ഇന്ത്യയിൽ നിന്നുള്ള അരുൺജിത്ത് ഉണ്ണികൃഷ്ണൻ... നിങ്ങൾ ഒരു അയൺമാൻ ആണ്!’ – യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിലെ ടാലിനിൽ, കനത്ത മഴയും കാറ്റും നിറഞ്ഞ ഓഗസ്റ്റ് പ്രഭാതത്തിൽ മുഴങ്ങിക്കേട്ട ആ പ്രഖ്യാപനം ഒരു സാധാരണ കായികവിജയത്തിന്റെ ഓർമപ്പെടുത്തൽ മാത്രമായിരുന്നില്ല. വെള്ളത്തിലിറങ്ങാൻ പോലും ഭയന്ന്, നദിയിൽ പരിശീലനം നടത്തുന്നവരെ കണ്ട് ഭയന്നോടിയ ഒരു മനുഷ്യൻ ലോകത്തിലെ ഏറ്റവും കഠിനമായ ‘അയൺമാൻ 140.6’ (Ironman 140.6) ഫിനിഷിങ് മാറ്റിൽ ഇന്ത്യൻ ത്രിവർണ പതാകയുമായി ചുവടുവച്ച അവിശ്വസനീയമായ യാത്രയുടെ പൂർത്തീകരണം കൂടിയായിരുന്നു.
∙ പഴയൊരു സൈക്കിളിൽ തുടങ്ങിയ യാത്ര
2019-ൽ ഒരു സഹപ്രവർത്തകനിൽ നിന്ന് ലഭിച്ച പഴയ, ഗിയറില്ലാത്ത ഒരു സാധാരണ സൈക്കിളിൽ നിന്നാണ് അരുൺജിത്തിന്റെ ആരോഗ്യയാത്രയുടെ തുടക്കം. കുട്ടിക്കാലത്തെ സൈക്ലിങ് ഓർമകൾ വീണ്ടെടുക്കാൻ തുടങ്ങിയ ആ യാത്ര പെട്ടെന്നുതന്നെ ഒരു കമ്പമായി മാറി. കൊച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ‘പറവൂർ ബൈക്കേഴ്സ് ക്ലബ്ബിലെ’ അംഗങ്ങൾ അരുൺജിത്തിനെ ശ്രദ്ധിക്കുന്നതും തങ്ങളുടെ സംഘത്തിലേക്ക് ക്ഷണിക്കുന്നതും.
തൊട്ടടുത്ത ആഴ്ച ഭാരമേറിയ ആ പഴയ സൈക്കിളുമായി കൊച്ചിയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് അവൻ യാത്രതിരിച്ചു. കയറ്റങ്ങൾ ചവിട്ടിക്കയറാൻ കടുത്ത പരിശ്രമം വേണ്ടിവന്നപ്പോഴും പിന്മാറാത്ത ആ നിശ്ചയദാർഢ്യം കണ്ട സഹയാത്രികർ, ഗിയറുള്ള മികച്ചൊരു സൈക്കിളിലേക്ക് മാറാൻ നിർദേശിച്ചു. കൊച്ചിയിലെ ‘ദി ബൈക്ക് ടേൽസ്’ (The Bike Tales) എന്ന സ്ഥാപനത്തിൽ നിന്ന് ആദ്യമായി ഗിയർ സൈക്കിൾ വാങ്ങിയ അരുൺജിത്ത്, അടുത്ത ആഴ്ച തന്നെ ആ സംഘത്തോടൊപ്പം കൊച്ചിയിൽ നിന്ന് ഊട്ടിയിലേക്ക് സൈക്കിൾ ഓടിച്ച് തന്റെ ആദ്യ ‘എൻഡുറൻസ്’ യാത്ര കുറിച്ചു.
∙ കോവിഡ് ലോക്ക്ഡൗണിൽ ഓട്ടത്തിലേക്ക്
യാത്രകൾ ആവേശമായി മാറിയപ്പോഴാണ് കോവിഡും ലോക്ക്ഡൗണും വന്നെത്തുന്നത്. ഔട്ട്‌ഡോർ സൈക്ലിങ് നിലയ്ക്കുകയും തൃശൂരിലേക്ക് താമസം മാറ്റുകയും ചെയ്തതോടെ പഴയ ജീവിതശൈലി തിരികെവരികയും ഭാരം വർധിക്കുകയും ചെയ്തു. വസ്ത്രങ്ങൾ പോലും പാകമാകാതായതോടെയാണ് മറ്റൊരു കായികവിനോദത്തിലേക്ക് തിരിയാൻ നിർബന്ധിതനായത്.
