ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിലെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക അവലോകന യോഗം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾക്കും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കും മുന്നോടിയായാണ് ഉന്നതതല യോഗം ചേർന്നത്.
What you should work next
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ക്യാപ്റ്റൻമാരായ ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ, മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ്. ലക്ഷ്മൺ എന്നിവർ പങ്കെടുത്ത യോഗത്തിൽ ടീമിന്റെ നിലവിലെ പ്രകടനവും ഭാവി തന്ത്രങ്ങളും വിശദമായി ചർച്ച ചെയ്തു. വാർത്തകളിൽ നിറഞ്ഞുനിന്ന രോഹിത് ശർമയുടെ ഭാവി, ചീഫ് സിലക്ടർ അജിത് അഗാർക്കറുടെ അഭാവം എന്നിവ ഉൾപ്പെടെ യോഗത്തിൽ ഉയർന്നുവന്ന പ്രധാന തീരുമാനങ്ങളും ഉയർന്ന ചോദ്യങ്ങളും പരിശോധിക്കാം.
∙ രോഹിത് ശർമയുടെ ഭാവി
യോഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വിഷയം മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഏകദിന ഭാവി തന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിത്തിനോടു വിരമിക്കാൻ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമീപകാലത്ത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞ ബിസിസിഐ, രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
‘‘അദ്ദേഹം നിലവിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ (ഇംഗ്ലണ്ടിനെതിരെ) പോലും 138 റൺസ് നേടി. പിന്നെയെന്തിനാണ് ഇത്തരം ഊഹാപോഹങ്ങൾ? വസ്‌തുതാവിരുദ്ധമായ വാർത്തകൾക്ക് അവസരം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’’– ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഹോം ഏകദിന പരമ്പരയിൽ രോഹിത് വീണ്ടും കളത്തിലിറങ്ങും. 2027 ലോകകപ്പ് വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ലെങ്കിലും, നിലവിൽ രോഹിത് ടീമിന്റെ അവിഭാജ്യഘടകമായി തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.
∙ അജിത് അഗാർക്കറുടെ അപ്രതീക്ഷിത അഭാവംടീം മാനേജ്‌മെന്റും നായകന്മാരും പങ്കെടുത്ത നിർണായക യോഗത്തിൽ ചീഫ് സിലക്ടർ അജിത് അഗാർക്കർ പങ്കെടുക്കാതിരുന്നത് വലിയ ചോദ്യങ്ങൾക്ക് വഴിവച്ചു. ഓൺലൈനായി പോലും അഗാർക്കർ യോഗത്തിൽ ഭാഗമായില്ല. പെട്ടെന്നു വിളിച്ചുചേർത്ത യോഗമായതിനാലും, അഗാർക്കർ നെറ്റ്‌വർക്ക് സൗകര്യമില്ലാത്ത സ്ഥലത്തായിരുന്നതിനാലുമാണ് പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ബിസിസിഐ നൽകിയ വിശദീകരണം. അതേസമയം, അഗാർക്കറുടെ സിലക്ടർ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ബിസിസിഐ മറുപടി നൽകി. സെപ്റ്റംബർ അവസാനം കാലാവധി തികയുന്ന അഗാർക്കറുടെ കരാർ നീട്ടിനൽകുന്നതിനെക്കുറിച്ച് ഈ യോഗത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും, നിലവിൽ ആശയവിനിമയ വിടവുകൾ ഒന്നും ബിസിസിഐയിൽ ഇല്ലെന്നും സൈകിയ കൂട്ടിച്ചേർത്തു.
∙ വൈഭവ് സൂര്യവംശിക്കായി വൻ പദ്ധതി
പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ ഭാവി ക്രിക്കറ്റ് കരിയർ ദീർഘകാലത്തേക്ക് കരുതലോടെ വളർത്തിയെടുക്കാനും യോഗത്തിൽ തീരുമാനം. സച്ചിൻ തെൻഡുൽക്കറെപ്പോലെ ദീർഘകാലം രാജ്യത്തെ സേവിക്കുന്ന ഇതിഹാസ താരമായി വൈഭവിനെ മാറ്റാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഒറ്റ പരമ്പരയിലോ ഒരു വർഷത്തിലോ മാത്രം ഒതുങ്ങിപ്പോകുന്ന താരമായി വൈഭവ് മാറരുതെന്നാണ് ബിസിസിഐയുടെ നിലപാട്. ഐപിഎലിലെയും സിംബാബ്‌വെ പരമ്പരയിലെയും മിന്നുന്ന പ്രകടനത്തിന് ശേഷം വൈഭവിന്റെ മാനസിക-ശാരീരിക ക്ഷമതയും പുരോഗതിയും എല്ലാ കോണുകളിൽനിന്നും ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിക്കും.
‘‘വൈഭവ് സൂര്യവംശിയോ അദ്ദേഹത്തിന്റെ പദവിയിലുള്ള മറ്റേതെങ്കിലും കളിക്കാരനോ തുടരുകയും സച്ചിൻ തെൻഡുൽക്കർ രാജ്യത്തിനു വേണ്ടി ചെയ്തതുപോലെയോ മുൻകാലങ്ങളിൽ ഇതിഹാസങ്ങളായി മാറിയ മറ്റു കളിക്കാരെപ്പോലെയോ സേവനം ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യാന്തര രംഗത്ത് ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച 15 വയസ്സുകാരനായ ഒരു കളിക്കാരനെ ഇത്രയും പ്രോത്സാഹിപ്പിക്കുന്നതിൽ ബിസിസിഐക്ക് അഭിമാനിക്കാം. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഓരോ ശരിയായ ചുവടും ഒരു പരമ്പരയോ ഒരു വർഷത്തേക്ക് മാത്രമോ ആകാതിരിക്കാൻ ഞങ്ങൾ ഏറെ ശ്രദ്ധിക്കുന്നുണ്ട്.’’– ദേവജിത് സൈകിയ പറഞ്ഞു.
