Published: July 07, 2026 05:19 PM IST
1 minute Read
ന്യൂഡൽഹി ∙ അപൂർവ രോഗം ബാധിച്ച് മരണത്തോട് മല്ലിട്ട അഫ്ഗാനിസ്ഥാൻ മുൻ പേസ് ബോളർ ഷാപുർ സദ്രാൻ (38) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ജനുവരി മുതൽ ചികിത്സയിലായിരുന്നു. 39 ാം പിറന്നാളിന്റെ തലേന്നാണ് അന്ത്യം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് സദ്രാന്റെ മരണവിവരം പുറത്തുവിട്ടത്. ‘കളിക്കളത്തിലെ നേട്ടങ്ങൾക്കപ്പുറം, ഷാപുർ സദ്രാൻ നിരവധി യുവ അഫ്ഗാൻ ക്രിക്കറ്റർമാർക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കും ഒരു യഥാർഥ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ക്രിക്കറ്റിനോടുള്ള സ്നേഹവും നിരവധി പേർക്ക് പ്രതീക്ഷയേകുകയും ഒരു തലമുറയെ വലിയ സ്വപ്‌നങ്ങൾ കാണാനും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവിയെ വിശ്വസിക്കാനും പ്രേരിപ്പിക്കുകയും ചെയ്തു’ – അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായ ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് (എച്ച്എല്‍എച്ച്) പിടിപെട്ടാണ് സദ്രാൻ ജീവനുവേണ്ടി പോരാടിയത്.
What you should work next
കടുത്ത അണുബാധയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഷാപുർ സദ്രാന്‍ ആദ്യം ചികില്‍സ തേടിയത്. പിന്നീട് ഇതു ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ചികില്‍സയിലിരിക്കെ ആദ്യഘട്ടങ്ങളില്‍ ഷാപൂർ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാല്‍ 20 ദിവസത്തിനുശേഷം വീണ്ടും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രക്തത്തില്‍ അരുണ രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിരോധശേഷി ദുർബലമായി. പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകാൻ നിര്‍ദേശിച്ചത്. തുടര്‍ന്ന് ജനുവരി 18ന് ഷാപുർ ഇന്ത്യയിലെത്തുകയും ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അഫ്ഗാനിസ്ഥാൻ ട്വന്റി20 ടീം ക്യാപ്റ്റൻ റാഷിദ് ഖാന്‍, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചെയർമാൻ മിർവൈസ് അഷ്‌റഫ് എന്നിവരുടെ ഇടപെടലാണ് ഷാപുർ സദ്രാന് ഇന്ത്യയിലേക്കുള്ള വീസ വേഗത്തിൽ ലഭിക്കാൻ വഴിയൊരുക്കിയത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ, ഐസിസി ചെയർമാൻ ജയ് ഷായുമായി ബന്ധപ്പെട്ടിരുന്നു. മാത്രമല്ല റാഷിദ് ഖാന്‍ തന്‍റെ ഐപിഎല്‍ ബന്ധങ്ങളും ഉപയോഗിച്ചു.
അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഇടംകൈയ്യൻ മീഡിയം പേസ് ബോളറാണ് ഷാപുർ സദ്രാൻ. 2009ൽ നെതർലൻഡ്‌സിനെതിരെയായിരുന്നും അരങ്ങേറ്റം. 2009നും 2020 ഇടയിൽ 44 ഏകദിനങ്ങളും 36 ട്വന്റി20കളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി കളിച്ചിട്ടുണ്ട്. രണ്ടു ഫോർമാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ ഷാപുർ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.
ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്
രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പർഇൻഫ്ലമേഷൻ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരൾ, പ്ലീഹ, ലിംഫ് നോഡുകൾ എന്നിവയുൾപ്പെടെ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.
English Summary:





English (US) ·