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം നടന്നിരുന്ന ഓർമയിൽ ഓട്ടം വളരെ എളുപ്പമായിരിക്കുമെന്ന് കരുതിയെങ്കിലും, ഏതാനും മീറ്ററുകൾ പിന്നിട്ടപ്പോഴേക്കും ശ്വാസം മുട്ടി നിലത്തുനിൽക്കേണ്ടി വന്നു. എന്നാൽ തോറ്റുകൊടുക്കാൻ അരുൺജിത്ത് തയാറല്ലായിരുന്നു. സാവധാനത്തിൽ ചെറിയ ദൂരങ്ങൾ ഓടി പരിശീലനം ആരംഭിച്ചു, ക്രമേണ വേഗവും ദൂരവും വർധിപ്പിച്ചു.
ഇന്ത്യയിലുടനീളം നടന്ന ഡെക്കാത്‌ലോൺ വെർച്വൽ മത്സരങ്ങളിൽ നൂറുകണക്കിന് തവണ അരുൺജിത്ത് വിജയിയായി. സ്റ്റ്രാവയിലെ പ്രകടനം കണ്ട് കേരള റൈഡേഴ്സ് യുഎഇയുടെ ക്ഷണം ലഭിച്ച അരുൺജിത്ത്, 28 ദിവസം നീണ്ട വെർച്വൽ ചലഞ്ചിൽ തുടർച്ചയായി 31 ഹാഫ് മാരത്തണുകൾ ഉൾപ്പെടെ 973 കിലോമീറ്റർ ഓടി ഒന്നാം സ്ഥാനം നേടി. ഈ വിജയത്തിന് ലഭിച്ച 'Garmin' റണ്ണിങ് വാച്ച്, മൊബൈൽ ഫോണിന്റെ ഭാരമില്ലാതെ സ്വതന്ത്രമായി ഓടാൻ വഴിത്തിരിവായി.
തുടർന്ന് 30 ദിവസം നീളുന്ന കഠിനമായ 'KeralaRidersUAE Triathlon League' (KTL) മത്സരങ്ങളിൽ തുടർച്ചയായി ചാംപ്യനായി. ഇവിടെ വച്ചാണ് 'ട്രയാത്‌ലൺ', 'അയൺമാൻ' എന്നീ വാക്കുകൾ അരുൺജിത്ത് ആദ്യമായി കേൾക്കുന്നത്.
∙ ഇഷ്ടങ്ങൾ വേണ്ടെന്ന് വച്ച് ലക്ഷ്യത്തിന് പിന്നാലെ...
സ്വയം പ്രചോദിതനായി കാര്യങ്ങൾ ചെയ്യുന്ന പ്രകൃതക്കാരനാണ് അരുൺജിത്ത്. ദൈനംദിന ജീവിതത്തിൽ അതീവ അച്ചടക്കവും ചിട്ടയും പുലർത്തുന്നതിനൊപ്പം സമയക്രമീകരണത്തിന് (Time Management) വലിയ പ്രാധാന്യമാണ് നൽകുന്നത്. ലക്ഷ്യത്തിലെത്താൻ പല സാമൂഹിക ഒത്തുചേരലുകളും കുടുംബവിശേഷങ്ങളും വിനോദപരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതിലൊന്നും ഇദ്ദേഹത്തിന് ഖേദമില്ല. സഹിച്ച കഷ്ടപ്പാടുകളാണ് ഒടുവിൽ വലിയ വിജയങ്ങളായി മാറിയത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഒറ്റ പരിശീലന സെഷൻ പോലും മുടക്കിയിട്ടില്ല. 2019-ൽ 78 കിലോ ഉണ്ടായിരുന്ന ശരീരഭാരം, കഴിഞ്ഞ രണ്ട് വർഷമായി 58-60 കിലോ എന്ന തോതിൽ കൃത്യമായി നിലനിർത്താൻ ഇദ്ദേഹത്തിന് സാധിക്കുന്നു. പണ്ട് മധുരപലഹാരങ്ങളോടും സമോസയോടും വലിയ ആസക്തിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി പഞ്ചസാര, ജങ്ക് ഫൂഡ്, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. സസ്യാഹാരമാണ് പ്രധാനമായും തിരഞ്ഞെടുക്കാറുള്ളത്, അതിൽ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനാണ് മുൻഗണന.
