Published: July 02, 2026 03:26 PM IST Updated: July 02, 2026 04:56 PM IST
3 minute Read
നോക്കൗട്ട് റൗണ്ടിലെ എല്ലാ മൽസരങ്ങളും അട്ടിമറികളാകണമെന്നില്ല; ത്രില്ലടിപ്പിക്കണമെന്നുമില്ല. വിജയസാധ്യതയുള്ളൊരു ടീം ഏറെ ആയാസപ്പെടാതെ എതിരാളികളെ മറികടന്നേക്കാം. അതാണ് യുഎസ്എ- ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗൊവിന മത്സരത്തില്‍ സംഭവിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഇരു പകുതിയിലും മേല്‍ക്കോയ്മ കാട്ടിയ യുഎസ്, ഫൊലാരിന്‍ ബലോഗനും മാലിക് ടില്‍മാനും നേടിയ ഗോളുകളിലൂടെ വിജയം നേടി. അമേരിക്കയ്ക്ക് തങ്ങളുടെ പ്രകടനം മധുരിച്ചിരിക്കാമെങ്കിലും അവസാനം അല്‍പം കയ്പും തോന്നിയിരിക്കണം. ബലോഗന്‍ കളിയുടെ 61-ാമത്തെ മിനിറ്റില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തു പോയതിനാല്‍ അദ്ദേഹത്തിന് അടുത്ത മത്സരത്തില്‍ കരയ്ക്കിരിക്കേണ്ടി വരുമെന്നതാണ് യുഎസിന്റെ ഉത്കണ്ഠ.
What you should work next
അദ്ഭുതങ്ങളൊന്നുമില്ലാത്ത കളിയായിരുന്നു അത്. അത്തരം മത്സരങ്ങള്‍ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ അപൂര്‍വമായിരുന്നു. അവസാനം വരെ ബോസ്‌നിയ പോരാടിയെങ്കിലും എല്ലാ മേഖലയിലും യുഎസ് അവര്‍ക്കെതിരെ തികഞ്ഞ ആധിപത്യം പുലര്‍ത്തി. അര്‍ജന്റീനക്കാരനായ ഹെഡ് കോച്ച് മൗറിസിയോ പൊച്ചെറ്റിനോയുടെ കീഴില്‍ കളിക്കുന്ന ഇപ്പോഴത്തെ ടീമും മുന്‍ അമേരിക്കന്‍ ടീമുകളും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഈ ടീമിന് മൗറിസിയോ പകര്‍ന്നു നല്‍കിയ സവിശേഷതകളും ശൈലിയും ഏറെ ശ്രദ്ധേയമാണ്. മത്സരത്തിനിടയില്‍ കളി മറന്നവരെപ്പോലെ തോന്നിപ്പിച്ചിരുന്ന മുന്‍ അമേരിക്കന്‍ ടീമുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ ടീം വ്യക്തമായ ഉദ്ദേശ്യത്തോടെ കളിക്കുന്നു. മാത്രമല്ല, അവര്‍ കൂടുതൽ ആക്രമണോത്സുകരുമാണ്. ഇത് കളിയുടെ ആദ്യ പകുതിയില്‍ത്തന്നെ വ്യക്തമായിരുന്നു. ആദ്യ ഗോളിനു വേണ്ടി അവര്‍ നിരന്തരം ബോസ്‌നിയന്‍ പ്രതിരോധനിരയെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
What you should work next
പ്രതീക്ഷിച്ചതിലേറെ സമയമെടുത്തെങ്കിലും 45-ാം മിനിറ്റില്‍ അമേരിക്ക ബെലോഗന്റെ ഗോളിലൂടെ മുന്നിലെത്തി. നേരത്തേ, 31-ാം മിനിറ്റിലും ബെലോഗന്‍ ലക്ഷ്യം കണ്ടിരുന്നെങ്കിലും അത് ഓഫ്‌സൈഡായി വിധിക്കപ്പെട്ടിരുന്നു. യുഎസിന്റെ ആക്രമണോൽസുകത വെളിവാക്കിയ ഒരു നീക്കത്തില്‍, ബോസ്‌നിയന്‍ ഡിഫന്‍ഡമാര്‍ക്കിടയിലൂടെ മാലിക് ടില്‍മാന്‍ നല്‍കാന്‍ ശ്രമിച്ച പാസ് ഒരു ഡിഫന്‍ഡറുടെ കാലിൽതട്ടി, ബോക്‌സില്‍ നില്‍ക്കുകയായിരുന്ന ബെലോഗനിലേക്കെത്തി. മൂന്നു ബോസ്നിയൻ കളിക്കാരും ഗോള്‍ കീപ്പറും പാഞ്ഞടുക്കുന്നതിനിടെ ബെലോഗന്‍ കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ 45 മിനിറ്റ് ക്ഷമയോടെ നിരന്തരം യുഎസ് നടത്തിയ ശ്രമങ്ങളുടെ ഫലം.
