Published: May 25, 2026 10:31 AM IST
2 minute Read
ഹൈദരാബാദ് ∙ വിരാട് കോലി– ട്രാവിസ് ഹെഡ് ‘നോ ഹാൻഡ്ഷെയ്ക്’ വിവാദത്തിനു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബറാക്രമണം നടക്കുന്നതായി ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസ്സിക്ക. തന്റെ സമൂഹമാധ്യമ പോസ്റ്റുകൾ താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണെന്നും തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കു താഴെയും ആക്രമണമുണ്ടെന്ന് ജെസ്സിക്ക പറഞ്ഞു. ‘‘2023 ലോകകപ്പിന് ശേഷം ഉണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായി ഇതിനെ തോന്നുന്നു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപക ആക്രമണമാണ്... ഞങ്ങൾ സുരക്ഷിതരാണ്, എന്നാൽ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയാണ്.’’– ഓസ്‌ട്രേലിയൻ മാധ്യമമായ ‘ദി അഡ്വർടൈസറിനോട്’ ജെസ്സിക്ക പറഞ്ഞു.
2023ലെ ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ ഹെഡ് ക്യാച്ചെടുത്ത് രോഹിത് ശർമ പുറത്തായപ്പോഴും സമാനരീതിയിലുള്ള സൈബറാക്രമണമുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചാണ് ജെസ്സിക്കയുടെ പ്രതികരണം. ‘‘നിലവിൽ എല്ലാ കായിക വിനോദങ്ങളിലും മാനസികാരോഗ്യം, കാഴ്ചപ്പാട്, നമ്മൾ പരസ്പരം സംസാരിക്കുന്ന രീതി എന്നിവയെക്കുറിച്ച് ഒരു ചർച്ച ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അഭിനിവേശം എപ്പോഴും കായികരംഗത്തിന്റെ ഭാഗമായിരിക്കും, എന്നാൽ കളിക്ക് പിന്നിൽ യഥാർഥ മനുഷ്യരും കുടുംബങ്ങളുമുണ്ടെന്ന് ഓർക്കുന്നതും അതുപോലെ പ്രധാനമാണ്. ഇതു പരസ്പരം കൂടുതൽ ദയയും പിന്തുണയും നൽകാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’– ജെസ്സിക്ക കൂട്ടിച്ചേർത്തു
Virat Kohli Fans bring Shame to India again!!
After Virat Kohli and Head connected tract spat, fans of Virat Kohli posted hateful comments against Head's wife, household and friends connected Instagram.
Jess Head (Wife of Travis Head) : “It feels similar a repetition of the maltreatment that happened after… pic.twitter.com/8FVz6FP0ih
മേയ് 22നു നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. . മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. എങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ആർസിബി, 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, അഭിഷേക് ശർമ (56), ഇഷാൻ കിഷൻ (79), ഹെയ്ൻറിച് ക്ലാസൻ (51) എന്നിവരുടെ അർധ സെഞ്ചറി കരുത്തിലാണ് 255 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ, രജത് പാട്ടിദാർ (56), വെങ്കടേഷ് അയ്യർ (44), ക്രുനാൽ പാണ്ഡ്യ (41) എന്നിവരുടെ കരുത്തിൽ പൊരുതിയ ബെംഗളൂരു തോൽവിഭാരം കുറച്ച്, ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ആർസിബി ഇന്നിങ്സ് അവസാനിച്ചു.
ടീമിന്റെ മോശം പ്രകടനത്തിൽ കോലി അതൃപ്തനായിരുന്നു. മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ, ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി കടന്നുപോകുകയായിരുന്നു. ഇതാണ് വിവാദമായത്. എന്നാൽ മത്സരത്തിനിടെ ഇരുവരും കൊമ്പുകോർത്തതിന്റെ ബാക്കിപത്രമായിരുന്നു ഇത്. മത്സരത്തിൽ 11 പന്തിൽ 15 റൺസ് മാത്രം നേടി ഷാക്കിബ് ഹുസൈന്റെ പന്തിൽ പുറത്തായ കോലിക്ക് ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല. എങ്കിലും, കോലിയും ഹെഡും തമ്മിൽ മൈതാനത്ത് വാക്കേറ്റമുണ്ടാകാൻ ഈ 11 പന്തുകൾ ദൈർഘ്യം മാത്രം മതിയായിരുന്നു. സമൂഹമാധ്യമങ്ങളിലും ടിവിയിലും വന്ന ദൃശ്യങ്ങളിൽ നിന്ന്, കോലിയെ പ്രകോപിപ്പിക്കാൻ ഹെഡ് ശ്രമിച്ചതായി കാണാം. അത് ഹൈദരാബാദിന് അനുകൂലമായി മാറുകയും ചെയ്തു. വലിയ ഷോട്ടുകൾ കളിക്കാൻ ഹെഡ് വെല്ലുവിളിച്ചപ്പോൾ, പന്തെറിയാൻ കോലി ഹെഡിനെ ക്ഷണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.
‘‘ഇപ്പോൾ നിന്നെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പോകുന്നില്ലല്ലോ, എങ്കിൽ പിന്നെ നിനക്ക് പന്തെറിയാം’’ എന്ന് കോലി പറഞ്ഞതായാണ് സൂചന. ഹെഡ് ഭൂരിഭാഗം സമയത്തും ഇംപാക്റ്റ് പ്ലെയറായിട്ടാണ് ഇറങ്ങുന്നതെന്ന് സൂചിപ്പിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ ഇത്തവണ അത് സംഭവിക്കാത്തതിനാൽ, പന്തെറിയാൻ വരാൻ കോലി വെല്ലുവിളിക്കുകയായിരുന്നു. കോലി പുറത്തായതിന് ശേഷം, ഹെഡ് ഇങ്ങനെ പറഞ്ഞതായാണ് വിവരം: ‘‘ഞാൻ പന്തെറിയാൻ വരുന്നതിന് മുൻപ് തന്നെ നീ പുറത്തായല്ലോ സുഹൃത്തേ..’’. മത്സരത്തിനിടെ കമന്ററി പറയുന്നതിനിടയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഈ വാക്കേറ്റത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘‘വിരാട് കോലി ഓഫ് സ്പിൻ എറിയാൻ ട്രാവിസ് ഹെഡിനെ വെല്ലുവിളിക്കുകയായിരുന്നു. നീ എപ്പോഴും ഇംപാക്റ്റ് പ്ലെയർ ആയിട്ടാണല്ലോ ഇറങ്ങുന്നതെന്ന് കോലി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള തമാശ കലർന്ന വാക്കേറ്റം വീണ്ടും ആരംഭിക്കുകയും, ഹെഡിനെ കോലി പന്തെറിയാൻ ക്ഷണിക്കുകയും ചെയ്തു.’’
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/jess_head/, X/@Extreo_ എന്നീ അക്കൗണ്ടുകളിൽനിന്ന് എടുത്തതാണ്.
English Summary:







English (US) ·