Authored by: നിഷാദ് അമീന്‍|Samayam Malayalam•24 Nov 2025, 9:56 am
IPL 2026: ഐപിഎല്‍ 2026 സീസണില്‍ ഹോം ബേസ് മാറ്റാന്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പദ്ധതിയിടുന്നു. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്ന് ആര്‍ആറിന്റെ ഹോം മാച്ചുകള്‍ പൂനെയിലേക്ക് മാറ്റാന്‍ സാധ്യത.
രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ട് മാറ്റാന്‍ ഒരുങ്ങുന്നു(ഫോട്ടോസ്- Maharashtra Times)റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും 2026 ഐപിഎല്‍ സീസണില്‍ ഹോം ബേസ് ഓപ്ഷനായി പൂനെയാണ് പരിഗണിക്കുന്നത്. ചിന്നസാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രാദേശിക അധികൃതര്‍ കനത്ത നിബന്ധനകള്‍ വച്ചതാണ് ആര്‍സിബിയെ പുതിയ വേദി അന്വേഷിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
ലേലം ആവശ്യമില്ല, ലീഗ് ആറു മാസം; ഐപിഎല്ലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഉത്തപ്പ
ഹോം ബേസ് മാറ്റാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും പ്രധാന ഓപ്ഷനായി പൂനെ പരിഗണിക്കുന്നതായും ക്രിക്ബസ് റിപോര്‍ട്ട് ചെയ്തു. ജയ്പൂരില്‍ നിന്ന് രാജ്യത്തെ മറ്റൊരു പ്രദേശത്തേക്ക് ഹോം ഗ്രൗണ്ട് മാറുമെന്ന് ഏതാണ്ട് ഉറപ്പായി. മികച്ച സൗകര്യങ്ങളും ആരാധകരും ഏറെയുള്ള പൂനെ ഏറ്റവും മികച്ച വേദിയായി കണക്കാക്കപ്പെടുന്നു.
രാജസ്ഥാന്റെയും ആര്‍സിബിയുടെയും പ്രാദേശിക ആരാധകവൃന്ദത്തെ നിരാശരാക്കുന്നതാണ് ഈ നീക്കം. പൂനെ ഗഹുഞ്ചെയിലുള്ള എംസിഎ സ്റ്റേഡിയം അവരുടെ പുതിയ ഹോം ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൂനെ വേദിയായി അനുവദിക്കുന്നതിന് പ്രാദേശിക ക്രിക്കറ്റ് ഭരണസമിതി സന്നദ്ധരാണ്. എംസിഎയും ആര്‍ആര്‍ മാനേജ്മെന്റും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തല്‍, വിമാനത്താവള കണക്റ്റിവിറ്റി, ലോജിസ്റ്റിക്കല്‍ ഘടകങ്ങള്‍, ഹോട്ടല്‍ സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓപറേഷന്‍സ് ടീം പൂനെയിലേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹിത് പവാര്‍ നഗരത്തിലേക്ക് ഐപിഎല്‍ തിരിച്ചുവരണമെന്ന് വളരെ ആഗ്രഹിക്കുന്നതായി എംസിഎ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഫ്രാഞ്ചൈസിയും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും (ആര്‍സിഎ) തമ്മിലുള്ള സംഘര്‍ഷമാണ്. ആര്‍ആറിന്റെ 2025ലെ മോശം പ്രകടനത്തിന് കാരണം ഒത്തുകളിയാണെന്ന് ആര്‍സിഎ ഉദ്യോഗസ്ഥന്‍ കൂടിയായ സംസ്ഥാന എംഎല്‍എ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച ആര്‍ആര്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.
ആര്‍ആര്‍ നല്‍കിയ പാസുകളുടെ എണ്ണത്തില്‍ ആര്‍സിഎ അതൃപ്തി പരസ്യമാക്കിയിരുന്നു. കോംപ്ലിമെന്ററി ടിക്കറ്റുകളുടെ കാര്യത്തിലും ആര്‍ആറും ആര്‍സിഎയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·