ചെന്നൈ ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം ഫോമിനെക്കുറിച്ചും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായപ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. ഇഷാൻ കിഷൻ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുകയും ഡഗൗട്ടിലിരുന്ന് ഒരു കാഴ്ചക്കാരനായി മാത്രം ആ മത്സരങ്ങൾ കാണേണ്ടി വരികയും ചെയ്ത ആ ഘട്ടത്തെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തില്‍ മുന്‍ താരം അഭിനനവ് മുകുന്ദുമായി സംസാരിച്ചപ്പോഴാണ് സഞ്ജു മനസ്സുതുറന്നത്.
കരിയറിലുടനീളം ഒട്ടേറെ സമ്മർദ സാഹചര്യങ്ങളെ താൻ അതിജീവിച്ചിട്ടുണ്ടെന്നും എന്നാൽ ഇഷാൻ കിഷന്റെ വരവ് താൻ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്രയും സങ്കീർണ്ണമായ സാഹചര്യത്തിലാക്കിയെന്നും സഞ്ജു പറഞ്ഞു. ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം വന്നതോടെ തിരിച്ചുവരവിനുള്ള പ്രതീക്ഷയും അസ്തമിച്ചിരുന്നെന്ന് സഞ്ജു പറഞ്ഞു. ‘‘ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തായതിന് ശേഷം, ഞാൻ വലിയ സമ്മർദത്തിലായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു സമ്മർദം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സത്യം പറഞ്ഞാൽ എനിക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ ഇടവേളകൾ, പരിശീലനം, മത്സരം എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തുടർന്നുകൊണ്ടേയിരുന്നു. പിന്നെ, എനിക്ക് മറുവശത്ത് തോന്നിത്തുടങ്ങി, ഇഷാൻ കിഷൻ എവിടെ നിന്നോ പെട്ടെന്ന് ടീമിലേക്ക് വന്നു. അവന് മികച്ചൊരു മുഷ്താഖ് അലി ടൂർണമെന്റ് ഉണ്ടായിരുന്നു. അവൻ ജാർഖണ്ഡിനായി ചാംപ്യൻഷിപ്പ് നേടി. എനിക്ക് അറിയാമായിരുന്നു, അവന് അർഹതയുണ്ട്, ബോസ്.
പക്ഷേ നമ്മൾ നമ്മളെത്തന്നെയാണ് നോക്കുന്നത്, അല്ലേ? ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ അന്ന് എനിക്ക് തോന്നി ഇഷാനും കഴിഞ്ഞ രണ്ടു വർഷമായി അവന് സംഭവിച്ച കാര്യങ്ങൾ മൂലം അവൻ സിസ്റ്റത്തിന് പുറത്തായിരുന്നു. അവൻ ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്തു. അവൻ എവിടെ എത്തണോ അവിടെ എത്തി. അവൻ റൺസ് സ്കോർ ചെയ്യാൻ തുടങ്ങുകയായിരുന്നു. സത്യസന്ധമായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ സമ്മതിക്കാൻ കഴിയും, അവൻ എന്റെ സ്ഥാനത്തേക്ക് വരികയാണെന്ന് എനിക്ക് തോന്നിയിരുന്നു. തീർച്ചയായും, നമ്മൾക്ക് അതു തോന്നും, തോന്നിയിരിക്കണം.
തിരുവനന്തപുരത്ത് അവൻ ആ 100 നേടിയപ്പോൾ ഞാൻ കരുതി, ‘സഞ്ജു, ഇനി അത് അയാൾക്ക് വിട്ടുകൊടുക്കൂ ബോസ്. നിങ്ങളേക്കാൾ കൂടുതൽ അവൻ അത് അർഹിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അവസരങ്ങൾ ലഭിച്ചു, പക്ഷേ റൺസ് നേടിയില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഫോമിലുള്ള ഒരാൾ അവിടെയുണ്ട്. അവൻ മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് വന്നതാണ്. ഇവിടെയെത്താൻ അവൻ അധ്വാനിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് സെഞ്ചറി നേടുകയും ചെയ്തു. ഞാൻ കരുതി, ‘സഞ്ജു, ഇനി നീ അത് വിട്ടേക്കൂ’ അങ്ങനെ ഞാൻ അവിടെ ഉണ്ടായിരുന്നു.’’– സഞ്ജു പറഞ്ഞു.
