Published: April 30, 2026 05:49 PM IST Updated: April 30, 2026 11:34 PM IST
1 minute Read
മുംബൈ ∙ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎലിന് ശേഷം വരുന്ന പരമ്പരകളിൽ രണ്ടാം വിക്കറ്റ് കീപ്പറായി, ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു പരിഗണനയിലുള്ളത്. ട്വന്റി20 ലോകകപ്പിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന് അവസരം നല്‍കാന്‍ ഒരുങ്ങുന്നത്. യാഥാർഥ്യമായാൽ രണ്ടര വര്‍ഷത്തിന് ശേഷം ഏകദിന ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവാകുമിത്.
2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് അജിത് അഗാർക്കും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ടീമിനെ ഒരുക്കുന്നത്. ഇതിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റിൻഡീസ് എന്നിവർക്കെതിരെ ഉൾപ്പെടെ 20 ഏകദിന മത്സരങ്ങൾ ഇന്ത്യ കളിക്കും. ഈ ടീമുകളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരും പരിഗണനയിലുണ്ടെങ്കിലും നിലവിലെ പ്രകടനം വച്ച് സഞ്ജുവിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎലില്‍ മോശം ഫോമാണ് പന്തിന് പകരക്കാരനെ തിരയാന്‍ ബിസിസിഐയെ നിര്‍ബന്ധിപ്പിച്ചത്.
പന്ത് നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും 2024 ഓഗസ്റ്റിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍. 2023 ഡിസംബറിന് ശേഷം ഇതുവരെ സഞ്ജുവും ഏകദിനത്തില്‍ കളിച്ചിട്ടില്ല. 2018ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പന്ത്, 31 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 33.50 ശരാശരിയില്‍ 871 റണ്‍സാണ് ആകെ നേടിയത്. 106.21 ആണ് സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറിയും നേടിയ പന്തിന്‍റെ ഉയര്‍ന്ന സ്കോര്‍ 2022ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 125 റണ്‍സാണ്.
16 ഏകദിനങ്ങള്‍ കളിച്ച സഞ്ജു, 510 റണ്‍സ് നേടിയിട്ടുണ്ട്. 56.67 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99.60. മൂന്നു അര്‍ധ സെഞ്ചറിയും ഒരു സെഞ്ചറിയും സഞ്ജു നേടിയിട്ടുണ്ട്. 2023ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു സെഞ്ചറി (108). ഐപിഎലില്‍ ചെന്നൈ സൂപ്പർ സിങ്സിലേക്ക് ചേക്കേറിയ സഞ്ജു, രണ്ടു സെഞ്ചറിയടക്കം 8 മത്സരങ്ങളില്‍നിന്ന് 304 റണ്‍സാണ് ഈ സീസണില്‍ നേടിയത്. 169 ആണ് സ്ട്രൈക്ക് റേറ്റ്. എട്ടു മത്സരങ്ങള്‍ കളിച്ച പന്ത് 189 റണ്‍സ് മാത്രമാണ് നേടിയത്.
English Summary:







English (US) ·