Authored by: നിഷാദ് അമീന്‍|Samayam Malayalam•25 Nov 2025, 6:20 pm
Sanju Samson: ഐപിഎല്‍ 2026ല്‍ (IPL 2026) ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) കിരീടം നേടിയില്ലെങ്കില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായി ഉയര്‍ത്തപ്പെടും. എംഎസ് ധോണിയുടെ (MS Dhoni) പിന്തുണ സഞ്ജുവിന് ഗുണംചെയ്യും.
ഹൈലൈറ്റ്:
- സഞ്ജു ഓപണര്‍ റോളിലെത്തും
- സിഎസ്‌കെ ക്യാമ്പ് ആവേശത്തില്‍
- വിഘ്നേഷ് പുത്തൂരിനെ നോട്ടമിട്ടു
സഞ്ജു സാംസണ്‍ സിഎസ്‌കെ ജഴ്‌സിയില്‍. Photo: Instagram@chennaiipl(ഫോട്ടോസ്- Agencies)ലേലം ആവശ്യമില്ല, ലീഗ് ആറു മാസം; ഐപിഎല്ലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഉത്തപ്പ
കഴിഞ്ഞ രണ്ട് സീസണുകളില്‍ സിഎസ്‌കെയെ നയിച്ച റുതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായും എംഎസ് ധോണി വിക്കറ്റ് കീപ്പറായും തുടരും. ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. ധോണിയുടെ പിന്‍ഗാമിയെന്ന നിലയില്‍ സഞ്ജു പിന്നീട് കീപ്പര്‍ ഗ്ലൗസ് കൂടി അണിയേണ്ടി വരും.
ഇത്തവണ സിഎസ്‌കെയെ മികച്ച നിലയില്‍ എത്തിക്കാനായില്ലെങ്കില്‍ റുതുരാജില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം കൂടി സഞ്ജുവിന് ഏറ്റെടുക്കേണ്ടി വരും. സിഎസ്‌കെയ്ക്ക് കപ്പില്ലാത്തതിന്റെ സമ്മര്‍ദ്ദം വളരെ വലുതാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ സല്‍പ്പേര് നിലനിര്‍ത്തണം. ഇതിന് സാധിച്ചില്ലെങ്കില്‍ റുതുരാജിനേക്കാള്‍ മല്‍സര പരിചയവും ക്യാപ്റ്റന്‍സി റെക്കോഡുമുള്ള സഞ്ജുവിന് ചുമതല കൈമാറേണ്ടി വരും.
ക്യാപ്റ്റന്‍സി തന്ത്രങ്ങളിലും കളിക്കാരുമായുള്ള ആശയവിനിമയത്തിലും ആരാധക പിന്തുണയിലും സഞ്ജു ഏറെ മുന്നിലാണ്. 2028ലെ പ്രഥമ സീസണിന് ശേഷം രാജസ്ഥാനെ ഫൈനലില്‍ എത്തിച്ച ഏക ക്യാപ്റ്റനാണ് സഞ്ജു. റുതുരാജിന് കീഴില്‍ സിഎസ്‌കെ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. റുതുരാജിന് സീസണിന്റെ മധ്യത്തില്‍ പരിക്കേറ്റ് പിന്മാറേണ്ടിയും വന്നു. ഇനിയൊരു തവണ കൂടി മികച്ച ഫിനിഷിങ് സാധ്യമായില്ലെങ്കില്‍ റുതുരാജിന് സ്ഥാനമൊഴിയേണ്ടി വരും.
സിഎസ്‌കെയുടെ നയങ്ങളിലും തീരുമാനങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്ന ധോണിയുടെ പിന്തുണ സഞ്ജുവിനുണ്ട്. സഞ്ജുവിനെ സിഎസ്‌കെയിലെത്തിക്കുന്നതില്‍ ധോണി വഹിച്ച പങ്ക് പ്രധാനമാണ്. തന്റെ പിന്‍ഗാമിയായി ധോണി സഞ്ജുവിനെ കാണുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് സഞ്ജുവിന്റെ റിക്രൂട്ട്‌മെന്റ് എന്ന് വ്യക്തമാണ്. വലിയ ആരാധകവൃന്ദമുള്ള ദക്ഷിണേന്ത്യന്‍ ഫ്രാഞ്ചൈസിക്ക് തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിന്റെ വരവ് കൂടുതല്‍ ആവേശം പകരും.
സഞ്ജുവിന്റെ നിയമനത്തിന് തൊട്ടുപിന്നാലെ കേരളത്തില്‍ നിന്നുള്ള മറ്റൊരു ഒഫീഷ്യലും സിഎസ്‌കെയില്‍ ചേര്‍ന്നു. സഞ്ജു കളിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഭാഗമായിരുന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസിനെ സിഎസ്‌കെയുടെ പുതിയ ടാലന്റ് സ്‌കൗട്ടായി നിയമിച്ചു.
സഞ്ജുവിനെ സിഎസ്‌കെ ക്യാമ്പും ഫ്രാഞ്ചൈസി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിന് ശേഷം സിഎസ്‌കെയോടുള്ള തന്റെ ആരാധന സഞ്ജു സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. മഞ്ഞക്കുപ്പായത്തില്‍ കളിക്കാന്‍ അഭിമാനത്തോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സ്പിന്നര്‍മാരെയെല്ലാം വിട്ടയച്ചതിനാല്‍ അടുത്ത മാസത്തെ ലേലത്തില്‍ സിഎസ്‌കെ പരിചയസമ്പന്നരായ സ്പിന്നര്‍മാരെ ലക്ഷ്യമിട്ടേക്കും. മുംബൈ ഇന്ത്യന്‍സ് വിട്ടയച്ച മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിനെ പരിഗണിക്കുന്നുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·