു. കോംഗോ ഗോളി ലയണൽ എംപാസിയുടെ തകർപ്പൻ പ്രകടനമാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ വഴങ്ങാതെ പിടിച്ചുനിർത്തിയത്. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ഇംഗ്ലണ്ടുമായി കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന കോംഗോയെയാണ് ഗ്രൗണ്ടിൽ കണ്ടത്. 28–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ഡെക്‌ലാൻ റൈസിന്റെ ഫ്രീകിക്കിൽ എസ്രി കൊൻസ ഗോളിനു ശ്രമിച്ചെങ്കിലും പന്തു ഗതിമാറി പോയി. 30–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെന്നുറപ്പിച്ച ഹെഡർ കോംഗോ ഗോളി എംപാസി ഒറ്റക്കൈ കൊണ്ടാണു തട്ടിയകറ്റിയത്. 32–ാം മിനിറ്റിൽ ഇംഗ്ലണ്ടിന് വീണ്ടും കോംഗോ ഭീഷണിയുയർത്തി. പ്രതിരോധ താരം ജെഡ് സ്പെൻസിനെ മറികടന്ന് കോംഗോയുടെ ബ്രയാൻ സിപെംഗ രണ്ടാം ഗോളിനായി നടത്തിയ ശ്രമം ലക്ഷ്യത്തിലെത്തിയില്ല.
What you should work next
പിന്നാലെ ക്യാപ്റ്റൻ ഹാരി കെയ്ൻ, നിക്കോ ഒറെയ്‍ലി, മാർകസ് റാഷ്ഫോഡ് എന്നിവർ തുടർച്ചയായി കോംഗോ ഗോൾ മുഖം വിറപ്പിച്ചെങ്കിലും സമനില ഗോൾ അകന്നുനിന്നു. ഇതിൽ മാര്‍കസ് റാഷ്ഫോഡിനെതിരെ കോംഗോ പ്രതിരോധ താരം ആരൺ വാൻ ബിസ്സാക്ക ഗോൾ ലൈൻ സേവാണു നടത്തിയത്. 42–ാം മിനിറ്റിൽ വീണ്ടും കോംഗോയുടെ ഗോൾ ശ്രമം. വാൻ ബിസ്സാക നല്‍കിയ ക്രോസില്‍, യോനെ വിസ്സയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ വീണ്ടും ജൂഡ് ബെല്ലിങ്ങാമിന്റെ നീക്കം. നോനി മദുവെകെയുടെ ക്രോസിൽ ക്ലോസ് റേഞ്ചിൽനിന്ന് ജൂഡ് ബെല്ലിങ്ങാമിന്റെ ഹെഡർ കോംഗോ ഗോളി എംപാസി ഗംഭീര സേവിലൂടെ രക്ഷപെടുത്തി. തൊട്ടുപിന്നാലെ ഹാരി കെയ്നിന്റെ ഗോൾ നീക്കം കാലു കൊണ്ടാണ് എംപാസി പ്രതിരോധിച്ചത്. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ കോംഗോ 1, ഇംഗ്ലണ്ട് 0.
ഇംഗ്ലിഷ് കൊടുങ്കാറ്റിൽ കോംഗോ തീർന്നു
ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 51–ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിന്റെ ഗോളിനായുള്ള ശ്രമം ഗോൾ വലയുടെ സൈഡിലാണു പതിച്ചത്. തൊട്ടുപിന്നാലെ ജൂഡ് ബെല്ലിങ്ങാമിന്റെ ഷോട്ടും കോംഗോ ഗോളി തട്ടിയകറ്റി. നിശ്ചിത സമയത്ത് നിർണായക സമനില പിടിക്കുക ലക്ഷ്യമിട്ട് 60–ാം മിനിറ്റിൽ ഇംഗ്ലണ്ട്, ആന്റണി ഗോർഡനെയും ബുക്കായോ സാക്കയെയും കളത്തിലിറക്കി. ഈ നീക്കമാണ് കളി മാറ്റിയത്. 63–ാം മിനിറ്റിൽ കോംഗോ താരം നതാനിയേൽ എംബുകു ഗോൾ പോസ്റ്റിന്റെ ടോപ് കോർണർ ഉന്നമിട്ടു നടത്തിയ ഗോൾ ശ്രമം, ഇംഗ്ലിഷ് താരം എലിയറ്റ് ആൻഡേഴ്സന്റെ ഹെഡറിൽ ഗതിമാറിപോയി. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ഇംഗ്ലണ്ട് സമനില ഗോൾ പിടിച്ചു. 74–ാം മിനിറ്റിൽ പകരക്കാരന്‍ താരം ആന്റണി ഗോർഡൻ നൽകിയ പന്തിൽ ഉയർന്നുചാടി തലവച്ചത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ. ഹാരി കെയ്നിന്റെ ഹെഡർ കോംഗോ ഗോളി ലയണൽ എംപാസിയുടെ കയ്യിൽ തട്ടിയാണ് വലയിലെത്തിയത്. സ്കോർ 1–1.
85–ാം മിനിറ്റിൽ കോംഗോയ്ക്കു വേണ്ടി മെഷാക് എലിയ എടുത്ത ഷോട്ട് ഇംഗ്ലിഷ് ഗോളി ജോർദാൻ പിക്ഫോഡ് തട്ടിയകറ്റി. 86–ാം മിനിറ്റിൽ ഹാരികെയ്നിന്റെ രണ്ടാം ഗോളിൽ ഇംഗ്ലണ്ടിന് ആദ്യമായി മത്സരത്തിൽ ലീഡ് ലഭിച്ചു. ബോക്സിനു വെളിയിൽനിന്ന് ആന്റണി ഗോർഡന്‍ പകർന്നു നൽകിയ പന്തെടുത്ത് ബോക്സിനുള്ളിൽ കോംഗോ പ്രതിരോധ താരങ്ങളെ മറികടന്ന ഹാരി കെയ്ൻ വെടിച്ചില്ലുപോലൊരു ഷോട്ട് പോസ്റ്റിലേക്കു പായിച്ചു. കോംഗോ ഗോളിയുടെ സാധ്യതകൾ ഇല്ലാതാക്കി ഗോൾ പോസ്റ്റിന്റെ മേൽക്കൂരയിലേക്കാണു പന്തു ചെന്നുപതിച്ചത്. ലോകകപ്പ് കരിയറിൽ കെയ്നിന്റെ 13–ാം ഗോളും 2026 എഡിഷനിലെ അഞ്ചാം ഗോളുമാണിത്. രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. ലീഡും സമനിലയും കൈവിട്ട കോംഗോ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിറംമങ്ങിപ്പോയി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ലോകകപ്പിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഇംഗ്ലിഷ് താരങ്ങളും പരിശീലകൻ തോമസ് ടുഹേലും. ലോകകപ്പിൽ നോക്കൗട്ടിൽ ആദ്യ പകുതിയിൽ പിന്നിലായ ശേഷം ഇംഗ്ലണ്ട് തിരിച്ചടിച്ചു ജയിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മുൻപ് ഇടവേളയിൽ പിന്നിലായ മത്സരങ്ങളിൽ രണ്ട് സമനിലയും ഏഴ് തോൽവിയുമായിരുന്നു ഫലം.
English Summary:





English (US) ·