വൈഭവിനെ കൂടാതെ ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്ന 10-15 യുവതാരങ്ങളുടെ ഒരു പ്രത്യേക സംഘത്തെയും (ടാർഗറ്റഡ് ഗ്രൂപ്പ്) ബിസിസിഐ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. വി.വി.എസ്.ലക്ഷ്മണിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈ താരങ്ങൾക്ക് പ്രത്യേക പരിശീലനവും കരിയർ മാർഗനിർദേശവും നൽകാനാണ് യോഗത്തിലെ തീരുമാനം.
∙ സേന (SENA) പര്യടനങ്ങൾക്ക് മുന്നോടിയായി പ്രത്യേക പരിശീലനം
അയർലൻഡിലും ഇംഗ്ലണ്ടിലും നേരിട്ട തോൽവികൾ ബിസിസിഐക്ക് വലിയൊരു മുന്നറിയിപ്പായിരുന്നു. വിദേശ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തലിൽ, ഇനി മുതൽ സേന (SENA - South Africa, England, New Zealand, Australia) രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്നതിന് മുൻപ് പ്രത്യേക തന്ത്രങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. തുടർന്നുള്ള പര്യടനങ്ങൾക്ക് മുൻപായി കളിക്കാർക്ക് കൃത്യമായ വിശ്രമവും, കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള സമയവും, സന്നാഹ/സൗഹൃദ മത്സരങ്ങളും ഉറപ്പാക്കുന്ന രീതിയിൽ എഫ്ടിപി പുനഃക്രമീകരിക്കാൻ രാജ്യാന്തര തലത്തിൽ ബിസിസിഐ ആവശ്യമുന്നയിക്കും.
∙ വർക്ക് ലോഡ് മാനേജ്‌മെന്റും പരുക്കുകളും
ട്വന്റി20 ലോകകപ്പും ഐപിഎലും ഉൾപ്പെടെയുള്ള തുടർച്ചയായ മത്സരങ്ങൾ കളിക്കാരുടെ ആരോഗ്യത്തെയും ഫിറ്റ്നസിനെയും സാരമായി ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് പോയ 15 അംഗ സംഘത്തിലെ 3-4 കളിക്കാർ പരുക്കിന്റെ പിടിയിലായത് ഇതിന് ഉദാഹരണമായി ബിസിസിഐ ചൂണ്ടിക്കാട്ടി.പരുക്കേറ്റ് മടങ്ങിയെത്തുന്ന കളിക്കാർ വീണ്ടും പെട്ടെന്ന് പരുക്കിന്റെ പിടിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ ഫിറ്റ്‌നസ് പ്രോട്ടോക്കോളുകൾ കൊണ്ടുവരും. നായകന്മാരുമായും കോച്ചുമായും കൂടിയാലോചിച്ച് കളിക്കാരുടെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കും.]
∙ പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി ഇല്ല
ടീം മാനേജ്‌മെന്റും സിലക്ഷൻ കമ്മിറ്റിയും സെന്റർ ഓഫ് എക്സലൻസും തമ്മിലുള്ള ഏകോപനത്തിനായി വി.വി.എസ്. ലക്ഷ്മണിനെ ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ ആയി നിയമിക്കുമെന്ന റിപ്പോർട്ടുകൾ ബിസിസിഐ തള്ളി. നിലവിൽ ബിസിസിഐയുടെ എല്ലാ വിഭാഗങ്ങളും വളരെ സുതാര്യമായും മികച്ച രീതിയിലുമാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ പുതിയൊരു പദവിയുടെ ആവശ്യകത നിലവിലില്ലെന്നും വ്യക്തമാക്കി.
∙ മറ്റു പ്രധാന തീരുമാനങ്ങളും വരാനിരിക്കുന്ന മത്സരങ്ങളും
1. 2027 ഏകദിന ലോകകപ്പ് റോഡ്‌മാപ്: ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവർ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2027 ലോകകപ്പിനായി ഏറ്റവും മികച്ച ടീം കോംബിനേഷൻ കണ്ടെത്താനുള്ള പ്രക്രിയകൾക്ക് തുടക്കമായി.
2. ഏഷ്യൻ ഗെയിംസ് സൗകര്യങ്ങൾ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് അത്‌ലറ്റ്‌സ് വില്ലേജിൽ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തും. ആവശ്യമെങ്കിൽ സ്വന്തം നിലയിൽ താമസസൗകര്യം ഒരുക്കാനും മടിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.
3. വനിതാ ചാംപ്യൻസ് ട്രോഫി: അവസാന നിമിഷം ശ്രീലങ്കയിൽ നടത്താൻ സാധിക്കാതെ വന്ന വനിതാ ചാംപ്യൻസ് ട്രോഫിക്ക് ബിസിസിഐ 4 വേദികൾ വാഗ്ദാനം ചെയ്യുകയും അതിൽ 2 വേദികൾ ഐസിസി തിരഞ്ഞെടുക്കുകയും ചെയ്തു.
വരാനിരിക്കുന്ന ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയും, അതിനുശേഷമുള്ള ഏഷ്യൻ ഗെയിംസും, ഓസ്‌ട്രേലിയയ്‌ക്കെതിരെയുമുള്ള മത്സരങ്ങളും ഇന്ത്യൻ ടീമിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രകടനത്തിലെ വീഴ്ചകൾ തിരുത്തി ഭാവിയിലേക്ക് വ്യക്തമായ പ്ലാനോടെ മുന്നേറാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
English Summary:






English (US) ·