∙ ജലഭീതിയെ അതിജീവിച്ച് പെരിയാറിന്റെ മടിത്തട്ടിലേക്ക്
ഒരു അയൺമാൻ അത്‌ലറ്റാകാൻ ആഗ്രഹിച്ചെങ്കിലും, അതിലെ ആദ്യ ഇനമായ ‘നീന്തൽ’ അരുൺജിത്തിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ഭയമായിരുന്നു. നീന്തൽക്കുളത്തിൽ ഇറങ്ങാൻ പോലും ഭയന്ന അയാൾക്ക് തുറന്ന ജലാശയങ്ങളിൽ നീന്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു.
2022 നവംബറിൽ ആലുവ പെരിയാറിലെ പ്രശസ്ത പരിശീലകൻ സജി വളാശ്ശേരിയെ കാണാൻ പോയ അനുഭവമാണ് ഏറ്റവും നാടകീയമായത്. വിദ്യാർഥികളെ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങിയെടുക്കാൻ പ്രേരിപ്പിക്കുന്ന ‘മണൽ വാരൽ’ പരിശീലനം കണ്ട് ഭയന്ന അരുൺജിത്ത് അന്ന് സൈക്കിളുമെടുത്ത് അവിടെ നിന്ന് ഓടിപ്പോയി. എന്നാൽ മനസ്സിലെ അയൺമാൻ മോഹം അടങ്ങിയില്ല. കൃത്യം ഒരു വർഷത്തിന് ശേഷം, 2023 നവംബറിൽ വീണ്ടും സജി വളാശ്ശേരിയുടെ അടുത്തേക്ക് തിരിച്ചെത്തി.
സജി സാറിന്റെയും ടീമിന്റെയും നിരന്തരമായ പിന്തുണയിൽ നീന്തൽ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കുകയും 780 മീറ്റർ വിലയിരുത്തൽ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. പിന്നീട്, അയൺമാൻ മത്സരങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിനായി ആർബിഐ ഉദ്യോഗസ്ഥനും സുഹൃത്തുമായ ശ്രീനാഥിനൊപ്പം വിദഗ്ധ നീന്തൽക്കാരനായ സജീഷ് നായരുടെ മേൽനോട്ടത്തിൽ പെരിയാറിൽ തീവ്ര പരിശീലനം ആരംഭിച്ചു.
∙ ട്രയാത്‌ലൺ വേദികളിലെ വിജയഗാഥകൾ
2024-ൽ കൊച്ചി സ്വിമത്തോണിൽ പെരിയാറിൽ 2 കി.മീ നീന്തിക്കൊണ്ടാണ് ആദ്യ നീന്തൽ മത്സരം പൂർത്തിയാക്കുന്നത്. തുടർന്ന് ചെന്നൈയിൽ വച്ച് കടൽ നീന്തലിലും പരിശീലനം നേടി.
1. പോണ്ടിച്ചേരി അക്വാഫെസ്റ്റ് (ഓളിംപിക് ഡിസ്റ്റൻസ്): 1.5 കി.മീ നീന്തൽ, 40 കി.മീ സൈക്ലിങ്, 10 കി.മീ ഓട്ടം – മൊത്തത്തിൽ രണ്ടാം സ്ഥാനവും പ്രായപരിധി വിഭാഗത്തിൽ ഒന്നാം സ്ഥാനവും.
2. കോഴിക്കോട് സ്പ്രിന്റ് ട്രയാത്‌ലൺ: മൂന്നാം സ്ഥാനം.
3. ഗോവ അയൺമാൻ 70.3 (Ironman 70.3): നീന്തൽ ഗോഗിൾസ് പൊട്ടുകയും ജെല്ലിഫിഷിന്റെ കടിയേൽക്കുകയും ചെയ്തെങ്കിലും മികച്ച സമയത്തിൽ പൂർത്തിയാക്കി.
4. വിയറ്റ്‌നാം ഡാ നാങ് അയൺമാൻ 70.3 (2025 മേയ്): ഗോവയിലേക്കാൾ മികച്ച സമയം.
5. മറ്റു രാജ്യാന്തര നേട്ടങ്ങൾ: ദുബായ് 'ഓഷ്യൻമാൻ' (5 കി.മീ കടൽ നീന്തൽ), ദുബായ് T100 ട്രയാത്‌ലൺ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ചെന്നൈയിൽ നടന്ന ഇന്ത്യയിലെ ആദ്യ ഷോർട്ട് ഡിസ്റ്റൻസ് 'അയൺമാൻ 5150'-ൽ അഞ്ചാം സ്ഥാനം.
