Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Mar 2026, 2:16 p.m. IST
IPL 2026: ഇത്തവണ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടതോടെ രാജസ്ഥാന്റെ അടുത്ത നീക്കം എന്താവുമെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
ഹൈലൈറ്റ്:
- രാജസ്ഥാൻ ഇത്തവണയും ശക്തമായ നിര
- വെെഭവിൽ പ്രതീക്ഷവെച്ച് രാജസ്ഥാൻ
- സങ്കക്കാരയുടെ പരിശീലക മികവ് രാജസ്ഥാന് കരുത്താവും
രാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- ANI)ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു
ഇത്തവണയും രാജസ്ഥാന് ഉയർന്ന കിരീട സാധ്യതയുണ്ട്. ഇത് പറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച ബാറ്റിങ് കരുത്ത് ഇപ്പോഴും ഉണ്ടെന്നതാണ്. രാജസ്ഥാനൊപ്പം കുറച്ച് വർഷങ്ങളായി തുടരുന്ന താരങ്ങൾ ഇത്തവണയും ബാറ്റിങ് കരുത്ത് പകർന്ന് ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ ശെെലിയും തന്ത്രങ്ങളും ഇവർക്ക് നന്നായിട്ട് അറിയാം. ഒത്തിണക്കത്തിലേക്കെത്താൻ അധികം സമയം ഇവർക്ക് ആവശ്യം വരില്ല.
യശ്വസി ജയ്സ്വാൾ-വെെഭവ് സൂര്യവംശി വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാന്റെ കരുത്ത്. ഈ കൂട്ടുകെട്ടിന്റെ ഫോം നിർണ്ണായകമാവും. രണ്ട് പേരും ഉജ്ജ്വല ഫോമിലാണെങ്കിൽ കപ്പ് രാജസ്ഥാന് പ്രയാസമാവില്ല. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ റിയാൻ പരാഗും പിന്നാലെ ദ്രുവ് ജുറേലും ഡൊനോവൻ ഫെരെയ്റയും ഷിംറോൻ ഹെറ്റ്മെയറും ചേരുമ്പോൾ രാജസ്ഥാൻ റോയൽസ് ബാറ്റിങ് നിര ശക്തം. പിന്നാലെ രവീന്ദ്ര ജഡേജയും സാം കറനും ഇറങ്ങുമ്പോൾ രാജസ്ഥാന്റെ ബാറ്റിങ് നിരയിൽ ആശങ്കകളില്ല.
ബൗളിങ് നിരയിലെ പോരായ്മക്കും ഏറെക്കുറെ പരിഹാരം കാണാനായിട്ടുണ്ട്. അവസാന സീസണിലെ രാജസ്ഥാന്റെ പ്രധാന പ്രശ്നം ബൗളിങ് നിര നിലവാരം കാട്ടാത്തതാണ്. ജോഫ്രാ ആർച്ചർ, സന്ദീപ് ശർമ എന്നിവർക്കൊപ്പം സാം കറനും പേസ് കരുത്ത് തീർക്കാനായി പ്ലേയിങ് 11ലുണ്ടാവും. ഇനി സ്പിൻ ബൗളിങ്ങിലേക്ക് വരുമ്പോഴും ശക്തമാണെന്ന് കാണാനാവും.
രവീന്ദ്ര ജഡേജയെപ്പോലൊരു സീനിയർ സ്പിന്നർ മുന്നിൽ നിന്ന് നയിക്കുമ്പോൾ രവി ബിഷ്നോയിയും മലയാളി താരം വിഘ്നേഷ് പുത്തൂരും ഒപ്പം കരുത്തുപകരാനുണ്ട്. റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി മോശമാണെന്ന അഭിപ്രായം പലർക്കുമുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ സാധിക്കുന്ന പരിശീലകനാണ് ഇത്തവണ രാജസ്ഥാനൊപ്പമുള്ളത്. കുമാർ സങ്കക്കാര തന്ത്രശാലിയായ പരിശീലകനാണ്.
IPL 2026: ഐപിഎൽ പടിവാതുക്കൽ, പരിക്കിൽ വലഞ്ഞ് ടീമുകൾ; കൂടുതൽ തിരിച്ചടി ആർക്ക്? തലപുകച്ച് ഈ മൂന്ന് ടീമുകൾ
സഞ്ജു സാംസൺ എന്ന താരത്തിന്റെ അഭാവം ടീമിനെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകാൻ സങ്കക്കാരക്ക് സാധിക്കും. അനുഭവസമ്പന്നനായ ക്യാപ്റ്റനും പരിശീലകനുമാണ് അദ്ദേഹം. ഇത്തവണ പരീക്ഷണങ്ങൾ നടത്താൻ ആവശ്യത്തിന് താരങ്ങൾ രാജസ്ഥാനൊപ്പമുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ ബൗളിങ് നിരയിൽ പരിമിതികൾ ഇത്തവണയില്ല.
പേസ് ഓൾറൗണ്ടറായി സാം കറന്റെ വരവ് രാജസ്ഥാൻ പ്ലേയിങ് 11നെ കൂടുതൽ സംതുലിതാവസ്ഥയിലേക്കെത്തിക്കുന്നു. എന്തായാലും രാജസ്ഥാന് ഇത്തവണ വലിയ കിരീട സാധ്യതകൾ തന്നെയുണ്ട്. സഞ്ജുവില്ലാതെ കിരീടം നേടാൻ തങ്ങൾക്ക് സാധിക്കുമെന്ന വാശിയോടെയാവും ഇത്തവണ രാജസ്ഥാൻ ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്.








English (US) ·