∙ എന്തുകൊണ്ട് ഫേംഔട്ടായി?ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും സഞ്ജു പറഞ്ഞു. ‘‘സ്വപ്നനേട്ടത്തിന് അടുത്തെത്തുമ്പോൾ നമ്മൾ നമ്മുടെ സാധാരണ രീതികളിൽ നിന്ന് പുറത്തുകടക്കും. അതാണ് എനിക്ക് തോന്നിയത്. ദക്ഷിണാഫ്രിക്കയിൽ ഞാൻ ഒരു മത്സരം കളിച്ചു, ഞാൻ റൺസ് നേടി, എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. ഞാൻ ഇത് എത്രയോ വർഷങ്ങളായി ചെയ്യുന്നു. എന്നാൽ എന്റെ ഉള്ളിലെന്തോ എന്നോട് പറയുന്നുണ്ടായിരുന്നു, എനിക്ക് കുറെ വർഷങ്ങളായി ഒരു സ്വപ്നമുണ്ട്, ആ സ്വപ്നം ഇപ്പോൾ വളരെ അടുത്താണെന്ന്. അതുകൊണ്ട്, നിങ്ങൾ ഇപ്പോൾ കഠിനമായി പരിശ്രമിക്കണം.
ഇപ്പോൾ, ഇതാണ് സമയം. ഇപ്പോൾ, നിങ്ങൾ സവിശേഷമായ എന്തെങ്കിലും ചെയ്യണം. ഇത്രയും വർഷങ്ങളായി നിങ്ങൾ കാത്തിരുന്ന നിമിഷമാണിത്. അതുകൊണ്ട്, നമുക്ക് സവിശേഷമായ എന്തെങ്കിലും ചെയ്യാം. അങ്ങനെ ആ ‘സവിശേഷമായ എന്തോ ഒന്ന്’ എന്നെ എന്റെ സാധാരണ സഞ്ജു സാംസണിൽ നിന്ന് പുറത്തെത്തിച്ചു. ഞാൻ നേരത്തെ തന്നെ നന്നായി ചെയ്യുന്നുണ്ടായിരുന്നു. ന്യൂസീലൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ലോകകപ്പ് ടീമിൽ എന്റെ സ്ഥാനം ഉറപ്പിക്കാനും ഞാൻ കുറച്ചുകൂടി അധികം പരിശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അത് എന്നെ ശരിക്കും അൽപം നിരാശനാക്കി.
അതുകൊണ്ട്, ഞാൻ ഒരു ദിവസം 2-3 മണിക്കൂർ ബാറ്റിങ് പരിശീലനം നടത്തി; രാവിലെയും വൈകിട്ടും ഉച്ചയ്ക്കും സെഷനുകൾ ഉണ്ടായിരുന്നു. നമ്മൾ ഇത്രയധികം പരിശ്രമിക്കുന്നു, അപ്പോൾ വ്യക്തിപരമായി പ്രതീക്ഷകളും അൽപം ഉയരുന്നു. എന്റെ പ്രതീക്ഷകൾ വ്യത്യസ്തമാണ്. എന്റെ സ്വന്തം ജീവിതത്തിൽ ഞാൻ നേടിയെടുക്കാൻ ആഗ്രഹിക്കുന്നതിനോട് ഒപ്പമെത്താൻ മറ്റാർക്കും കഴിയില്ല. അപ്പോൾ, പ്രതീക്ഷകൾ അൽപ്പം കൂടിപ്പോയെന്ന് എനിക്ക് തോന്നി.’’– സഞ്ജു പറഞ്ഞു.
ന്യൂസീൻഡിനെതിരാത ട്വന്റി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. മറുവശത്ത് ഇഷാൻ കിഷൻ തിളങ്ങുകയും ചെയ്തു. ഇതോടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. പിന്നീട് ഓപ്പണിങ് സഖ്യം തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് അവസാന മൂന്നു മത്സരങ്ങളിൽ സഞ്ജു ടീമിലെത്തുകയും ടീമിലെ ലോകകപ്പ് നേട്ടത്തിലെത്തിക്കുകയും ചെയ്തത്. ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
English Summary:







English (US) ·