∙ 300 ഹാഫ് മാരത്തണുകളുടെ നാഴികക്കല്ല്
മൂന്ന് ഇനങ്ങളിൽ ഓട്ടമായിരുന്നു അരുൺജിത്തിന് ഏറ്റവും പ്രിയപ്പെട്ടത്. ജപ്പാനിലെ കോച്ച് ജെയിംസ് മക്കിന്റയറിന് കീഴിൽ പരിശീലനം ആരംഭിച്ചതോടെ ഓട്ടത്തിന്റെ വേഗവും കാര്യക്ഷമതയും വലിയ തോതിൽ വർധിച്ചു.
2026 ഫെബ്രുവരിയിൽ ദുബായിൽ നടന്ന ‘ബുർജ് ടു ബുർജ് ഹാഫ് മാരത്തണിൽ’ 90 മിനിറ്റിൽ താഴെയുള്ള സമയത്തിൽ (Sub-90 minutes) ഓട്ടം പൂർത്തിയാക്കാൻ സാധിച്ചു. അരുൺജിത്തിന്റെ 300-ാമത്തെ ഹാഫ് മാരത്തൺ കൂടിയായിരുന്നു ഇത്. ഇതുവരെ 326 ഹാഫ് മാരത്തണുകൾ, 22 ഫുൾ മാരത്തണുകൾ, 5 അൾട്രാ മാരത്തണുകൾ എന്നിവയിൽ ഈ അത്‌ലറ്റ് പങ്കെടുത്തു കഴിഞ്ഞു.
കഴിഞ്ഞ 6 വർഷത്തിനിടെ 16,500 കിലോമീറ്റർ ഓടി, 44,500 കിലോമീറ്റർ സൈക്കിൾ ചവിട്ടി; കൂടാതെ കഴിഞ്ഞ 2 വർഷത്തിനിടെ 127 കിലോമീറ്റർ നീന്തുകയും ചെയ്തിട്ടുണ്ടെന്ന് അരുണജിത്ത് അഭിമാനത്തോടെ പറയുന്നു.
∙ ടാലിനിലെ മഹാപോരാട്ടം: ‘അയൺമാൻ 140.6’
അയൺമാൻ 70.3-നേക്കാൾ ഇരട്ടി ദൂരമുള്ള ‘അയൺമാൻ 140.6’ (3.8 കി.മീ നീന്തൽ, 180 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം) പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഹൃത്ത് ശ്രീനാഥിന്റെ സഹായത്തോടെ എസ്റ്റോണിയയിലെ ടാലിൻ (Tallinn) തിരഞ്ഞെടുക്കുന്നത്.
2026 ഓഗസ്റ്റിൽ യൂറോപ്പിലെ കടുത്ത തണുപ്പുമായി പൊരുത്തപ്പെടാൻ ഒരാഴ്ച മുൻപ് എത്തിയെങ്കിലും വലിയ തിരിച്ചടികൾ കാത്തിരിപ്പുണ്ടായിരുന്നു. മത്സരത്തിന് മൂന്ന് ദിവസം മുൻപ് ‘ലേക് റാക്കു’വിൽ വെറ്റ്‌സ്യൂട്ട് ധരിച്ച് ഇറങ്ങിയ അരുൺജിത്തിന് കടുത്ത തണുപ്പും വസ്ത്രത്തിന്റെ സമ്മർദവും കാരണം ശ്വാസംമുട്ടൽ അനുഭവപ്പെടുകയും 300 മീറ്ററിൽ നീന്തൽ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. എന്നാൽ പിറ്റേന്ന് കൂടെയുണ്ടായിരുന്ന ഇന്ത്യൻ അത്‌ലറ്റുകളുടെ പിന്തുണയിൽ ധൈര്യം വീണ്ടെടുത്തു.
∙ 2026 ഓഗസ്റ്റ് 22: മത്സരദിനം
മൂടൽമഞ്ഞും കനത്ത മഴയും കാരണം ‘യെലോ അലർട്ട്’ പ്രഖ്യാപിച്ച ദിനം. ‘വൈക്കിങ്സ് ക്ലാപ്പ്’ മുഴക്കത്തോടെ മത്സരം ആരംഭിച്ചു.
