Authored by: നിഷാദ് അമീന്‍|Samayam Malayalam•11 Nov 2025, 11:30 pm
IPL 2026: സിഎസ്‌കെയുടെ നന്മയ്ക്കായി ജഡേജയെ ധോണി ബലികഴിച്ചുവെന്ന കൈഫിന്റെ പ്രസ്താവന ശരിവയ്ക്കുന്നതാണ് പുതിയ റിപോര്‍ട്ട്. ജഡേജയെ കൈവിടാന്‍ സിഎസ്‌കെ ആഗ്രഹിച്ചിരുന്നില്ല. ധോണിയുടെ 'നിരാശ' ജഡേജയെ പുറന്തള്ളി സഞ്ജു സാംസണിനെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നാണ് റിപോര്‍ട്ട്.
സിഎസ്‌കെയുടെ നന്മയ്ക്കായി ജഡേജയെ ധോണി ബലികഴിച്ചുവെന്ന കൈഫിന്റെ പ്രസ്താവന ശരിവച്ച് പുതിയ റിപോര്‍ട്ട്.(ഫോട്ടോസ്- Agencies)എന്നാല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പുറത്തുപോകല്‍ സിഎസ്‌കെ ആസൂത്രണം ചെയ്തിരുന്നില്ലെന്ന് റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജഡേജയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതില്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമില്ലെന്നും രാജസ്ഥാന്‍ റോയല്‍സുമായുള്ള കരാര്‍ ടീമിലെ പ്രധാനിയായ എംഎസ് ധോണിയുടെ 'നിരാശ'യില്‍ നിന്ന് ഉണ്ടായതാണെന്നും ദേശീയ ദിനപത്രം വെളിപ്പെടുത്തി.
പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്
സിഎസ്‌കെ ആരാധകരുടെ ചോദ്യങ്ങള്‍ നേരിടാനാവാതെ ജഡേജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍ജീവമാക്കിയതായി നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു പക്ഷേ, ഈ മാറ്റം ജഡേജയും വ്യക്തിപരമായി ആഗ്രഹിച്ചിരുന്നില്ല എന്ന അനുമാനത്തിന് ഇത് ബലം നല്‍കുന്നു. 13 വര്‍ഷത്തെ ഫ്രാഞ്ചൈസിയുമായുള്ള ജഡേജ ബന്ധം അവസാനിപ്പിക്കാന്‍ ഇനി സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണുള്ളത്.
തീരുമാനം വന്നതോടെ ജഡേജ സമ്മതപത്രത്തില്‍ ഒപ്പുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ട്രാന്‍സ്ഫര്‍ ബാധകമായ മൂന്ന് കളിക്കാരുടെയും രേഖാമൂലമുള്ള അനുമതി ഐപിഎല്‍ ഭരണസമിതിക്ക് നല്‍കിയാലേ ഇപ്പോള്‍ നിശ്ചയിച്ച പ്ലെയര്‍ ടേഡ് സാധ്യമാവൂ.
സഞ്ജു റോയല്‍സ് വിടാന്‍ തീരുമാനിച്ചുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ആദ്യം സമീപിച്ച ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. ഈ വര്‍ഷം ആദ്യം യുഎസില്‍ നടന്ന മേജര്‍ ലീഗിനിടെ സിഎസ്‌കെയുടെ മാനേജ്മെന്റ് സഞ്ജുവിനെ കണ്ട് സംസാരിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഞ്ജുവിന് പകരം റോയല്‍സ് ആവശ്യപ്പെട്ട താരത്തില്‍ തട്ടി ഈ നീക്കം പിന്നീട് നിലച്ചു. കാരണം ഈ താരത്തെ വിട്ടുകൊടുക്കാന്‍ സിഎസ്‌കെ താല്‍പര്യപ്പെട്ടില്ല.
കളിക്കാരെ വിട്ടയക്കാതെ മുഴുവന്‍ പണം നല്‍കി സഞ്ജുവിനെ വാങ്ങാന്‍ സിഎസ്‌കെ ശ്രമിച്ചുനോക്കിയെന്നും ദേശീയ ദിനപത്രത്തിലെ പുതിയ റിപോര്‍ട്ടില്‍ പറയുന്നു. ചെന്നൈയുടെ കോര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഓള്‍റൗണ്ടര്‍ ജഡേജ വളരെക്കാലമായി ടീമിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ കരിയറിലെ നാല് ഐപിഎല്‍ കിരീടങ്ങളില്‍ മൂന്നെണ്ണവും അവര്‍ക്കൊപ്പമായിരുന്നു. 2018 ലും 2025 ലും ഐപിഎല്‍ മെഗാ ലേലത്തില്‍ രണ്ടുതവണ ടീമില്‍ നിലനിര്‍ത്തപ്പെട്ടു.
ജഡേജയെ വിട്ടയക്കാന്‍ വിമുഖത കാണിക്കുന്നത് ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുമെന്ന് മനസിലാക്കി സിഎസ്‌കെ സമ്മതം മൂളുകയായിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഏറെക്കാലമായുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഞ്ജുവിനെ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഇതിന് പ്രേരിപ്പിച്ചത്.
കാല്‍മുട്ടിലെ പരിക്ക് വിടാതെ പിന്തുടരുന്നതിനാല്‍ 44കാരനായ ധോണിക്ക് അധികനേരം ക്രീസില്‍ ചെവഴിക്കാന്‍ കടുക്ക പ്രയാസമുണ്ട്. അത്‌കൊണ്ടാണ് കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ വാലറ്റത്തേക്ക് പിന്‍വലിഞ്ഞത്. സഞ്ജു എത്തുന്നതോടെ ടോപ് ഓര്‍ഡര്‍ ശക്തിപ്പെടുത്താം. ദേശീയ ടീമില്‍ നിന്ന് വിരമിച്ച് ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ ധോണി അണ്‍ക്യാപ്ഡ് താരമായാണ് കഴിഞ്ഞ സീസണ്‍ മുതല്‍ കളിക്കുന്നത്.
സിഎസ്‌കെയുടെ നന്മയ്ക്കായി ജഡേജയെ ധോണി ബലികഴിച്ചുവെന്നാണ് പ്ലെയര്‍ ഡീലിനെ കുറിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്. 2022 സീസണില്‍ സിഎസ്‌കെയെ നയിച്ചപ്പോള്‍ ജഡേജ പരാജയപ്പെട്ടതാണ് ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കരുതുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ടീം പരാജയപ്പെട്ടപ്പോള്‍ പാതിവഴിയില്‍ ജഡേജയില്‍ നിന്ന് ധോണി ക്യാപ്റ്റന്‍സി തിരിച്ചെടുക്കുകയുണ്ടായി. സഞ്ജുവിന്റെ വരവ് സിഎസ്‌കെയക്ക് ഗുണകരമാണെന്നും കൈഫ് വിശ്വസിക്കുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·