Authored by: നിഷാദ് അമീന്‍|Samayam Malayalam•16 Nov 2025, 12:27 am
IPL 2026: കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ (Vignesh Puthur) റിട്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians). വിട്ടയച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തിന്റെ പുനരധിവാസത്തിന് പിന്തുണ നല്‍കും.
വിഷ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ 2025ല്‍.(ഫോട്ടോസ്- Agencies)2025 ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് എംഐ വിഘ്‌നേഷിനെ വാങ്ങിയത്.
മികച്ച പ്രകടനം നടത്തിയിട്ടും വിഘ്‌നേഷ് പുത്തൂരിനെ ഐപിഎല്‍ 2026ല്‍ ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു. ഭാവി വാഗ്ദാനമായ ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറെ ലേലത്തില്‍ വിട്ടയച്ചതിന് പിന്നാലെ അതിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തി.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ തിളങ്ങി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്‌നേഷ് ശ്രദ്ധപിടിച്ചു പറ്റയിരുന്നു. ചെന്നൈയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി കൈയടി നേടി.
ട്രയല്‍സില്‍ മികച്ച ബൗളിങ് കാഴ്ചവച്ചതോടെയാണ് വിഘ്‌നേഷിനെ അപ്രതീക്ഷിതമായി മുംബൈ ഐപിഎല്‍ മല്‍സരത്തിന് അവസരം നല്‍കിയത്. ഐപിഎല്‍ അധികൃതര്‍ ഇത്തവണ നിലനിര്‍ത്തല്‍ താരങ്ങളുടെ എണ്ണത്തില്‍ പരിധി ഒഴിവാക്കിയിട്ടും പുറന്തള്ളിയത് പലരെയും അമ്പരപ്പിച്ചു.
വിഘ്‌നേഷിനെ കൈവിട്ടത് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പരിക്ക് മൂലമാണെന്ന് മുംബൈ ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു. ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെങ്കിലും ഫ്രാഞ്ചൈസി അദ്ദേഹത്തിന്റെ പുനരധിവാസത്തിന് ആവശ്യമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് വ്യക്തമാക്കി.
''കേരള ക്രിക്കറ്റ് ലീഗില്‍ ഉണ്ടായ പരിക്കില്‍ നിന്ന് വിഘ്നേഷ് സുഖം പ്രാപിക്കുന്നു, ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കുന്ന ഐപിഎല്‍ 2026 ലേലത്തിന് മുന്നോടിയായി അദ്ദേഹത്തെ വിട്ടയച്ചെങ്കിലും അദ്ദേഹത്തിന്റെ പുനരധിവാസത്തില്‍ മുംബൈ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരും''- എംഐ അധികൃതര്‍ പറഞ്ഞു.
കാലുകളിലെ അസ്ഥിക്ക് പരിക്കേറ്റതിനാല്‍ 2025 ഐപിഎല്‍ സീസണിനിടെ അദ്ദേഹം ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ വിഘ്‌നേഷിന് പകരം രഘു ശര്‍മ ടീമില്‍ ഇടംപിടിച്ചു. 2025 ലെ കെസിഎല്‍ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനായി രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും വീണ്ടും പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പുറത്തായി.
രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയര്‍ ആയാണ് വിഷ്‌നേഷ് ഐപിഎല്‍ അരങ്ങേറ്റത്തിന് ഇറങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ സഹതാരങ്ങളായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, എതിര്‍ ടീം ക്യാപ്റ്റന്‍ എംഎസ് ധോണി തുടങ്ങിയവര്‍ അഭിനന്ദിച്ചിരുന്നു. മത്സരത്തിലെ നിര്‍ണായകമായ 18-ാം ഓവര്‍ വിഘ്‌നേഷിന് ആയിരുന്നു നല്‍കിയത്.
അണ്ടര്‍ 14, 19 കേരള ടീമുകളില്‍ കളിച്ച വിഘ്‌നേഷ് സീനിയര്‍ തലത്തില്‍ ഒരു ടി20 മത്സരം പോലും കളിക്കാതെയാണ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. സഞ്ജു സാംസണിന് ശേഷം കേരളത്തില്‍ നിന്ന് ദേശീയ ശ്രദ്ധ നേടിയ ക്രിക്കറ്ററാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·