Published: September 04, 2026 06:24 PM IST Updated: September 04, 2026 06:29 PM IST
1 minute Read
തിരുവനന്തപുരം ∙ ആവേശം അവസാന ഓവർ വരെ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കെഎസിഎൽ ഫൈനലിൽ. ട്രിവാൻഡ്രം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് തൃശൂർ മറികടന്നത്. അവസാന ഓവറിൽ വിജയത്തിലേക്ക് 15 റൺസ് വേണമെന്നിരിക്കെ രണ്ടു സിക്സും ഒരു ഫോറും പായിച്ച് ആനന്ദ് ജോസഫ് (3 പന്തിൽ 16*) ആണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തി, തൃശൂരിന്റെ മുൻനിരയെ തകർത്ത രാഹുൻ ചന്ദ്രന് പക്ഷേ അവസാന ഓവറിൽ അടിതെറ്റുകയായിരുന്നു. അഹമ്മദ് ഇമ്രാൻ (35 പന്തിൽ 43) ആണ് തൃശൂരിന്റെ ടോപ് സ്കോറർ. ഫൈനലിൽ ആലപ്പി– കാലിക്കറ്റ് സെമിഫൈനൽ മത്സരത്തിലെ വിജയിയെ തൃശൂർ നേരിടും.
What you should work next
നേരത്തെ, മുൻനിര തകർന്നപ്പോൾ രക്ഷകനായി അവതരിച്ച അക്ഷയ് മനോഹറിന്റെ ബാറ്റിങ് മികവിലാണ് ട്രിവാൻഡ്രം റോയൽസ് മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യ സെമിപോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ട്രിവാൻഡ്രം 163 റൺസെടുത്ത്. 26 പന്തിൽ നിന്ന് 53 റൺസെടുത്ത് പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഈ സീസണിൽ മികച്ച ഫോമിലായിരുന്ന വിഷ്ണു ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ കൂടാരം കയറിയതോടെ ട്രിവാൻഡ്രം റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ അക്ഷയ് മനോഹറും നിഖിൽ എമ്മും ക്രീസിലൊത്തുചേർന്നതോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ട്രിവാൻഡ്രത്തിന്റെ തിരിച്ചുവരവിന് സാക്ഷിയായി. ഇരുവരും ചേർന്ന് വെറും 34 പന്തിൽ നിന്നാണ് 70 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 41 റൺസും അക്ഷയുടെ ബാറ്റിൽ നിന്നായിരുന്നു.
അബ്ദുൾ എറിഞ്ഞ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്ത് സിക്സറിന് പറത്തിയാണ് അക്ഷയ് അർധസെഞ്ചറി പൂർത്തിയാക്കിയത്. വെറും 25 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. മൂന്ന് പടുകൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ട ഈ മിന്നുന്ന ഇന്നിങ്സ് സീസണിലെ അക്ഷയുടെ രണ്ടാമത്തെ അർധസെഞ്ചറി കൂടിയാണ്. അക്ഷയ്ക്ക് മികച്ച പിന്തുണ നൽകിയ നിഖിൽ എം. 15 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ മാത്രം നേടിയത് 36 റൺസാണ്. ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത അഭിഷേകും സ്കോർ ബോർഡിലേക്ക് നിർണായക സംഭാവന നൽകി. തൃശൂർ ടൈറ്റൻസിനായി പന്തെറിഞ്ഞ ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
English Summary:






English (US) ·