രണ്ടാം പകുതിയിലും യുഎസ് മികച്ച കളി പുറത്തെടുത്തെങ്കിലും 61-ാം മിനിറ്റില്‍ ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടി വന്നത് അവർക്കു ക്ഷീണമായി. യുഎസിന്റെ ഹാഫിൽ നീട്ടിയടിച്ചു കിട്ടിയ ഒരു പാസിനു വേണ്ടി ബോസ്നിയൻ സെന്റര്‍ ബാക്ക് ടാരിക് മുഹറെമോവിക്കുമായി പോരാടുന്നതിനിടെ ബലോഗൻ മുഹറെമോവിക്കിന്റെ കണങ്കാലില്‍ ചവിട്ടി. റഫറി ഇത് വിഡിയോ അസിസ്റ്റന്റ് റഫറിയുമായി ചേര്‍ന്ന് പരിശോധിച്ച ശേഷം ബലോഗനു നേരെ റെഡ് കാര്‍ഡ് കാണിച്ചു. അങ്ങനെ, ബാക്കി 30 മിനിറ്റ് യുഎസിന് 10 പേരുമായി കളിക്കേണ്ടി വന്നു.
ഈ ചുവപ്പു കാർഡ് ഇനി കുറച്ചുകാലത്തേക്ക് വിവാദ വിഷയമാകുമെന്ന് ഉറപ്പ്. ഈ ലോകകപ്പിൽ റഫറിമാരുടെ പല തീരുമാനങ്ങളും സ്ഥിരതയില്ലാത്തതാണെന്നതിന് ഒരു തെളിവാണിത്. ബലോഗന്റെ ഭാഗത്തുനിന്ന് ഫൗള്‍ ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അള്‍ജീരിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍, സമാനമായൊരു സാഹചര്യത്തില്‍ ലയണല്‍ മെസിക്ക് മഞ്ഞക്കാര്‍ഡാണു ലഭിച്ചത്. ഇത്തരം പ്രധാന ടൂര്‍ണമെന്റുകളില്‍, ഒരേ തരത്തിലുള്ള ഫൗളുകള്‍ക്ക് ശിക്ഷ നിര്‍ണയിക്കുന്നതില്‍ റഫറിമാർ കൂടുതല്‍ സ്ഥിരത പുലര്‍ത്തണം. ഒരു ടീം നിര്‍ണായക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതു വിവാദങ്ങള്‍ക്കു വഴിവയ്ക്കും. 2006 ലെ ഫൈനലില്‍ സിനദീന്‍ സിദാൻ റെഡ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നതിനു ശേഷം, നോക്കൗട്ട് റൗണ്ടില്‍ ഒരു ഗോള്‍ സ്‌കോര്‍ ചെയ്യുകയും പിന്നെ റെഡ് കാര്‍ഡ് കിട്ടി പുറത്താകുകയും ചെയ്ത ആദ്യ കളിക്കാരനാണ് ബലോഗന്‍. ബല്‍ജിയത്തിനെതിരെയുള്ള അടുത്ത കളിയില്‍ ബലോഗന് പകരം ആരെയായിരിക്കും കോച്ച് പൊച്ചെറ്റിനോ ആദ്യ ഇലവനില്‍ ഇറക്കുക എന്നത് താൽപര്യമുണര്‍ത്തുന്ന കാര്യമാണ്. നറുക്കു വീഴുന്നത് ഹാജി റൈറ്റിനായാലും റിക്കാര്‍ഡൊ പെപ്പിക്കായാലും അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ ബെലോഗന്‍ ഇതുവരെ കാഴ്ചവച്ചതിനു സമാനമായ കളി പുറത്തെടുക്കുക എന്നത് ശ്രമകരമായിരിക്കും.