1. നീന്തൽ (3.8 km): മൂടൽമഞ്ഞ് കാരണം വഴി കാണാൻ ബുദ്ധിമുട്ടിയതിനൊപ്പം പകുതി വഴിയിൽ വലതുകാലിൽ കടുത്ത പേശീവലിവ് (cramp) അനുഭവപ്പെട്ടു. 400 മീറ്ററിലധികം വഴിതെറ്റി അധികം നീന്തേണ്ടി വന്നെങ്കിലും 2 മണിക്കൂർ 07 മിനിറ്റിൽ നീന്തൽ പൂർത്തിയാക്കി അരുൺജിത്ത് കരയ്ക്കുകയറി.
2. സൈക്ലിങ് (180 km): എസ്റ്റോണിയൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ 120-ാം കിലോമീറ്ററിൽ കനത്ത മഴയും കാറ്റും നേരിട്ടു. 7 മണിക്കൂർ 47 മിനിറ്റ് കൊണ്ട് സൈക്ലിങ് പൂർത്തിയാക്കി.
3. ഓട്ടം (42.2 km): തണുപ്പ് പ്രതിരോധിക്കാൻ രണ്ടു ലെയർ വസ്ത്രങ്ങൾ ധരിച്ച്, ശ്രദ്ധയോടെ ഓടി. ഫിനിഷിങ് ലൈനിലേക്ക് അടുക്കുമ്പോൾ കയ്യിൽ കരുതിയ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് ഓടിയെത്തി. ആകെ സമയം: 15 മണിക്കൂർ 26 മിനിറ്റ്.
∙ വിജയത്തിന് പിന്നിലെ പിന്തുണയും ഭാവി ലക്ഷ്യങ്ങളും
അയൺമാൻ നേട്ടം തന്റേത് മാത്രമല്ലെന്നും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെ പിന്തുണയാണെന്നും അരുൺജിത്ത് പറയുന്നു. ഭാര്യ സൗമ്യ, മകൻ അശ്വമേധ്, അച്ഛൻ കെ. ഉണ്ണികൃഷ്ണൻ, അമ്മ രമാദേവി എന്നിവർക്ക് പുറമെ EY GDS നേതൃത്വം, കോച്ച് ജെയിംസ് മക്കിന്റയർ, പരിശീലന പങ്കാളി ശ്രീനാഥ് എൽ, സജീഷ് നായർ, ദി ബൈക്ക് ടേൽസ്, ഡെക്കാത്‌ലോൺ കേരള എന്നിവരാണ് അരുൺജിത്തിന്റെ ഈ നേട്ടങ്ങൾക്ക് പിന്നിലുള്ള പിന്തുണ. കൂടാതെ, തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ സുഹൃത്ത് ലിയോപോൾഡ് താനിക്കൽ ജോസാണ് യുഎഇയിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള സ്പോൺസർഷിപ് ലഭിക്കാൻ അരുൺജിത്തിനെ സഹായിച്ചത്.
തൃശൂർ പുങ്കുന്നം സ്വദേശിയായ അരുൺജിത്ത് വളർന്നത് മുംബൈയിലാണ്. കൊച്ചിയിലെ EY GDS-ൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹം നിലവിൽ എറണാകുളം കളമശ്ശേരിയിലാണ് കുടുംബമായി താമസം.
ആദ്യ ശ്രമങ്ങളിൽ പരാജയപ്പെട്ടാലും പരിശ്രമിക്കുക. ദിവസവും എടുക്കുന്ന ചെറിയ ചുവടുവയ്പ്പുകൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ മാറ്റമുണ്ടാക്കും. നിങ്ങളെ മറ്റാരുമായും താരതമ്യം ചെയ്യരുത്; സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുക. നിഷേധാത്മക ചിന്തകളിൽ നിന്ന് അകന്നുനിൽക്കുക. ഇതാണ് തുടക്കക്കാർക്കുള്ള അരുൺജിത്തിന്റെ ഉപദേശം.
ലോകപ്രശസ്തമായ ബോസ്റ്റൺ മാരത്തണിന് യോഗ്യത നേടുക എന്നതാണ് അരുൺജിത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനായി 40-44 വയസ്സ് വിഭാഗത്തിൽ 42.2 കിലോമീറ്റർ ദൂരം 3 മണിക്കൂറും 5 മിനിറ്റിലും താഴെയുള്ള സമയത്തിൽ പൂർത്തിയാക്കാനുള്ള കഠിന പരിശീലനത്തിലാണ് ഈ മലയാളി അയൺമാൻ.






English (US) ·