Authored by: നിഷാദ് അമീന്‍|Samayam Malayalam•10 Nov 2025, 8:06 pm
IPL 2026: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് (Chennai Super Kings) മാറിയാല്‍ സഞ്ജു സാംസണ്‍ (Sanju Samson) റുതുരാജ് ഗെയ്ക്വാദിന് പകരം ക്യാപ്റ്റനാവുമോ? സിഎസ്‌കെയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എംഎസ് ധോണിയാണ് അവസാന വാക്ക്.
റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ഐപിഎല്ലിനിടെ(ഫോട്ടോസ്- Agencies)കൈമാറ്റം സാധ്യമായില്ലെങ്കിലും അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാനില്‍ ഉണ്ടാവില്ല. ഡിസംബറില്‍ നടക്കുന്ന ലേലത്തില്‍ വിട്ടയച്ചേക്കും. നവംബര്‍ 15ന് പ്രഖ്യാപിക്കുന്ന നിലനിര്‍ത്തല്‍ താരങ്ങളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തില്ല. ഫ്രാഞ്ചൈസിയില്‍ തുടരാന്‍ സഞ്ജു ആഗ്രഹിക്കുന്നില്ല എന്നതിനാലാണിത്.
പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്
പ്ലെയര്‍ ട്രേഡിന്റെ ഭാഗമാവുന്ന സഞ്ജു, രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരുടെ രേഖാമൂലമുള്ള സമ്മതപത്രം ഐപിഎല്‍ ഭരണസമിതിക്ക് നല്‍കിയാല്‍ കരാര്‍ സാധ്യമാവും. സിഎസ്‌കെയിലേക്കുള്ള സഞ്ജുവിന്റെ മാറ്റത്തിന് ഇനി ഇത് മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപോര്‍ട്ട്.
സിഎസ്‌കെയില്‍ എത്തിയാല്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, അത് ഉടനെ ഉണ്ടാവില്ലെന്നാണ് സിഎസ്‌കെയുടെ മുന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്റെ അഭിപ്രായം. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കൂടെ ഉണ്ടായിരുന്ന അശ്വിന്‍ 2025ല്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ചു.
സഞ്ജു 2021 മുതല്‍ രാജസ്ഥാന്റെ ക്യാപ്റ്റനാണെങ്കിലും 2026 സീസണില്‍ ക്യാപ്റ്റന്‍സി പ്രതീക്ഷിക്കേണ്ടതില്ലെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു. സിഎസ്‌കെയുടെ നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് അടുത്ത സീസണിലും ക്യാപ്റ്റനായി തുടരും. എന്നാല്‍, കുറച്ചുകാലം സിഎസ്‌കെയില്‍ തുടര്‍ന്നാല്‍ ക്യാപ്റ്റന്‍സി സഞ്ജുവിനെ തേടിയെത്തുമെന്നും അശ്വിന്‍ കരുതുന്നു.
'സഞ്ജുവിന് ക്യാപ്റ്റന്‍സി നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, സിഎസ്‌കെയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ സീസണായിരിക്കും. റുതുരാജ് ഗെയ്ക്വാദ് തുടരുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, തീര്‍ച്ചയായും മുന്നോട്ട് പോകുമ്പോള്‍ സഞ്ജു ക്യാപ്റ്റന്‍ ഓപ്ഷനായിരിക്കും'- അശ്വിന്‍ പറഞ്ഞു.
സിഎസ്‌കെയെ ഏറെക്കാലം നയിച്ച എംഎസ് ധോണി 2026 സീസണിലും ടീം അംഗമായി തുടരുമെന്ന് ഫ്രാഞ്ചൈസി ഈയിടെ സ്ഥിരീകരിച്ചിരുന്നു. ധോണിയുടെ മേല്‍നോട്ടത്തിലായിരിക്കും സിഎസ്‌കെയുടെ പദ്ധതികളെല്ലാം. സഞ്ജുവിനായുള്ള പ്ലെയര്‍ ട്രേഡ് ചര്‍ച്ചകളില്‍ ധോണി നേതൃപരമായ പങ്കുവഹിച്ചു.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ സ്ഥിരം ക്യാപ്റ്റനായി ഐപിഎല്‍ 2024 ന് മുമ്പാണ് റുതുരാജിന് ധോണി ചുമതല നല്‍കിയത്. സീസണിലെ അവസാന ലീഗ് സ്റ്റേജ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതതോടെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. പരിക്ക് കാരണം അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം റുതുരാജ് ഐപിഎല്‍ 2025ല്‍ നിന്ന് പുറത്തായി. 19 മത്സരങ്ങളില്‍ എട്ട് വിജയങ്ങളും 11 തോല്‍വികളുമാണുള്ളത്. 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയത് റുതുരാജിന്റെ കീഴിലാണ്.
ആദ്യ ഐപിഎല്‍ (2008) കിരീടം നേടിയ ആര്‍ആര്‍ പിന്നീട് ഫൈനലിലെത്തുന്നത് 2022ല്‍ സഞ്ജു സാംസണിന്റെ കീഴിലാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. 2021 മുതല്‍ ആര്‍ആറിനെ നയിക്കുന്നു. 67 മത്സരങ്ങളില്‍ നിന്ന് 33 വിജയങ്ങളും 32 തോല്‍വികളുമാണ് സഞ്ജുവിന്റെ ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോഡ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·