What you should work next
റെഡ് കാര്‍ഡ് കിട്ടിയ നിമിഷത്തില്‍ അമേരിക്കയ്ക്കു കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞേനെ. ഒരു കളിക്കാരനില്ല. കേവലം ഒരു ഗോളിനാണ് മുന്നില്‍. ഈ അവസരം മുതലെടുക്കാന്‍ ബോസ്‌നിയ കൂടുതല്‍ കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സമനില പിടിക്കേണ്ടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യം ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വെളിപ്പെടുത്തുകയാണ് ചെയ്തത്. ബലോഗൻ ഉണ്ടായിരുന്നപ്പോഴത്തെക്കാൾ മികവോടെ യുഎസ് ബോസ്‌നിയന്‍ മുന്നേറ്റങ്ങളെ തടഞ്ഞിട്ടു. തങ്ങളുടെ ആക്രമണങ്ങള്‍ കുറച്ചുമില്ല. അതിന്റെ ഫലമായിരുന്നു 80-ാം മിനിറ്റില്‍, ബോസ്‌നിയന്‍ ബോക്‌സിനു തൊട്ടുപുറത്ത് അവർക്കു കിട്ടിയ ഫ്രീ-കിക്ക്. അധികം കസർത്തുകളൊന്നും കാണിക്കാതെ മാലിക് ടില്‍മാന്‍ എടുത്ത കിക്ക് സ്ലോമോഷനിലെന്ന പോലെ ബോസ്‌നിയന്‍ കീപ്പറെ കടന്ന് വലയിലെത്തി. യുഎസിന് രണ്ടു ഗോളിന്റെ ലീഡ്. കളി തീരാൻ പത്തു മിനിറ്റു മാത്രവും.
What you should work next
ഈ പരാജയം ബോസ്‌നിയയ്ക്ക് ഹൃദയഭേദകമായിരിക്കണം പക്ഷേ, അവര്‍ ഒരു സമയത്തും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി തോന്നിയതേയില്ല. അമേരിക്കന്‍ കളിക്കാർക്കു പിന്നാലെ നിർത്താതെ ഓടുന്നുവെന്നു തോന്നിപ്പിച്ച അവര്‍ അമേരിക്കയുടെ ‘താളത്തിനൊത്ത് തുള്ളുകയായിരുന്നു’വെന്നു പറയാം. ഈ ബോസ്‌നിയന്‍ ടീം ഇത്തരത്തില്‍ ലോകകപ്പില്‍നിന്ന് പുറത്താകുന്നത് നിരാശാജനകമാണ്. യോഗ്യതാ മൽസരത്തിൽ ഇറ്റലിയെന്ന ഫുട്‌ബോള്‍ ഭീമനെ അട്ടിമറിച്ച് അവസാന നിമിഷം ലോകകപ്പിനു ബർത്ത് ഉറപ്പിച്ച ടീം എന്ന നിലയില്‍, ടൂര്‍ണമെന്റില്‍ അവര്‍ പുറത്തെടുത്തത് മതിപ്പു തോന്നിപ്പിക്കുന്ന പ്രകടനമാണ്. തലേന്ന് മെക്സിക്കോയ്ക്കെതിരെ ഇക്വഡോര്‍ തകര്‍ന്നടിഞ്ഞതു പോലെയായിരുന്നില്ല ബോസ്നിയയുടെ കളി. 90 മിനിറ്റും അവര്‍ തങ്ങളാലാകും വിധം ചെറുത്തു നിന്നു. അതേസമയം, എതിരാളികളുടെ അതേ നിലവാരത്തിലുള്ള കളി പുറത്തെടുക്കാന്‍ സാധിച്ചുമില്ല.
What you should work next
ഈ വിജയത്തോടെ യുഎസ്എ സഹആതിഥേയരായ മെക്‌സിക്കോയ്ക്കും, കാനഡയ്ക്കുമൊപ്പം റൗണ്ട് ഓഫ് 16 ലേക്കു കടന്നിരിക്കുന്നു. 2002 ലേത് അടക്കം ഇതു രണ്ടാം തവണയാണ് അവർ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ വിജയിക്കുന്നത്. അവസാന എട്ടില്‍ ഒന്നാകാന്‍ യോഗ്യതയുള്ള ടീമെന്ന് ബോസ്‌നിയയ്ക്ക് എതിരെയുള്ള കളിയില്‍ അമേരിക്ക തോന്നിപ്പിച്ചു. എന്നാല്‍ ജൂലൈ 6ന് സിയാറ്റില്‍ സ്റ്റേഡിയത്തില്‍ ബല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോൾ അവരുടെ ആശങ്ക ബലോഗന്റെ അഭാവമുണ്ടാക്കുന്ന വിടവു തന്നെയായിരിക്കും.
English Summary:





English (US) ·