Published: August 30, 2026 05:29 PM IST Updated: August 30, 2026 05:47 PM IST
2 minute Read
കോട്ടയത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചുകൊണ്ട് വെസ്റ്റിൻഡീസ് ഇതിഹാസം പുതുപ്പള്ളിയുടെ മണ്ണിലേക്ക് പറന്നിറങ്ങി; ക്രിക്കറ്റിലെ ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയ്ൽ. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഗെയ്‌ലിനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയിൽ തടിച്ചുകൂടിയത്. ഒരു വശത്ത് ക്രിക്കറ്റിലെ അദ്ഭുത നക്ഷത്രം, മറുവശത്ത് ജനഹൃദയങ്ങളിൽ അമരനായി വാഴുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ണ്—രണ്ടിന്റെയും സംഗമം പുതുപ്പള്ളിക്ക് സമ്മാനിച്ചത് ആവേശത്തിന്റെ അപൂർവ നിമിഷങ്ങളായിരുന്നു.
What you should work next
∙ സച്ചിനിൽ നിന്ന് ഗെയ്‌ലിലേക്ക്: ഓർമകളിലൂടെ ഡോ. മറിയ ഉമ്മൻ
‘അപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്രിക്കറ്റിന്റെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിൻ തെൻഡുൽക്കർ കേരളം സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ ചാണ്ടി പുതുപ്പള്ളിയിലേക്ക് വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരമായ ക്രിസ് ഗെയ്‌ലിനെ കൊണ്ടുവരുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു’’, പുതുപ്പള്ളിയിലെത്തിയ ക്രിസ് ഗെയ്‌ലിനെ സ്വീകരിക്കാനൊരുങ്ങുന്നതിനിടെ ഡോ. മറിയ ഉമ്മൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നയാളാണ് മറിയ ഉമ്മനും. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് മത്സരം കാണാനും മറിയ എത്തിയിരുന്നു.
∙ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന; ജനനായകന് ആദരം
തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ടായിരുന്നതിനാൽ യാത്രാ നിയന്ത്രണങ്ങൾ മൂലം ഉച്ചയ്ക്ക് 12.25–ഓടെയാണ് ഗെയ്‌ലിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്. രണ്ടര മണിക്കൂറോളം വൈകിയെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് ആരാധകർ താരത്തെ വരവേറ്റത്.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി ഡോ. മറിയ ഉമ്മൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് വിൻഡീസ് ഇതിഹാസത്തെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ തന്നെ ഡ്രൈവ് ചെയ്ത വാഹനത്തിൽ ഗെയ്ൽ പുതുപ്പള്ളി പള്ളിയിലേക്ക് തിരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ഗെയ്ൽ, ആ ജനനായകന്റെ സ്മരണകൾക്ക് മുന്നിൽ ആദരമർപ്പിച്ചു.
∙ കേരളമണ്ണിൽ സച്ചിൻ തെൻഡുൽക്കർ
2015 ജനുവരി 31നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സച്ചിൻ തെൻഡുൽക്കർ കേരളമണ്ണിൽ എത്തിയത്. സംസ്ഥാനം ആതിഥേയത്വം വഹിച്ച 35-ാമത് നാഷനൽ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ സച്ചിന്റെ ചിത്രം കായികപ്രേമികൾക്കിന്നും മറക്കാനാവാത്ത ഒന്നാണ്.
അന്ന് കായികതാരങ്ങൾ എത്തിച്ച ഗെയിംസ് ദീപശിഖ സച്ചിൻ ഏറ്റുവാങ്ങുകയും, ഒളിംപ്യന്മാരായ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കൈമാറുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പ്, ജനുവരി 20ന് സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ ‘റൺ കേരള റൺ’ കൂട്ടയോട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗവർണർ പി. സദാശിവം എന്നിവർക്കൊപ്പം സെക്രട്ടേറിയറ്റിന് മുന്നിൽ സച്ചിൻ പങ്കാളിയായിരുന്നു. അന്ന് ഉമ്മൻ ചാണ്ടി തുടക്കമിട്ട ക്രിക്കറ്റ് സൗഹൃദത്തിന്റെ തുടർച്ചയായാണ് ചാണ്ടി ഉമ്മനിലൂടെ ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തിച്ചേർന്നത്.
∙ സ്വീകരണം
പുതുപ്പള്ളിയിലെ ജോർജിയൻ പബ്ലിക് സ്കൂളിൽ ഒരുക്കിയ സ്വീകരണ വേദിയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെന്നിമല സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഖ്യാപനവും ലോഗോ ലോഞ്ചും ഗെയിൽ അവിടെവച്ചു നിർവഹിച്ചു. അതിനുശേഷം മണ്ഡലത്തിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന വെന്നിമലയും സന്ദർശിച്ച ശേഷമാണ് താരം മടങ്ങിയത്. ഉച്ചകഴിഞ്ഞ് 2.10ഓടെ ഗെയിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. കേരള ക്രിക്കറ്റ് ലീഗിലെ ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമിന്റെ സഹ ഉടമയും മെന്ററുമാണ് ക്രിസ് ഗെയ്ൽ. ടീമിന്റെ മത്സരം നേരിട്ട് കാണാനും യുവതാരങ്ങൾക്ക് ആവേശം പകരാനുമാണ് താരം ശനിയാഴ്ച തിരുവനന്തപുരത്തെത്തിയത്.
English Summary:






English (US) ·